കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാഷ്ട്രപതിക്ക് സന്ദര്‍ശനം ഓര്‍മകളിലേക്കുള്ള തിരിച്ചുപോക്ക്

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: തിരുവനന്തപുരത്തെ വിക്രം സാരാഭായ് സ്പേസ് സെന്ററില്‍ 20 വര്‍ഷം സേവനമനുഷ്ഠിച്ചിട്ടുള്ള രാഷ്ട്രപതി അബ്ദുള്‍ കലാം കേരളത്തിലെ തന്റെ അനുഭവങ്ങള്‍ നിയമസഭാംഗങ്ങളുമായി പങ്കുവച്ചു.

തുമ്പയില്‍ വിഎസ്എസ്സി സ്ഥാപിക്കാന്‍ വിക്രം സാരാഭായിക്ക് ആവശ്യമായ സഹായങ്ങള്‍ നല്‍കിയത് ഫാദര്‍ പീറ്റര്‍ പെരേര എന്ന വൈദികനായിരുന്നെന്ന് രാഷ്ട്രപതി നിയമസഭയെ അഭിസംബോധന ചെയ്യവെ പറഞ്ഞു.

ഇക്കാര്യത്തിനായി തുമ്പയില്‍ സ്ഥലം ലഭിക്കാനായി ആദ്യം വിക്രം സാരാഭായ് സമീപിച്ചത് രാഷ്ട്രീയക്കാരെയായിരുന്നു. എന്നാല്‍ മത്സ്യത്തൊഴിലാളികളുടെ അധീനതയിലുളള ഈ പ്രദേശത്തു നിന്ന് അവരെ ഒഴിപ്പിക്കാന്‍ ശ്രമിക്കുന്നത് അപകടകരമാകുമെന്നു പറഞ്ഞ് രാഷ്ട്രീയക്കാര്‍ ഒഴിവാകുകയായിരുന്നു.

പിന്നീടാണ് ഫാദര്‍ പീറ്റര്‍ പെരേരയെ വിക്രം സാരാഭായ് സന്ദര്‍ശിച്ചത്. തന്റെ മക്കളെ എങ്ങിനെ തനിക്ക് അവിടെ നിന്നും ഒഴിവാക്കാനാകുമെന്നായിരുന്നു ആദ്യം ഫാദറിന്റെ പ്രതികരണം. എന്നാല്‍ സ്പേസ് സെന്റര്‍ സ്ഥാപിക്കേണ്ടതിന്റെ പ്രാധാന്യത്തെ കുറിച്ച് ബോധ്യമായപ്പോള്‍ മത്സ്യത്തൊഴിലാളികളോട് സംസാരിക്കാനായിരുന്നു ഫാദറിന്റെ ഉപദേശം. ഇതനുസരിച്ച് പള്ളിയിലെ പ്രാര്‍ത്ഥനക്കു ശേഷം അവര്‍ക്കു മുന്നില്‍ വിക്രം സാരാഭായിയെ ഫാദര്‍ പരിചയപ്പെടുത്തി.

അവരോട് തുമ്പയില്‍ റോക്കറ്റ് വിക്ഷേപണകേന്ദ്രം സ്ഥാപിക്കേണ്ടതിന്റെ ആവശ്യകതയെപ്പറ്റിയും അത് സാധരണക്കാര്‍ക്കു കൂടി പ്രയോജനപ്പെടുന്ന കാര്യത്തിനാണെന്നും വിക്രം സാരാഭായ് പറഞ്ഞു. ആമേന്‍ എന്ന ഒരു പദം കൊണ്ടാണ് ഇക്കാര്യത്തില്‍ തങ്ങളുടെ സമ്മതം അവര്‍ അറിയിച്ചത്.

ജനങ്ങളുടെ കൂട്ടായ്മയുടെ നല്ലൊരു ഉദാഹരണമായിരുന്നു ആ സംഭവമെന്നും ആ വിനയത്തിന്റെ ഉദാഹരണമായ വിഎസ്എസ്എസി ഇപ്പോഴും നമ്മോടൊപ്പമുണ്ടെന്നും രാഷ്ട്രപതി പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X