ശ്രീനഗറില്‍ തീവ്രവാദി ആക്രമണം
ശ്രീനഗര്‍: ഏപ്രില്‍ ഏഴ് വ്യാഴാഴ്ച സര്‍വീസ് ആരംഭിക്കുന്ന ശ്രീനഗര്‍-മുസാഫറാബാദ് ബസ്സിലെ യാത്ര ചെയ്യുന്നവര്‍ നിന്നിരുന്ന കെട്ടിടത്തിനു നേരെ തീവ്രവാദികള്‍ ആക്രമണം നടത്തി. തീവ്രവാദികളുടെ വെടിയേറ്റ് ചില നാട്ടുകാര്‍ക്ക് പരിക്കേറ്റു.
ടൂറിസ്റ് റിസപ്ഷന്‍ സെന്റര്‍ കെട്ടിടത്തിനു നേര്‍ക്കാണ് ആക്രമണമുണ്ടായത്. ആക്രമണം നടത്തിയ രണ്ട് തീവ്രവാദികളില്‍ ഒരാള്‍ സുരക്ഷാ സൈനികരുടെ വെടിവയ്പില്‍ കൊല്ലപ്പെട്ടു. കെട്ടിടത്തിലുണ്ടായിരുന്ന എല്ലാവരെയും ഒഴിപ്പിച്ചിട്ടുണ്ട്.
തീവ്രവാദികള്‍ കെട്ടിടത്തിനു നേരെ വെടിവയ്ക്കുകയും ഗ്രനേഡുകള്‍ എറിയുകമായിരുന്നു. സംസ്ഥാന റോഡ് ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്റേതടക്കം ഏതാനും ഓഫീസുകള്‍ പ്രവര്‍ത്തിക്കുന്ന കെട്ടിടമാണിത്. ഇവിടെ നിന്നും യാത്രക്കാര്‍ക്ക് ടിക്കറ്റ് നല്‍കുകയായിരുന്നു.
നേരത്തെ ശ്രീനഗര്‍-മുസാഫറാബാദ് ബസ്സിന് പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ് ഫ്ലാഗ് ഓഫ് ചെയ്യുന്ന ചടങ്ങ് നടക്കുന്ന ശ്രീനഗറിലെ ഷേര്‍-ഇ-കശ്മീര്‍ സ്റേഡിയത്തിന് സമീപം വെടിയൊച്ചയുയര്‍ന്നതായി റിപ്പോര്‍ട്ടുണ്ടായിരുന്നു.
ബുധനാഴ്ച ഉച്ചക്കു ശേഷമാണ് വെടിയൊച്ച കേട്ടത്. സ്റേഡിയം താന്‍ സന്ദര്‍ശിച്ചതായും അവിടെ അപകടസൂചനയൊന്നുമില്ലെന്നും വെടിയൊച്ച കേട്ട ഭാഗത്തേക്ക് ഒരു പൊലീസ് സംഘത്തെ അയച്ചതായും ഡിഐജി എച്ച്. കെ. ലോഹിയ പറഞ്ഞു.
ശ്രീനഗര്‍-മുസാഫറാബാദ് ബസ് നിയന്ത്രണരേഖ കടന്നാല്‍ ചോര വീഴുമെന്ന് നാല് തീവ്രവാദി സംഘടനകള്‍ കഴിഞ്ഞ ദിവസം ഭീഷണി ഉയര്‍ത്തിയിരുന്നു. കടുത്ത സുരക്ഷാ സന്നാഹങ്ങളാണ് സ്റേഡിയത്തിലും പരിസരത്തിലും ഏര്‍പ്പെടുത്തിയിരിക്കുന്നത്.
അതിനിടെ സര്‍വീസ് ചെയ്യുന്ന ആദ്യദിവസത്തെ ബസ്സില്‍ ടിക്കറ്റ് ബുക്ക് ചെയ്തതിന് ശേഷം ആരോഗ്യകാരണങ്ങളാല്‍ യാത്ര ഒഴിവാക്കിയ ഒരാളെ കാണാനില്ലെന്ന് പരാതി ഉയര്‍ന്നു. തിങ്കളാഴ്ച മുതലാണ് ഹാജി ഗമലാം അഹമ്മദ് വാണി എന്നയാളെ കാണാതായത്. കുടുംബാംഗങ്ങള്‍ പൊലീസിന് പരാതി നല്‍കിയിട്ടുണ്ട്.