ഇന്ത്യാ-യുഎസ് ആണവോര്‍ജ കരാറിന് ധാരണയായി
ദില്ലി: അതിപ്രധാനമായ ആണവോര്‍ജ സഹകരണ കരാറിന് ഇന്ത്യയും അമേരിക്കയും ധാരണയായി. പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗും അമേരിക്കന്‍ പ്രസിഡന്റ് ജോര്‍ജ് ബുഷും മാര്‍ച്ച് രണ്ട് വ്യാഴാഴ്ച നടത്തിയ ചര്‍ച്ചകളിലാണ് ഇക്കാര്യം സംബന്ധിച്ച ധാരണയുണ്ടായത്.
2005 ജൂലായ് 18ന് മന്‍മോഹന്‍ സിംഗും ബുഷും അമേരിക്കയില്‍ വച്ചു നടത്തിയ ചര്‍ച്ചകളില്‍ വച്ച് തത്വത്തില്‍ അംഗീകരിച്ചതാണ് ഈ കരാര്‍. കരാറിലെ ചില വ്യവസ്ഥകളെ ചൊല്ലി ഇരുരാജ്യങ്ങള്‍ക്കിടിയിലുമുളള അഭിപ്രായവ്യത്യാസങ്ങള്‍ പരിഹരിക്കാന്‍ ഇതുവരെ ചര്‍ച്ചകള്‍ നടന്നുവരികയായിരുന്നു.
കരാറിലെ പുതിയ വ്യവസ്ഥയനുസരിച്ച് ഇന്ത്യയുടെ 22 ആണവറിയാക്ടറുകളില്‍ 14 എണ്ണം സിവിലിയന്‍ വിഭാഗത്തില്‍ പെടുത്തി അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സിയുടെ പരിശോധനക്ക് നല്‍കും. എട്ട് സൈനിക റിയാക്ടറുകള്‍ പരിശോധനക്ക് നല്‍കില്ല. തനത് ഫാസ്റ് ബ്രീഡര്‍ റിയാക്ടറുകള്‍ പരിശോധനക്ക് വിട്ടുകൊടുക്കില്ലെന്നും ഇന്ത്യ വ്യക്തമാക്കിയിട്ടുണ്ട്.
ഇരുരാജ്യങ്ങളും തമ്മില്‍ ധാരണയിലെത്തിയെങ്കിലും ആണവകരാറിന് ഇനി യുഎസ് കോണ്‍ഗ്രസിന്റെ അംഗീകാരം നേടേണ്ടതുണ്ട്. ഇതോടൊപ്പം സൈനികേതര ആണവറിയാക്ടറുകളെ അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സിയുടെ സുരക്ഷാപരിശോധനാ ചട്ടങ്ങളില്‍ ഉള്‍പ്പെടുത്തുന്നത് സംബന്ധിച്ച് ഇന്ത്യ ആണവോര്‍ജ ഏജന്‍സിയുമായി ചര്‍ച്ച നടത്തേണ്ടതുമുണ്ട്.
കരാറിനെക്കുറിച്ച് ധാരണയിലെത്തി എന്നതല്ലാതെ ഇതിന് അടിസ്ഥാനകരമായ വ്യവസ്ഥകളെന്തൊക്കെയാണെന്ന് ഇരുരാജ്യങ്ങളും ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.