ജയിലുകളില്‍ ഇനി ദോശയും പുട്ടും
തിരുവനന്തപുരം: ജയില്‍പ്പുള്ളികള്‍ക്ക് അധികം വൈകാതെ ഗോതമ്പുണ്ടക്കു പകരം ദോശയും പുട്ടും ലഭിക്കും. ജയിലുകളിലെ ഭക്ഷണപരിഷ്കരണത്തിനായി നിയമിച്ച കമ്മീഷന്‍ ഇതുസംബന്ധിച്ചു നല്‍കിയ ശുപാര്‍ശ നടപ്പാക്കാന്‍ സര്‍ക്കാര്‍ ഉടന്‍ വിജ്ഞാപനം പുറപ്പെടുവിച്ചേക്കും.
ഇപ്പോള്‍ നല്‍കിവരുന്ന ഗോതമ്പുണ്ടക്കു പകരം ദോശ, ഇഡ്ഢലി, പുട്ട് എന്നിവ നല്‍കാനും പച്ചടി, അവിയല്‍ തുടങ്ങിയ വൈവിധ്യമുള്ള ഭക്ഷണങ്ങള്‍ ഉള്‍പ്പെടുത്താനും കമ്മീഷന്‍ ശുപാര്‍ശ ചെയ്തിട്ടുണ്ട്. അച്ചാറുകള്‍ ജയിലില്‍ നല്‍കുന്നില്ല. ഇത് നല്‍കണം. ഇപ്പോള്‍ ശനിയാഴ്ചകളില്‍ നല്‍കിവരുന്ന 75 ഗ്രാം ആട്ടിറച്ചിയുടെ അളവ് 200 ഗ്രാമായി കൂട്ടണം. ആട്ടിറച്ചി ലഭ്യമല്ലെങ്കില്‍ ബീഫ്, ചിക്കന്‍ തുടങ്ങിയവ വാങ്ങി നല്‍കാവുന്നത്. ഇറച്ചി കഴിക്കാത്തവര്‍ക്ക് മുട്ടയും പച്ചക്കറികളും കൂടുതലായി നല്‍കാനും ശുപാര്‍യുണ്ട്. 30 മില്ലി ലിറ്റര്‍ പാലിന്റെ സ്ഥാനത്ത് 100 മില്ലി ലിറ്റര്‍ നല്‍കണമെന്നും ശുപാര്‍ശയില്‍ പറയുന്നു.
കമ്മിറ്റിയുടെ ശുപാര്‍ശകള്‍ നടപ്പിലാക്കുന്നതിനെതിരെ ശക്തമായി എതിര്‍പ്പുകളും ചില ഉദ്യോഗസ്ഥരില്‍ നിന്നുണ്ട്. ഭക്ഷണത്തിന്റെ അളവ് ഏറെ കൂട്ടിയാണ് ശുപാര്‍ശ ചെയ്തിരിക്കുന്നതെന്നും കുടുംബാന്തരീക്ഷത്തിലുള്ള ഭക്ഷണം നല്‍കുന്നത് കൂടുതല്‍ പേരെ കുറ്റകൃത്യങ്ങള്‍ നടത്താന്‍ പ്രേരിപ്പിക്കുമെന്നുമാണ് ഇവരുടെ വാദം. ശുപാര്‍ശയനുസരിച്ച് ഇപ്പോള്‍ നല്‍കിവരുന്ന 450 ഗ്രാം അരിയുടെ ചോറും 200 ഗ്രാം ഗോതമ്പും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. യഥാര്‍ത്ഥത്തില്‍ ഇത്രയും ഭക്ഷണം ഒരാള്‍ക്ക് വേണ്ടിവരുന്നില്ല. ഇത്തരം അളവുകളുടെ ചുവടു പിടിച്ചാണ് ഉദ്യോഗസ്ഥര്‍ വെട്ടിപ്പുകള്‍ നടത്തുന്നത്.
എന്നാല്‍ കുടുംബാന്തരീക്ഷത്തിലുള്ള ഭക്ഷണം ലഭിക്കുമ്പോള്‍ തടവുകാര്‍ക്ക് മാനസികമായി മാറ്റമുണ്ടാകുമെന്നും കുറ്റകൃത്യങ്ങളില്‍ നിന്നൊഴിഞ്ഞ് നല്ലവരായി ജീവിക്കാനുള്ള പ്രേരണ നല്‍കുമെന്നുമാണ് ശുപാര്‍ശയെ അനുകൂലിക്കുന്നവരുടെ വാദം.
ജയിലുകളിലെ ഭക്ഷണരീതികളില്‍ കാലോചിതമായ മാറ്റം വരുത്താനുദ്ദേശിച്ചാണ് മുന്‍ ആഭ്യന്തര വകുപ്പുസെക്രട്ടറി ആനന്ദവല്ലിയമ്മ ചെയര്‍പേഴ്സണായി ഭക്ഷണ പരിഷ്കരണ കമ്മിറ്റി രൂപീകരിച്ചത്.