മേയ് ഒന്നിന് ശേഷം നിലപാട് വ്യക്തമാക്കും: പ്രകാശ് കാരാട്ട്
തിരുവനന്തപുരം: മേയ് ഒന്നിന് ശേഷം കെ കരുണാകരനോടുള്ള നിലപാട് വ്യക്തമാക്കുമെന്ന് സി പി എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് അറിയിച്ചു.
കേരളത്തിലെ സി പി എമ്മിലെ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കും. പരിഹരിക്കാന്‍ കഴിയാത്തതൊന്നും സി പി എമ്മിനുള്ളിലുണ്ടെന്ന് കരുതുന്നില്ല. കുറ്റക്കാരനാണെന്ന് തെളിയുന്നത് വരെ ലാലുപ്രസാദ് യാദവ് കേന്ദ്ര മന്ത്രി സ്ഥാനം രാജിവെയ്ക്കേണ്ട ആവശ്യമില്ലെന്നാണ് കരുതുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
കേന്ദ്ര സര്‍ക്കാറിന് പിന്തുണ നല്കുന്നതിനൊപ്പം തന്നെ സര്‍ക്കാറിന്റെ ജനവിരുദ്ധ തീരുമാനങ്ങള്‍ക്കെതിരെ ശക്തമായ പ്രക്ഷോഭം നടത്തുമെന്ന് അദ്ദേഹം ആവര്‍ത്തിച്ചു.
സി പി എം ജനറല്‍ സെക്രട്ടറിയായ ശേഷം ഇതാദ്യമായാണ് കാരാട്ട് സംസ്ഥാനത്തെത്തുന്നത്. 28,29 തീയതികളില്‍ നടക്കുന്ന സി പി എം സംസ്ഥാന സമിതിയോഗത്തില്‍ പങ്കെടുക്കുന്നതിനായാണ് അദ്ദേഹം തിരുവനന്തപുരത്തെത്തിയത്. പോളിറ്റ് ബ്യൂറോ അംഗങ്ങളായ എസ് രാമചന്ദ്രന്‍ പിള്ള, സീതാറാം യച്ചൂരി തുടങ്ങിയവരും യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്.
വരും ദിനങ്ങളില്‍ ചേരുന്ന സംസ്ഥാന സമിതി യോഗം സംസ്ഥാനത്ത് പാര്‍ട്ടിയില്‍ ആര്‍ക്കാണ് മുന്‍തൂക്കമെന്നത് വെളിവാക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ കരുതുന്നത്. പാര്‍ട്ടിയിലെ വിഭാഗീയത പരിഹരിക്കുന്നതിനായി പോളിറ്റ്
ബ്യൂറോ മുന്‍കൈയ്യെടുക്കുമെന്ന് പ്രഖ്യാപിച്ച പ്രവര്‍ത്തനങ്ങള്‍ക്കും സമിതിയില്‍ രൂപമാകും.
മലപ്പുറത്ത് സംസ്ഥാന സെക്രട്ടറി പിണറായി വിജയന് മാനസിക പിന്തുണ നല്കിയ പ്രകാശ് കാരാട്ട്, സീതാറാം യച്ചൂരി, എസ് രാമചന്ദ്രന്‍പിള്ള എന്നിവര്‍ സമിതിയോഗത്തില്‍ എന്ത് നിലപാട് കൈക്കൊള്ളുമെന്നത് രാഷ്ട്രീയ കേന്ദ്രങ്ങള്‍ കൗതുകത്തോടെയാണ് നിരീക്ഷിക്കുന്നത്.
മലപ്പുറത്ത് തര്‍ക്കം കാരണം ഒഴിച്ചിട്ട സമിതിയിലെ നാല് സ്ഥാനങ്ങളില്‍ വി എസ് - പിണറായി പക്ഷങ്ങള്‍ക്ക് എത്ര നേട്ടമുണ്ടാകുമെന്നതും നിര്‍ണായകമാകും. സി പി എം സെക്രട്ടേറിയറ്റില്‍ ഇ കെ നായനാര്‍, എ കണാരന്‍ എന്നിവരുടെ നിര്യാണത്തിലൂടെ വന്ന ഒഴിവുകളും നികത്തുമെന്നാണ് അറിയുന്നത്. വി വി ദക്ഷിണാമൂര്‍ത്തി, വൈക്കം വിശ്വന്‍, സി പി എം തിരുവനന്തപുരം ജില്ലാ സെക്രട്ടറി എം വിജയകുമാര്‍ എന്നിവരാണ് ഈ സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്നവരില്‍ പ്രമുഖര്‍.
കെ എന്‍ രവീന്ദ്രനാഥ്, എം എം ലോറന്‍സ്, എന്‍ എന്‍ കൃഷ്ണദാസ് എന്നിവരില്‍ ആരെയെങ്കിലും ഈ സ്ഥാനങ്ങളിലേക്ക് കൊണ്ട് വരാന്‍ വി എസ് പക്ഷം ശ്രമിച്ചുകൂടെന്നില്ല. പാര്‍ട്ടിയുടെ ആറ് ജില്ലാ ഘടകങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പുകളില്‍ വിഭാഗീയ പ്രവര്‍ത്തനം നടന്നെന്ന ആരോപണത്തിനിടെ ഇക്കാര്യത്തില്‍ കേന്ദ്രനേതൃത്വത്തിന്റെ നിലപാടും ഈ യോഗത്തില്‍ വ്യക്തമാകും.