രാഷ്ട്രപതി കാര്‍ഷികമേഖലയെ അവഗണിച്ചു: വി.എസ്
തിരുവനന്തപുരം: രാഷ്ട്രപതി എ.പി.ജെ.അബ്ദുള്‍ കലാം കാര്‍ഷിക, പാരമ്പര്യവ്യവസായ മേഖലകളെ അവഗണിച്ചുവെന്ന് പ്രതിപക്ഷനേതാവ് വി.എസ് അച്യുതാനന്ദന്‍. ആഗസ്ത് രണ്ട് ചൊവ്വാഴ്ച നിയമസഭയില്‍ ബജറ്റില്‍ വിലയിരുത്തിയിരിക്കുന്ന ഫണ്ടുകളെപ്പറ്റി ചര്‍ച്ച നടത്തുമ്പോഴാണ് വി.എസ് രാഷ്ട്രപതിക്കെതിരെ ആരോപണമുന്നയിച്ചത്.
സംസ്ഥാന വികസനത്തിനായി രാഷ്ട്രപതി മുന്നോട്ടുവച്ച പത്തിന കര്‍മപദ്ധതിയില്‍ ദുരിതമനുഭവിച്ചു കൊണ്ടിരിക്കുന്ന കര്‍ഷകരേയും പരമ്പരാഗത വ്യവസായത്തൊഴിലാളികളേയും പറ്റി പരാമര്‍ശിച്ചില്ല. സംസ്ഥാനത്ത് ഭൂരിഭാഗം ജനങ്ങളും ഈ മേഖലയിലൂടെ ഉപജീവനം കഴിക്കുന്നവരാണ്.
കാര്‍ഷികമേഖലക്കായി സര്‍ക്കാര്‍ 310 കോടി വകയിരുത്തിയിട്ടുണ്ടെങ്കിലും ഈ തുകയുടെ കാല്‍ഭാഗം പോലും കര്‍ഷകരുടെ കൈകളിലെത്തിയിട്ടില്ല. പൊതുമേഖലാസ്ഥാപനങ്ങള്‍ കൈവിടില്ലെന്ന വാഗ്ദാനത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്നോക്കം പോയിരിക്കുകയാണ്.
സംസ്ഥാനത്ത് വന്‍തോതില്‍ വികസം നടന്നിട്ടുണ്ടെന്നാണ് യുഡിഎഫ് സര്‍ക്കാരിന്റെ അവകാശവാദം. എന്നാല്‍ 50 മാസത്തെ യുഡിഎഫ് ഭരണത്തില്‍ പൊതുകടം 43,154 കോടിയായിരിക്കുകയാണ്. 2001ല്‍ എല്‍ഡിഎഫ് സര്‍ക്കാരിന്റെ ഭരണം അവസാനിക്കുമ്പോള്‍ ഇത് 20,000 കോടി മാത്രമായിരുന്നു. 96ല്‍ എല്‍ഡിഎഫ് അധികാരമേല്‍ക്കുമ്പോള്‍ പൊതുകടം 10,000 കോടിയായിരുന്നു.
പ്രാദേശിക തലത്തിലുള്ള വികസനപ്രവര്‍ത്തനങ്ങള്‍ക്ക് യുഡിഎഫ് തടസം നില്‍ക്കുകയാണ്. വികസനത്തിനായി തദ്ദേശസ്ഥാപനങ്ങള്‍ക്ക് നല്‍കാറുള്ള തുക സര്‍ക്കാര്‍ വെട്ടിക്കുറച്ചു. നാലുവര്‍ഷത്തെ വികസനത്തിന് തദ്ദേശ സ്ഥാപനങ്ങള്‍ക്ക് അനുവദിച്ചിരുന്ന 16,271 കോടി രൂപ 2976 കോടിയായി വെട്ടിക്കുറച്ചു. എന്നാല്‍ യുഡിഎഫ് ഭരണത്തിനു കീഴിലുള്ള സ്ഥാപനങ്ങള്‍ക്കുള്ള തുക കുറച്ചിട്ടില്ല.
ധാരണകളെ സംബന്ധിച്ച് ഇപ്പോഴും അവ്യക്തത നിലനില്‍ക്കുന്നതിനാല്‍ സ്മാര്‍ട്ട് സിറ്റി പദ്ധതിയെ എല്‍ഡിഎഫ് ഇനിയും എതിര്‍ക്കുമെന്നും വി.എസ് പറഞ്ഞു.












Click it and Unblock the Notifications