വിഐപി വിമാന ഇടപാടില്‍ ക്രമക്കേട്
ദില്ലി: എംപിമാര്‍ക്ക് ജെറ്റ് വിമാനം വാങ്ങുന്നതിന് 100 കോടി രൂപ അധികം ചെലഴിച്ചതായി കണ്‍ട്രോളര്‍ ആന്റ് ഓഡിറ്റര്‍ ജനറല്‍ ഫയല്‍ ചെയ്ത കരടു റിപ്പോര്‍ട്ടില്‍ പറയുന്നു.
വിവിഐപികള്‍ക്കായി വിമാനം വാങ്ങിയതില്‍ പൊതുഖജനാവില്‍ നിന്നും പണം ധൂര്‍ത്തടിച്ചതായാണ് റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍. 2003ല്‍ എന്‍ഡിഎ സര്‍ക്കാരിന്റെ കാലത്താണ് വിഐപികളുടെ ആകാശയാത്രയ്ക്കായി എംബറര്‍ എക്സിക്യൂട്ടീവ് ജെറ്റുകള്‍ക്ക് ഓര്‍ഡര്‍ നല്‍കിയത്.
പ്രതിരോധ മന്ത്രാലയത്തിന് സിഎജി സമര്‍പ്പിച്ച കരട് റിപ്പോര്‍ട്ടില്‍ സംശയാസ്പദമായ പലതും വിമാനം വാങ്ങല്‍ ഇടപാടിലുണ്ടെന്ന് ചൂണ്ടിക്കാട്ടിയിട്ടുണ്ട്. സിഎജിയുടെ അന്തിമ റിപ്പോര്‍ട്ട് പാര്‍ലമെന്റില്‍ സമര്‍പ്പിക്കും.
ഓരോ വിമാനത്തിനും അകത്തുള്ള സൗകര്യങ്ങളും വിനോദഉപാധികളും മെച്ചപ്പെടുത്തുന്നതിനായി 25.36 കോടി രൂപ വീതം അധികമായി ചെലവാക്കിയതായി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഇത് ഓരോ വിമാനത്തിന്റെയും ചെലവിന്റെ 25 ശതമാനം വരും.
ഇടപാടിനായി ആഗോള ടെണ്ടര്‍ വിളിച്ചിരുന്നില്ലെന്ന് റിപ്പോര്‍ട്ടില്‍ പറഞ്ഞിട്ടുണ്ട്. വിഐപികള്‍ക്കായുള്ള വിമാനങ്ങളില്‍ എട്ട് ആവ്റോ വിമാനങ്ങളും എട്ട് എംഐ-എട്ട് ഹെലികോപ്റ്ററുകളും ഉള്ളപ്പോഴാണ് പുതിയ വിമാനങ്ങള്‍ വാങ്ങിയത്. ആവ്റോ വിമാനങ്ങള്‍ക്കു പകരം പുതിയ വിമാനങ്ങള്‍ വാങ്ങുന്നതിനായി 712 കോടി രൂപ ചെലവഴിച്ചു.
ഓരോ വിമാനത്തിനും 18 കോടി രൂപ എന്‍ഡിഎ സര്‍ക്കാര്‍ നല്‍കിയതായി റിപ്പോര്‍ട്ടില്‍ പറയുന്നു. അതേ സമയം 100 കോടി രൂപ നഷ്ടം വരുത്തിയെന്ന് പരാമര്‍ശമുണ്ടായിട്ടും യുപിഎ സര്‍ക്കാര്‍ മുന്‍ പ്രതിരോധമന്ത്രി ജോര്‍ജ് ഫെര്‍ണാണ്ടസിനെ ഈ ഇടപാടില്‍ തുണയ്ക്കുന്നതായാണ് അറിയുന്നത്.