ഇന്ത്യയും പാകിസ്ഥാനും തടവുകാരെ വിട്ടയച്ചു
വാഗ: ഇന്ത്യയും പാകിസ്ഥാനും അഞ്ഞൂറോളം തടവുകാരെ സപ്തംബര്‍ 12 തിങ്കളാഴ്ച വിട്ടയച്ചു.
371 മത്സ്യബന്ധന തൊഴിലാളികളടക്കം 435 ഇന്ത്യക്കാരേയാണ് പാകിസ്ഥാന്‍ മോചിപ്പിച്ചത്. 152 പാകിസ്ഥാന്‍കാരെ ഇന്ത്യയും അതിര്‍ത്തി കടത്തിവിട്ടു. തടവുകാരുടെ മോചനം സംബന്ധിച്ച രേഖകള്‍ നല്‍കുന്നത് വേഗത്തിലാക്കാന്‍ കുടിയേറ്റ വകുപ്പ് ഉദ്യോഗസ്ഥരും വാഗാ അതിര്‍ത്തിയില്‍ എത്തിയിരുന്നു.
പാക് തടവുകാരില്‍ 42 പേര്‍ ബധിരരാണ്. ഇവര്‍ക്ക് ആദ്യം പാകിസ്ഥാന്‍ യാത്രാരേഖകള്‍ നല്‍കാന്‍ വിസമ്മതിച്ചെങ്കിലും ഇവരെ ഇന്ത്യ പുനരധിവാസകേന്ദ്രത്തില്‍ താമസിപ്പിക്കാമെന്ന് പറഞ്ഞതിനെ തുടര്‍ന്ന് രേഖകള്‍ നല്‍കുകയായിരുന്നു.
പാക് തടവുകാരെ സപ്തംബര്‍ 11 ഞായറാഴ്ച തന്നെ വിവിധ ജയിലുകളില്‍ നിന്ന് വാഗാ അതിര്‍ത്തിക്കടുത്തുള്ള അമൃത്സര്‍ ജയിലില്‍ കൊണ്ടുവന്നിരുന്നു. ഇവരില്‍ 20 പേരെ രാജസ്ഥാനില്‍ നിന്നും 10 പേരെ ഗുജറാത്തില്‍ നിന്നും 30 പേരെ പഞ്ചാബില്‍ നിന്നും ആറു പേരെ പശ്ചിമ ബംഗാളില്‍ നിന്നും 31 പേരെ ജമ്മു-കശ്മീരില്‍ നിന്നും രണ്ടുപേരെ ദില്ലിയില്‍ നിന്നും ഒരാളെ മഹാരാഷ്ട്രയില്‍ നിന്നുമാണ് കൊണ്ടുവന്നത്.
ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധം ഊട്ടിയുറപ്പിക്കാന്‍ അടുത്തകാലത്തായി കൈക്കൊള്ളുന്ന ഏറ്റവും പ്രധാന നടപടിയാണ് തടവുകാരുടെ മോചനം. ആഗസ്ത് അവസാനം ദില്ലിയില്‍ ഇരുരാജ്യങ്ങളുടേയും ആഭ്യന്തരവകുപ്പുകള്‍ നടത്തിയ ചര്‍ച്ചയിലാണ് തടവുകാരെ മോചിപ്പിക്കാന്‍ തീരുമാനമായത്.
മോചിതരായ തടവുകാരെ സ്വീകരിക്കാന്‍ അതിര്‍ത്തിയില്‍ കുടുംബാംഗങ്ങളും സുഹൃത്തുക്കളുമെത്തിയിരുന്നു.