11-ാമത് സംസ്ഥാന നിയമസഭാ സമ്മേളനം സമാപിച്ചു
തിരുവനന്തപുരം: പതിനൊന്നാമത് സംസ്ഥാന നിയമസഭാ സമ്മേളനം നിയമസഭാ സമ്മേളനം ഫിബ്രവരി 22 ചൊവാഴ്ച വൈകിട്ട് സമാപിച്ചു. 14 സെഷനുകളിലായി 225 ദിവസമാണ് സഭ സമ്മേളിച്ചത്.
കെ.കരുണാകരനെ അനുകൂലിക്കുന്ന ഒന്‍പത് എംഎല്‍എമാരുടെ രാജിക്കും കോണ്‍ഗ്രസിലുണ്ടായ പിളര്‍പ്പിനും നിയമസഭ സാക്ഷ്യം വഹിച്ചു. മൂന്നു മന്ത്രിമാര്‍ വിവിധ അരോപണങ്ങളില്‍ കുടുങ്ങി രാജ-ിവയ്ക്കേണ്ടിവന്നതും ഈ നിയമസഭയുടെ ചരിത്രത്തില്‍ ഉണ്ടായി.
ചരിത്രത്തിലാദ്യമായി ഒരുഇന്ത്യന്‍ രാഷ്ട്രപതിക്ക് ആതിഥ്യമരുളാനുളള ഭാഗ്യവും ഈ നിയമസഭിക്കുണ്ടായി. രാഷ്ട്രപതി എ.പി.ജെ അബ്ദുള്‍ കലാം ഈ നിയസഭയിലെത്തുകയും കേരളവികസനത്തിനായി പത്തിന പദ്ധതികള്‍ നിര്‍ദേശിക്കുകയും ചെയ്തു.
140അംഗ നിയമസഭയില്‍ 99 സീറ്റുകളും നേടിക്കൊണ്ടാണ് 2001ല്‍ എ.കെ ആന്റണിയുടെ നേതൃത്വത്തിലുള്ള യുഡിഎഫ് മന്ത്രിസഭ അധികാരമേറ്റത്. പിന്നീട് കെ.കരുണാകരന്‍ മുന്നണിക്കുള്ളില്‍ ഉയര്‍ത്തിയ പ്രശ്നങ്ങളെ തുടര്‍ന്നും വിമര്‍ശനങ്ങളെ തുടര്‍ന്നും സര്‍ക്കാരിനുള്ളിലെ ആഭ്യന്തരപ്രശ്നങ്ങള്‍ രൂക്ഷമാവുകയായിരുന്നു. ഇത് ലോക്സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പരാജയത്തിന് വഴിയൊരുക്കി. ഈ തോല്‍വിയുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് ആന്റണി രാജി വയ്ക്കുകയും പകരം ഉമ്മന്‍ചാണ്ടി സ്ഥാനമേല്‍ക്കുകയും ചെയ്തു.
പതിനൊന്നാം നിയമസഭയില്‍ രണ്ട് മുഖ്യമന്ത്രിമാര്‍ക്ക് പുറമെ രണ്ട് സ്പീക്കര്‍മാരെയും കേരളത്തിന് കാണാന്‍ കഴിഞ്ഞു. നിയമസഭാ സ്പീക്കറായിരുന്ന വക്കം പുരുഷോത്തമന്‍ ധനമന്ത്രിയായി ചുമതലയേറ്റതോടെ തേറമ്പില്‍ രാമകൃഷ്ണന്‍ സ്പീക്കറായി അധികാരമേല്‍ക്കുകയായിരുന്നു.
164 ബില്ലുകളാണ് പതിനൊന്നാം നിയമസഭയില്‍ പാസാക്കിയത്.