സൈന്‍ ബോര്‍ഡ് ഇടപാടില്‍ മുഖ്യമന്ത്രി അഴിമതി നടത്തി: ജേക്കബ്ബ്
തിരുവനന്തപുരം: സംസ്ഥാനത്തെ വഴിയോരങ്ങളില്‍ സൈന്‍ ബോര്‍ഡ് സ്ഥാപിക്കാന്‍ അനുമതി നല്‍കിയ ഇടപാടില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി വന്‍ അഴിമതി നടത്തിയതായി കേരളാ കോണ്‍ഗ്രസ് നേതാവ് ടി.എം ജേക്കബ് വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.
നിയമസഭയില്‍ സൈന്‍ബോര്‍ഡ് പ്രശ്നത്തെക്കുറിച്ചു ചര്‍ച്ച വന്നെങ്കിലും യഥാര്‍ത്ഥ വിഷയത്തിലേക്ക് കടക്കാതെയാണ് മുഖ്യമന്ത്രി ഇതെക്കുറിച്ചു മറുപടി പറഞ്ഞത്. അഴിമതി നടത്തിയെന്ന ആരോപണത്തെ തുടര്‍ന്നുള്ള അന്വേഷണം മുഖ്യമന്ത്രി അട്ടിമറിക്കുകയും ചെയ്തു.
സൈന്‍ ബോര്‍ഡ് ഇടപാടില്‍ നേരിട്ടുള്ള അഴിമതിയാണ് മുഖ്യമന്ത്രി നടത്തിയത്. ഇത് നിയമസഭാ സമിതി അന്വേഷിക്കണം. ജോസഫ് മാത്യുവെന്ന ഉദ്യോഗസ്ഥന്‍ സത്യസന്ധനാണെന്ന് കണ്ട് അഴിമതിക്കേസ് പിന്‍വലിക്കുകയായിരുന്നുവെന്ന ഉമ്മന്‍ ചാണ്ടിയുടെ പ്രസ്താവനയെ ജേക്കബ് വിമര്‍ശിച്ചു. ഒരു കേസില്‍ അന്വേഷണം തുടങ്ങിയാല്‍ അയാള്‍ കുറ്റക്കാരനാണോ അല്ലയോ എന്ന് തീരുമാനിക്കേണ്ടത് മന്ത്രിമാരല്ല. നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കാതെ കേസ് പിന്‍വലിച്ചത് എന്തുമാകാമെന്ന ധിക്കാരം കൊണ്ടാണ്.
ബോര്‍ഡുകള്‍ സ്ഥാപിച്ചതില്‍ അഴിമതി നടന്നെന്ന ആരോപണം ശക്തമായിരിക്കെ വീണ്ടും അതിന് അനുമതി നല്‍കുകയായിരുന്നു. എവിടെ വേണമെങ്കിലും എത്രകാലത്തേക്കും സൈന്‍ ബാര്‍ഡുകള്‍ സ്ഥാപിക്കാമെന്നാണത്. ഇതെല്ലാം അഴിമതിയാണ് സൂചിപ്പിക്കുന്നത്.
നാഷണല്‍ ഹൈവേകളിലെ സൈന്‍ ബോര്‍ഡ് സ്ഥാപനത്തിന് ഒരു സ്വകാര്യ വ്യക്തിക്കാണ് കരാര്‍ നല്‍കിയത്. ഇയാള്‍ അതാത് സ്ഥലങ്ങളില്‍ ബോര്‍ഡ് വയ്ക്കാന്‍ അനുമതി നല്‍കി. ഇതിനായി ഒരു കാശും കരാറുകാരന് ചെലവില്ല. പരസ്യം വയ്ക്കുന്നവര്‍ ബോര്‍ഡും സ്ഥാപിക്കണം. ഇതിനായി ഏഴ് ലക്ഷം രൂപയാണ് കരാറുകാരന് നല്‍കേണ്ടത്. ഇത് വന്‍ അഴിമതിയാണ്.
കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ഒരു ഉദ്യോഗസ്ഥനാണ് സര്‍ക്കാരിന്റെ സമ്മതം കൂടാതെ ഇതിന് അനുമതി നല്‍കിയത്. തുടര്‍ന്ന് വിജിലന്‍സ് അന്വേഷണവും നടന്നു. ദേശീയ മാനദണ്ഡങ്ങള്‍ മറികടന്ന് 30 വര്‍ഷത്തെ കരാറാണ് ഉണ്ടാക്കിയത്. ദേശീയ നിയമപ്രകാരം ഇത് ഏഴ് വര്‍ഷമാണ്.
ഉമ്മന്‍ചാണ്ടി അധികാരത്തിലെത്തിയ ശേഷം അന്വേഷണം അട്ടിമറിക്കുകയും പിന്നീട് എവിടെ വേണമെങ്കിലും എത്രകാലത്തേക്കും സൈന്‍ബോര്‍ഡുകള്‍ സ്ഥാപിക്കാമെന്ന തരത്തില്‍ കരാര്‍ നല്‍കുകയും ചെയ്തു. ടെണ്ടര്‍ വിളിക്കാതെ നടത്തിയ കരാറിലൂടെ കോടികളുടെ അഴിമതിയാണ് നടത്തിയതെന്നും ജേക്കബ് ആരോപിച്ചു.