അച്യുതമേനോനും ഉത്തരവാദിത്തം: വി.എസ്
കോട്ടയം: അടിയന്തരാവസ്ഥകാലത്ത് മുഖ്യമന്ത്രിയായിരുന്ന സി.അച്യുതമേനോന് രാജന്‍കേസില്‍ ധാര്‍മിക ഉത്തരവാദിത്തമുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍.
രാജന്‍ കേസില്‍ മുഖ്യഉത്തരവാദി കെ.കരുണാകരന്‍ തന്നെയാണ്. കൂത്തുപറമ്പ് വെടിവയ്പില്‍ അദ്ദേഹമെടുത്ത നിലപാടുകളോടുള്ള ജനരോഷം പെട്ടൊന്നും തീരില്ല. തെറ്റ് സമ്മതിച്ചാല്‍ കുറശ്ശെയായിട്ടെങ്കിലും ജനരോഷം മാറും.
കരുണാകരന്റെ പാര്‍ട്ടിയുമായി ഉണ്ടാക്കിയിട്ടുള്ള നീക്കുപോക്കുകള്‍കൊണ്ട് ഗുണമുണ്ടായോ എന്നുള്ളത് തെരഞ്ഞെടുപ്പിന് ശേഷമേ അറിയാന്‍ കഴിയൂ. അത് ദോഷം ചെയ്യുമെന്ന് ജനങ്ങള്‍ ഉന്നയിക്കുന്നുണ്ട്. ഡിഐസിയുമായി ധാരണയില്ലെങ്കില്‍ പോലും എല്‍ഡിഎഫ് ജയിക്കും. പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ അത് തെളിയിക്കപ്പെട്ടതാണ്.
അടിയന്തിരാവസ്ഥ സംബന്ധിച്ച നിലപാടുകള്‍ ദൃശ്യമാധ്യമങ്ങള്‍ക്കു മുന്നില്‍ ന്യായീകരിക്കാന്‍ ശ്രമിച്ച കരുണാകരന്‍ തന്നെയാണ് അടിയന്തിരാവസ്ഥാ വിവാദം ഉയര്‍ത്തിക്കൊണ്ടുവന്നത്. അടിയന്തിരാവസ്ഥയില്‍ തനിക്ക് നിയന്ത്രണം കൈവിട്ടുപോയെന്ന് സമ്മതിച്ച ഇന്ദിരാഗാന്ധിയുടെ പേരില്‍ പുതിയ പാര്‍ട്ടി രൂപീകരിച്ചപ്പോള്‍ അടിയന്തിരാവസ്ഥയെ പറ്റിയുള്ള കുറ്റബോധം ശരിയായ രീതിയില്‍ ഉള്‍ക്കൊള്ളാന്‍ കരുണാകരന്‍ തയ്യാറാവണമായിരുന്നു.
കൂത്തുപറമ്പ് വെടിവയ്പിന്റെ ധാര്‍മിക ഉത്തരവാദിത്തം അന്ന് മുഖ്യമന്ത്രിയായിരുന്ന ആളെന്ന നിലയില്‍ കരുണാകരനുണ്ടെന്നും വി.എസ്. പറഞ്ഞു.