മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ തീരുമാനിച്ചിട്ടില്ല: പിണറായി
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ വി.എസ്.അച്യുതാനന്ദനും താനും മത്സരിക്കേണ്ടത് പോളിറ്റ് ബ്യൂറോ കൂട്ടായി സംയുക്തമായി തീരുമാനിച്ചതാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി ആരെയും ഉയര്‍ത്തിക്കാട്ടുന്നില്ലെന്നും തിരഞ്ഞെടുപ്പിനു ശേഷം മുഖ്യമന്ത്രിയെ നിശ്ചയിക്കുക എന്നതാണ് സിപിഎമ്മിന്റെ രീതിയെന്നും അദ്ദേഹം വ്യക്തമാക്കി.
മാര്‍ച്ച് 17 വെള്ളിയാഴ്ച വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സിപിഎമ്മിനെപ്പറ്റി മാധ്യമങ്ങള്‍ കള്ളക്കഥകള്‍ പ്രചരിപ്പിക്കുകയാണ്. ഇതിനൊന്നും സിപിഎമ്മിനെ തകര്‍ക്കാനാവില്ല. തിരഞ്ഞെടുപ്പില്‍ വി.എസ് മാത്രം മത്സരിച്ചാല്‍ മതിയെന്ന് പിബി തീരുമാനിച്ചെന്ന് മാധ്യമങ്ങള്‍ തെറ്റായി റിപ്പോര്‍ട്ട് ചെയ്തതാണ്. സംഘടനാകാര്യങ്ങള്‍ പുറത്തു പറയാത്ത സിപിഎമ്മിന്റെ രീതിയെ മുതലെടുക്കുകയാണ് മാധ്യമങ്ങള്‍ ചെയ്യുന്നത്.
വ്യാഴാഴ്ച പാര്‍ട്ടി നേതൃത്വത്തിനെതിരെ പ്രതിഷേധ പ്രകടനം നടത്തിയവര്‍ക്ക് പാര്‍ട്ടിയുമായി യാതൊരു ബന്ധവുമില്ല. പരിഹരിക്കാനാകാത്ത ഒരു തര്‍ക്കവും സിപിഎമ്മിലില്ല.
സിപിഎമ്മിലെ പ്രതിസന്ധിയെ കുറിച്ച് റിപ്പോര്‍ട്ടുകള്‍ നല്‍കിയ മാധ്യമങ്ങള്‍ക്കെതിരെ രൂക്ഷമായ വിമര്‍ശനമാണ് പിണറായി വാര്‍ത്താസമ്മേളനത്തില്‍ നടത്തിയത്. മാധ്യമങ്ങളെ കുറിച്ച് സിപിഎമ്മിനെ കുറിച്ച് ഒന്നും അറിയില്ലെന്നും ഒരു ഔചിത്യവുമില്ലാതെയാണ് വാര്‍ത്തകള്‍ നല്‍കുന്നതെന്നും മാധ്യമങ്ങള്‍ എഴുതിവിടുന്ന അസംബന്ധങ്ങളൊന്നും തങ്ങളെ ബാധിക്കില്ലെന്നും പിണറായി പറഞ്ഞു.
വി.എസിനെ മത്സരിപ്പിക്കാനുള്ള പിബി തീരുമാനം കേന്ദ്രകമ്മിറ്റിയുടെ അഭിപ്രായം മൂലം മാറ്റിയെന്ന വാര്‍ത്ത ശരിയല്ല. അത്തരമൊരു തീരുമാന് പിബി കൈകൊണ്ടിരുന്നില്ല. വി.എസ് സംസ്ഥാന കമ്മിറ്റി യോഗത്തില്‍ നിന്നും ഇറങ്ങിപ്പോയി എന്ന വാര്‍ത്തയും തെറ്റാണ്. യോഗം കഴിഞ്ഞാണ് അദ്ദേഹം പോയത്. പാര്‍ട്ടിയിലെ സ്ഥിതിഗതികളെ കുറിച്ച് സ്ഫോടനാത്മകം എന്ന് പ്രകാശ് കാരാട്ട് ഒരിടത്തും പറഞ്ഞിട്ടില്ല. ഒരു ഔചിത്യമില്ലാതെയാണ് മാധ്യമങ്ങള്‍ വാര്‍ത്ത കൊടുക്കുന്നത്.
മാധ്യമ വാര്‍ത്തകളോട് വി.എസ് ശരിയായ സമയത്ത് പ്രതികരിക്കും. താനും വി.എസും തമ്മില്‍ തര്‍ക്കമുണ്ടെന്ന മാധ്യമപ്രചാരണം ശരിയല്ല. പ്രതിപക്ഷ നേതാവെന്ന നിലയ്ക്ക് വി.എസിന്റെ പ്രവര്‍ത്തനം കേരളം മുഴുവന്‍ അംഗീകരിക്കപ്പെട്ടതാണെന്നും അത് തര്‍ക്കവിഷയമല്ലെന്നും പിണറായി പറഞ്ഞു.