ഗ്രഹാം സ്റെയിന്‍സ് വധം: ധാരാസിംഗിന്റെ ശിക്ഷ ജീവപര്യന്തമാക്കി
കട്ടക്ക്: ഗ്രഹാം സ്റെയിന്‍സ് വധക്കേസിലെ പ്രതി ധാരാസിംഗിന്റെ വധശിക്ഷ ജീവപര്യന്തമായി കുറച്ചുകൊണ്ട് ഒറീസ ഹൈക്കോടതി ഉത്തരവിട്ടു.
വിധിക്കെതിരെ ധരംസിങ് സമര്‍പ്പിച്ച ഹര്‍ജിയില്‍ ചീഫ് ജസ്റിസ് സുജിത് ബര്‍മന്‍, ജസ്റിസ് ലക്ഷ്മികാന്ത് മൊഹാപാത്ര എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് ഈ വിധി പുറപ്പെടുവിച്ചത്. ജീവപര്യന്തം ശിക്ഷക്കു വിധിച്ച കേസിലെ മറ്റു 11 പേരെ കോടതി കുറ്റവിമുക്തരാക്കിയിട്ടുമുണ്ട്. കേസിലെ മറ്റൊരു പ്രതി മഹേന്ദ്ര ഹെംമ്പ്രാമിന്റെ ജീവപര്യന്തം ശിക്ഷ കോടതി നിലനിര്‍ത്തി.
ആസ്ത്രേലിയന്‍ മിഷണറിയായിരുന്ന ഗ്രഹം സ്റെയിന്‍സിനേയും രണ്ടു മക്കളേയും ഒറീലയിലെ കിയോന്‍ജര്‍ ജില്ലിയില്‍ 1999 ജനവരി 22ന് വണ്ടിയില്‍ ഉറങ്ങിക്കിടക്കുമ്പോള്‍ ധാരാസിംഗും സംഘവും തീവച്ചു കൊല്ലുകയായിരുന്നു.
ലോകമെമ്പാടും പ്രതിഷേധമുയര്‍ത്തിയ ഈ സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതി ജഡ്ജിയായിരുന്ന ഡി.പി വാധ്വയുടെ നേതൃത്വത്തില്‍ ജൂഡീഷ്യല്‍ കമ്മീഷന്‍ രൂപീകരിച്ചിരുന്നു. ആദ്യം ക്രൈംബ്രാഞ്ച് അന്വേഷിച്ചിരുന്ന ഈ കേസ് പിന്നീട് സിബിഐ ഏറ്റെടുത്തിരുന്നു. ഈ കേസിലെ മുഖ്യപ്രതിയായി സിബിഐ കണ്ടെത്തിയത് ധാരാസിംഗിനെയായിരുന്നു. സംഭവത്തിനു ശേഷം ഒളിവില്‍ പോയ ധാരാസിംഗിനെ ഒരു വര്‍ഷത്തിനു ശേഷമാണ് അറസ്റു ചെയ്യാനായത്.
2003 സെപ്റ്റംബര്‍ 23നാണ് സെഷന്‍സ് കോടതി ധാരസിംഗിന് വധശിക്ഷ വിധിച്ചത്. ഒക്ടോബര്‍ 10നാണ് വിധിക്കെതിരായി ധാരാസിംഗ് ഹര്‍ജി സമര്‍പ്പിച്ചത്. ഈ ഹര്‍ജിയിന്മേലാണ് ശിക്ഷ കുറച്ചുകൊണ്ടുള്ള ഹൈക്കോടതി വിധി.
കോടതി വിധിയെക്കുറിച്ചു പ്രതികരിക്കാന്‍ സ്റെയിന്‍സിന്റെ വിധവ ഗ്ലാഡിസ് തയ്യാറായില്ല. സാമൂഹികപ്രവര്‍ത്തനത്തിന് അടുത്തിടെ പദ്മശ്രീ പുരസ്ക്കാരം ലഭിച്ച ഗ്ലാഡിസ് തന്റെ ഭര്‍ത്താവിന്റെയും മക്കളുടെയും കൊല നടത്തിയിവര്‍ക്ക് മാപ്പുനല്കുന്നതായി നേരത്തെ പ്രഖ്യാപിച്ചിരുന്നു.