നാരായണന്റെ മരണം ഗോധ്ര അന്വേഷണത്തെ ബാധിക്കില്ലെന്ന് നിയമവിദഗ്ധന്‍
അഹമ്മദാബാദ്: മുന്‍രാഷ്ട്രപതി കെ.ആര്‍ നാരായണന്റെ മരണം ഗോധ്ര അന്വേഷണത്തെ ബാധിക്കില്ലെന്ന് നിയമവിദഗ്ധന്‍. പ്രശ്നം കൈകാര്യം ചെയ്യുന്ന അഡ്വക്കേറ്റ് മുകുള്‍ സിന്‍ഹയാണ് ഇക്കാര്യം അറിയിച്ചത്.
ഗോന്ധ്ര സംഭവത്തില്‍ അന്ന് കേന്ദ്രം ഭരിച്ചിരുന്ന ബിജെപി സര്‍ക്കാരിനും ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിക്കും പങ്കുണ്ടെന്ന് നാരായണന്‍ ഒരു അഭിമുഖത്തില്‍ പ്രസ്താവിച്ചിരുന്നു. കലാപസാധ്യത മുന്നില്‍ കണ്ട് താന്‍ അന്നത്തെ പ്രധാനമന്ത്രിയായിരുന്ന വാജ്പേയിക്ക് കത്തെഴുതിയിരുന്നെന്നും എന്നാല്‍ അത് വാജ്പേയിയും ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡിയും അവഗണിക്കുകയായിരുന്നുവെന്നുമായിരുന്നു വെളിപ്പെടുത്തല്‍.
നാരായണന്‍ അന്തരിച്ചത് നിര്‍ഭാഗ്യകരമായിപ്പോയെന്നും എന്നാല്‍ സംഭവത്തെ കുറിച്ചുള്ള അദ്ദേഹത്തിന്റെ വെളിപ്പെടുത്തലുകള്‍ നിലനില്‍ക്കുമെന്നും ഗോധ്ര സംഭവം കൈകാര്യം ചെയ്യുന്ന അഡ്വേക്കേറ്റ് മുകുള്‍ സിന്‍ഹ പറഞ്ഞു.
കലാപത്തിന് സാധ്യതയുണ്ടെന്നറിഞ്ഞ് ഗുജറാത്തില്‍ കൂടുതല്‍ സൈന്യത്തെ വിന്യസിക്കാന്‍ ആവശ്യപ്പെട്ട് വാജ്പേയിക്ക് നാരായണന്‍ കത്തെഴുത്തിയിരുന്നെന്ന കാര്യം നാരായണന്‍ വെളിപ്പെടുത്തിയതാണ്. തന്റെ വാദഗതിയില്‍ അദ്ദേഹം ഉറച്ചു നില്‍ക്കുകയും ചെയ്തിരുന്നു. എന്നാല്‍ അദ്ദേഹത്തിന്റെ വെളിപ്പെടുത്തലുകള്‍ വിശദമായി പരിശോധിക്കാന്‍ ഗുജറാത്ത് സര്‍ക്കാരിന്റെ ഉപദേശകന്‍ തയ്യാറായില്ല.
നാനാവതി കമ്മീഷന്‍ മുഖാന്തിരം നാരായണന്റെ വെളിപ്പെടുത്തലും അദ്ദേഹം നല്‍കിയ അഭിമുഖത്തിന്റെ കോപ്പികളും താന്‍ ആവശ്യപ്പെട്ടിരുന്നു. കമ്മീഷന് മുന്‍പാകെ തന്റെ മൊഴി നല്‍കാനും നാരായണന്‍ തയ്യാറായിരുന്നു. എന്നാല്‍ അദ്ദേഹത്തോട് ഹാജരാകാന്‍ ആവശ്യപ്പെടാതെ കത്തുകള്‍ ആവശ്യപ്പെടുക മാത്രമാണ് നാനാവതി കമ്മീഷന്‍ ചെയ്തത്. എന്നാല്‍ രാഷ്ട്രപതി ഭവന്‍ ഭരണഘടനയിലെ 74(2) വകുപ്പ് പ്രകാരം നാരായണന്‍ എഴുതിയ കത്തുകള്‍ കമ്മീഷന് കൈമാറാന്‍ വിസമ്മതിച്ചു. യുപിഎ സര്‍ക്കാരും ഒക്ടോബറില്‍ രാഷ്ട്രപതിഭവനിലെ രേഖകള്‍ സംരക്ഷിക്കപ്പെടേണ്ടതാണെന്നും അതുകൊണ്ട് രേഖകള്‍ നല്‍കാനാകില്ലെന്നും കമ്മീഷനെ അറിയിച്ചതായും മുകുള്‍ സിന്‍ഹ പറഞ്ഞു.
എന്നാല്‍ നാരായണന്‍ കത്തുകളെഴുതിയെന്ന സംഭവത്തിന് ഇപ്പോള്‍ പ്രസക്തിയില്ലെന്നും ഇത് അടഞ്ഞ അധ്യായമാണെന്നുമാണ് ഗുജറാത്ത് സര്‍ക്കാരിനെ പ്രതിനിധീകരിക്കുന്ന അഡ്വേക്കേറ്റ് അരവിന്ദ് പാണ്ഡ്യയുടെ നിലപാട്.