കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സുനാമി കണക്കുകളില്‍ അവ്യക്തതയില്ല: മുഖ്യമന്ത്രി

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: സുനാമി ദുരിതാശ്വാസ സഹായങ്ങള്‍ നല്‍കിയ കണക്കില്‍ യാതൊരു അവ്യക്തതയില്ലെന്നും എന്തെങ്കിലും തെറ്റു ചൂണ്ടിക്കാട്ടിയാല്‍ അതേക്കുറിച്ച് വിശദീകരണം നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാണെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. മന്ത്രിസഭാ തീരുമാനങ്ങള്‍ വിശദീകരിക്കുകയായിരുന്നു അദ്ദേഹം.

മണിയമ്മ, പീതാംബരന്‍ ദമ്പതികള്‍ക്ക് 15 ലക്ഷത്തിലധികം രൂപയുടെ സഹായം സര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്. സുനാമി ദുരന്തബാധിതരെ ഉപയോഗിച്ച് രാഷ്ട്രീയ മുതലെടുപ്പ് നടത്താനാണ് ചിലരുടെ ശ്രമം. സര്‍ക്കാരിന്റെ എല്ലാ കണക്കുകളും സുതാര്യമാണ്. ആര്‍ക്കെല്ലാം എന്തെല്ലാം നല്‍കിയെന്നത് പരസ്യമാണ്. ഇതില്‍ ആര്‍ക്കെങ്കിലും എന്തെങ്കിലും കിട്ടാതെ പോയിട്ടുണ്ടെങ്കില്‍ നല്‍കും. സുനാമി ദുരന്തത്തിന് സഹായം കിട്ടാത്തതിനെപ്പറ്റി ആരും ഇതുവരെ പരാതിയെഴുതിത്തന്നിട്ടില്ല.

തലസ്ഥാന വികസനവുമായി ബന്ധപ്പെട്ട് സിപിഎം ഉന്നയിക്കുന്ന ആരോപണങ്ങള്‍ അടിസ്ഥാനരഹിമാണ്. കൊച്ചിയിലെ ഇന്‍ഫാ പാര്‍ക്കിനെ പ്രത്യേക സാമ്പത്തിക മേഖലയാക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ തുടങ്ങുന്നതിന് വളരെമുമ്പേ തിരുവനന്തപുരം ടെക്നോപാര്‍ക്കിനെ ആ പദവിയിലേക്ക് ഉയര്‍ത്താനുള്ള നടപടികള്‍ കേന്ദ്രസര്‍ക്കാര്‍ തുടങ്ങിയിരുന്നു.

തിരുവനന്തപുരത്തിന്റെ വികസനത്തിനായി സിപിഎം നേതാക്കള്‍ സംസാരിക്കുന്നതില്‍ സന്തോഷമുണ്ട്. എന്നാല്‍ ഇടതുമുന്നണിയുടെ ഭരണകാലത്ത് തലസ്ഥാന വികസനത്തിനായി അവര്‍ ഒന്നും ചെയ്തില്ല. ടെക്നോപാര്‍ക്ക്, അന്താരാഷ്ട്ര വിമാനത്തവാളം, വിഴിഞ്ഞം തുറമുഖം എന്നിവയുടെ വികസനത്തിന് യുഡിഎഫ് സര്‍ക്കാര്‍ ആവുന്നതെല്ലാം ചെയ്യുന്നുണ്ട്.

വിമാനത്താവള വികസനത്തിനുള്ള ആദ്യഘട്ട സ്ഥലമെടുപ്പ് പൂര്‍ത്തിയായി. എയര്‍ ഇന്ത്യ നിര്‍മ്മിക്കുന്ന എയര്‍ ക്രാഫ്റ്റ് മെയിന്റനന്‍സ് യൂണിറ്റിന് നവംബറില്‍ സ്ഥലം നല്‍കും. വിഴിഞ്ഞം തുറമുഖ പദ്ധതിക്ക് കേന്ദ്രസഹായം ഉറപ്പാക്കുന്ന നടപടികളും തുടങ്ങിയിട്ടുണ്ട്.

ടെക്നോപാര്‍ക്കിനെ പ്രത്യേക സാമ്പത്തിക മേഖലയാക്കാനുള്ള തീരുമാനം ജൂലൈ 21ന് കേന്ദ്രം എടുത്തതാണ്. സംസ്ഥാന സര്‍ക്കാരിനോട് ആറ് കാര്യങ്ങള്‍ അതിനായി ചെയ്യാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അത് പൂര്‍ത്തിയായെന്ന് അറിയിച്ചാലുടന്‍ ടെക്നോപാര്‍ക്കിനെ പ്രത്യേക സാമ്പത്തിക മേഖലയായി കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിക്കും. ടെക്നോപാര്‍ക്കിനോട് ചേര്‍ന്ന് ടെക്നോസിറ്റിയും സ്ഥാപിക്കും.

ഇന്‍ഫോ പാര്‍ക്കിനെ സാമ്പത്തിക മേഖലയാക്കുന്ന നടപടികള്‍ ഒക്ടോബര്‍ അഞ്ചിന് മാത്രമാണ് തുടങ്ങിയതെന്നും മുഖ്യമന്ത്രി പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X