അയോധ്യയിലെ അക്രമം: ഏഴ് തീവ്രവാദികള്‍ കൊല്ലപ്പെട്ടു
അയോധ്യ: അയോധ്യയിലെ തര്‍ക്കപ്രദേശമായ രാമജന്മഭൂമിയില്‍ ലഷ്കര്‍ ഇ തോയിബ തീവ്രവാദികളെന്നു സംശയിക്കുന്ന ഏഴുപേര്‍ പേര്‍ അതിക്രമിച്ചു കയറുകയും ഇവിടെ താത്കാലികമായി നിര്‍മിച്ചിട്ടുള്ള രാമക്ഷേത്രം തകര്‍ക്കാന്‍ ശ്രമിക്കുകയും ചെയ്തു.
പൊലീസുമായുണ്ടായ വെടിവയ്പില്‍ അഞ്ച് തീവ്രവാദികള്‍ കൊല്ലപ്പെട്ടു. ചാവേര്‍ ബോംബായി വന്ന മറ്റൊരാള്‍ ദേഹത്തു പിടിപ്പിച്ചിരുന്ന ബോംബു പൊട്ടി മരിച്ചു. ഇവര്‍ വന്ന വന്ന കാറിലുണ്ടായിരുന്ന മറ്റൊരു സഹായിയും വെടിവയ്പില്‍ കൊല്ലപ്പെട്ടു. രണ്ട് സുരക്ഷാ സൈനികര്‍ക്കും വെടിവയ്പില്‍ പരിക്കേറ്റിട്ടുണ്ട്.
കനത്ത സുരക്ഷാസന്നാഹത്തിനിടയിലൂടെയാണ് ഒരു ജീപ്പില്‍ തീവ്രവാദികള്‍ ബാരിക്കേഡുകള്‍ തകര്‍ത്ത് തര്‍ക്കഭൂമിയില്‍ പ്രവേശിച്ചത്. ജീപ്പിന്റെ ഡ്രൈവറാണ് പൊലീസിന്റെ പിടിയിലായത്.
എകെ47, എകെ56 തോക്കുകള്‍ ഉപയോഗിച്ച് വെടിവയ്പ് നടത്തിയ തീവ്രവാദികള്‍ ഗ്രനേഡുകള്‍ എറിയുകയും ചെയ്തു. താത്കാലിക ക്ഷേത്രത്തിന്റെ 150 മീറ്റര്‍ അടുത്തെത്തിയ തീവ്രവാദികള്‍ക്ക് അതിനകത്ത് കടക്കാന്‍ കഴിഞ്ഞില്ല.
ആക്രമണവിവരമറിഞ്ഞയുടന്‍ പ്രധാനമന്ത്രി സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്യാനായി അടിയന്തിര മന്ത്രിസഭായോഗം വിളിച്ചു ചേര്‍ത്തിട്ടുണ്ട്.
സംഭവത്തെ തുടര്‍ന്ന് രാമജന്മഭൂമിയിലും ക്ഷേത്രത്തിലേക്കുള്ള റോഡുകളിലും സുരക്ഷാസന്നാഹം ശക്തമാക്കി. രാജ്യമെങ്ങും അതീവജാഗ്രതാനിര്‍ദേശം നല്‍കിയിട്ടുണ്ട്.
ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ രാജി വയ്ക്കണമെന്ന് വിഎച്ച്പി നേതാവ് ഗിരിരാജ് കിഷോര്‍ ആവശ്യപ്പെട്ടു.
വേണ്ടത്ര സുരക്ഷാ സന്നാഹങ്ങളില്ലാത്തതാണ് ക്ഷേത്രത്തില്‍ തീവ്രവാദികള്‍ കടക്കാന്‍ കാരണമായതെന്ന് ആര്‍എസ്എസ് വക്താവ് രാം മാധവ് പറഞ്ഞു.