കാലവര്‍ഷക്കെടുതി പഠിക്കാന്‍ കേന്ദ്രസംഘം
ദില്ലി: കേരളത്തിലെ വെളളപ്പൊക്ക കെടുതിയെക്കുറിച്ചു വിലയിരുത്താന്‍ കേന്ദ്രസര്‍ക്കാര്‍ പഠനസംഘത്തെ അയക്കും. കേന്ദ്ര ആഭ്യന്തരമന്ത്രി ശിവരാജ് പാട്ടീല്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുമായി ആഗസ്ത് 16 ചൊവാഴ്ച രാവിലെ നടത്തിയ കൂടിക്കാഴ്ചയിലാണ് ഇക്കാര്യം അറിയിച്ചത്.
പ്രകൃതി ദുരന്ത പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്കായി 337.50 കോടി രൂപയും കേന്ദ്രത്തോട് മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
പൊലീസ് സേനയെ നവീകരിക്കുക, തീര സംരക്ഷ സേനയെ വിപുലമാക്കുക, സുനാമി ബാധിത പ്രദേശങ്ങളില്‍ കൃഷി വീണ്ടും സജീവമാക്കുക, കേരളത്തിലുള്ള മലയാളികളായ പാക് പൗരന്മാരെ സംരക്ഷിക്കുക തുടങ്ങിയ സംസ്ഥാനത്തിന്റെ അഞ്ചിന ആവശ്യങ്ങളടങ്ങുന്ന നിവേദനവും ആഭ്യന്തരമന്ത്രിക്ക് മുഖ്യമന്ത്രി കൈമാറി. കനത്ത മഴയില്‍ സംസ്ഥാനത്തുണ്ടായ കെടുതികള്‍ വിശദീകരിക്കുന്ന സമഗ്ര റിപ്പോര്‍ട്ടും ആഭ്യന്തര മന്ത്രിക്ക് നല്‍കി.
കേരളത്തിന്റെ ആവശ്യങ്ങള്‍ അനുഭാവ പൂര്‍ണ്ണം പരിഗണിക്കുമെന്നും ആഭ്യന്തര മന്ത്രി അറിയിച്ചു. അനുവദിക്കുന്ന പണം കാര്യക്ഷമമായി ഉപയോഗിക്കുന്ന സംസ്ഥാനമെന്ന ആനുകൂല്യം ഫണ്ടുകള്‍ അനുവദിക്കുമ്പോള്‍ കേരളത്തിന് തുണയാകുമെന്നും ശിവരാജ് പാട്ടീല്‍ മുഖ്യമന്ത്രിയെ അറിയിച്ചു. പാക് പൗരന്‍മാരുടെ പ്രശ്നം ഉടന്‍ പരിഹരിക്കും. സാങ്കേതിക പ്രശ്നങ്ങള്‍ മാത്രമാണിതിലുള്ളതെന്നും മുഖ്യമന്ത്രിയെ ആഭ്യന്തര മന്ത്രി അറിയിച്ചു.
രാഷ്ട്രപതിയേയും കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയാ ഗാന്ധിയേയും കാണാന്‍ ആഗസ്ത് 15 തിങ്കളാഴ്ചയാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ദില്ലിയിലേക്കു പോയത്. ഈ അവസരത്തിലാണ് അദ്ദേഹം ആഭ്യന്തരമന്ത്രി ശിവരാജ് പാട്ടീലിനെ വെള്ളപ്പൊക്കക്കെടുതികളെക്കുറിച്ച് അറിയിച്ചത്.
സംസ്ഥാനത്ത് കാലവര്‍ഷത്തെത്തുടര്‍ന്ന് ഇത്തവണയുണ്ടായ വെള്ളപ്പൊക്കവും ഉരുള്‍പൊട്ടലും കനത്ത നാശം വിതച്ചിരുന്നു. കാലവര്‍ഷക്കെടുതികളില്‍ നിരവധി പേര്‍ മരിക്കുകയും കോടികളുടെ നാശനഷ്ടമുണ്ടാവുകയും ചെയ്തിരുന്നു.