സ്മാര്‍ട്ട് സിറ്റിയുടെ പേരില്‍ 300 കോടിയുടെ അഴിമതി: ജേക്കബ്
തിരുവനന്തപുരം: സ്മാര്‍ട്ട് സിറ്റിയുടെ മറവില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി 300 കോടിയുടെ അഴിമതി നടത്തിയെന്ന് കേരളാ കോണ്‍ഗ്രസ് (ജേക്കബ്) നേതാവ് ടി. എം. ജേക്കബ്ബ് ആരോപിച്ചു. നിയമസഭയിലെ അവിശ്വാസ പ്രമേയ ചര്‍ച്ചയില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുഖ്യമന്ത്രിയുടെ ബിനാമിയാണ് ഡിഐസിക്കായി ചര്‍ച്ചകളില്‍ പങ്കെടുത്ത ബാബു ജോര്‍ജ്. ഉമ്മന്‍ചാണ്ടിക്കു വേണ്ടി പണപ്പിരിവ് നടത്തുന്ന ബാബു ജോര്‍ജിനൊപ്പം റാന്നിക്കാരനായ ഒരാള്‍ക്കും അഴിമതിയില്‍ പങ്കുണ്ട്.
അഴിമതിയില്‍ മുങ്ങിക്കുളിച്ച സര്‍ക്കാരാണ് ഉമ്മന്‍ചാണ്ടിയുടേത്. സംസ്ഥാനത്തെ റോഡുകളില്‍ പരസ്യബോര്‍ഡ് സ്ഥാപിക്കാന്‍ അനുമതി നല്‍കിയ ഇടപാടില്‍ വന്‍ അഴിമതിയാണ് നടന്നത്. ഇതു സംബന്ധിച്ച് അന്വേഷണം നടന്നെങ്കിലും കേസുമായി മുന്നോട്ടു പോകാന്‍ വിജിലന്‍സിന് സര്‍ക്കാര്‍ അനുമതി നല്‍കിയില്ല.
സുനാമി ഫണ്ട് ശേഖരണത്തിലും അഴിമതി നടന്നിട്ടുണ്ട്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പതിനായിരം രൂപയുടെ ചെക്ക് അയച്ച ആളിന് ആയിരം രൂപയുടെ കൈപ്പറ്റല്‍ രസീതാണ് നല്‍കിയത്.
നാഷണല്‍ ഹൈവേകളിലെ പരസ്യ ബോര്‍ഡ് സ്ഥാപനത്തിന് ഒരു സ്വകാര്യ വ്യക്തിക്കാണ് കരാര്‍ നല്‍കിയത്. ഇയാള്‍ അതാത് സ്ഥലങ്ങളില്‍ ബോര്‍ഡ് വയ്ക്കാന്‍ അനുമതി നല്‍കി. ഇതിനായി ഒരൊറ്റ കാശും കരാറുകാരന് ചെലവില്ല. പരസ്യം വയ്ക്കുന്നവര്‍ ബോര്‍ഡും സ്ഥാപിക്കണം. ഇതിനായി ഏഴ് ലക്ഷം രൂപയാണ് കരാറുകാരന് നല്‍കേണ്ടത്. ഇത് വന്‍ അഴിമതിയാണ്.
കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ഒരു ഉദ്യോഗസ്ഥനാണ് സര്‍ക്കാരിന്റെ സമ്മതം കൂടാതെ ഇതിന് അനുമതി നല്‍കിയത്. തുടര്‍ന്ന് വിജിലന്‍സ് അന്വേഷണവും നടന്നു. ദേശീയ മാനദണ്ഡങ്ങള്‍ മറികടന്ന് 30 വര്‍ഷത്തെ കരാറാണ് ഉണ്ടാക്കിയത്. നിയമപ്രകാരം ഇത് ഏഴ് കൊല്ലമാണ്. ഉമ്മന്‍ചാണ്ടി അധികാരത്തിലെത്തിയശേഷം ഇതെക്കുറിച്ചുള്ള അന്വേഷണം അട്ടിമറിക്കുകയും പിന്നീട് എവിടെ വേണമെങ്കിലും എത്രകാലത്തേക്കും പരസ്യബോര്‍ഡുകള്‍ സ്ഥാപിക്കാമെന്ന തരത്തില്‍ കരാര്‍ നല്‍കുകയും ചെയ്തു. ടെണ്ടര്‍ വിളിക്കാതെ നടത്തിയ കരാറിലൂടെ കോടികളുടെ അഴിമതിയാണ് നടത്തിയത്.
അടുത്ത നിയമസഭയില്‍ താന്‍ ഉണ്ടാകുമെന്നും അഴിമതിയാരോപണങ്ങള്‍ ഉന്നിയിക്കുന്നതിനിടെ ജേക്കബ് പറഞ്ഞു.