ബി.ജെ.പി.യുടെ പ്രചാരണത്തിന് ആര്‍.എസ്.എസ്.
തിരുവനന്തപുരം: വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി. പ്രചാരണത്തിന്റെ ചുക്കാന്‍ ആര്‍.എസ്.എസ്. ഏറ്റെടുത്തേക്കും.
ആര്‍.എസ്.എസ്സിന്റെയും ബി.ജെ.പി.യുടെയും സംസ്ഥാന നേതാക്കള്‍ ചാലക്കുടിയില്‍ യോഗം ചേര്‍ന്നാണ് ഇക്കാര്യം തീരുമാനിച്ചത്. അടിയന്തരാവസ്ഥയ്ക്കുശേഷം നടന്ന തിരഞ്ഞെടുപ്പുകളിലൊന്നും ആര്‍.എസ്.എസ്. വ്യക്തമായ ഒരു രാഷ്ട്രീയ നിലപാട് കൈക്കൊള്ളാത്ത സാഹചര്യത്തില്‍ ഇപ്രാവശ്യത്തെ നിലപാട് തങ്ങള്‍ക്ക് ഗുണം ചെയ്യുമെന്ന പ്രതീക്ഷയിലാണ് ബി.ജെ.പി.
കേരളത്തിലെ 140 നിയമസഭാ നിയോജകമണ്ഡലങ്ങളിലും സ്ഥാനാര്‍ത്ഥികളെ നിര്‍ത്തും. തിരഞ്ഞെടുപ്പുകാര്യങ്ങളെപ്പറ്റി ചര്‍ച്ച ചെയ്യാന്‍ ബി.ജെ.പി. ജില്ലാ പ്രസിഡന്റുമാരുടെയും സംസ്ഥാന ഭാരവാഹികളുടെയും സംഘടനാ ചുമതല ഉള്ളവരുടെയും യോഗം ഞായറാഴ്ച തൃശ്ശൂര്‍ ബി.ജെ.പി. ജില്ലാ കമ്മിറ്റി ഓഫീസില്‍ ചേരുന്നതാണ്.
ഏതൊക്കെ മണ്ഡലങ്ങളില്‍ മത്സരിക്കണമെന്ന കാര്യത്തില്‍ ആര്‍.എസ്.എസ്സിന്റേതായിരിക്കും അവസാനവാക്ക്. മുപ്പതുമണ്ഡലങ്ങളില്‍ മത്സരിച്ചാല്‍ മതിയെന്നൊരു ചിന്താഗതിയുണ്ട്. അയ്യായിരത്തിലധികം വോട്ട് നേടിയ മണ്ഡലങ്ങളെന്ന നിലയ്ക്കാണ് 30 സ്ഥലങ്ങള്‍ തിരഞ്ഞെടുക്കുന്നത്. എന്നാല്‍ ബാക്കിവരുന്ന മണ്ഡലങ്ങളിലെ വോട്ടുകള്‍ എന്തുചെയ്യും എന്നാണ് ഉയരുന്ന ചോദ്യം. വോട്ട് മറിച്ചുകൊടുത്തുവെന്ന ആരോപണം കേള്‍പ്പിക്കാന്‍ ഇതിടവരുത്തും. ഇതൊഴിവാക്കാനാണ് എല്ലാ മണ്ഡലങ്ങളിലും സ്ഥാനാര്‍ത്ഥികളെ നിര്‍ത്താന്‍ ആലോചിക്കുന്നത്. ഇരുമുന്നണികളേയും ഒരുപോലെ കാണുന്ന സമീപനമാണ് ഈ തിരഞ്ഞെടുപ്പില്‍ സ്വീകരിക്കേണ്ടതെന്നും ചാലക്കുടിയോഗം തീരുമാനിച്ചു. അഞ്ച് മുതിര്‍ന്ന ആര്‍.എസ്.എസ്. നേതാക്കള്‍ യോഗത്തില്‍ ആദ്യവസാനം പങ്കെടുത്തു. സമാപനപ്രസംഗം നടത്തിയതും ആര്‍.എസ്.എസ്. നേതാവാണ്. വിമതരെന്ന് പറയപ്പെടുന്നവരും യോഗത്തില്‍ സംബന്ധിച്ചു.
തിരഞ്ഞെടുപ്പുചെലവിനുള്ള പണത്തിന്റെ മുഖ്യപങ്ക് പ്രാദേശിക അടിസ്ഥാനത്തില്‍ സമാഹരിക്കാനാണ് ബി.ജെ.പി.യുടെ ഇത്തവണത്തെ തീരുമാനം. കേന്ദ്രത്തില്‍ അധികാരത്തിലിരുന്നപ്പോള്‍ തിരഞ്ഞെടുപ്പുചെലവുകള്‍ക്കുള്ള പണം പാര്‍ട്ടി നല്‍കുകയായിരുന്നു. ഇങ്ങനെ അണികളെ പണം നല്‍കി പഠിപ്പിച്ചതാണ് തിരുവനന്തപുരം ലോക്സഭാ ഉപതിരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്കുണ്ടായ തിരിച്ചടിക്ക് പ്രധാന ഹേതുവെന്ന് ബി.ജെ.പി. വിലയിരുത്തുന്നു.