ഇടതുമുന്നണി യോഗം ബുധനാഴ്ച നടക്കും
തിരുവനന്തപുരം: പുതിയ മന്ത്രിസഭാ രൂപീകരണത്തെക്കുറിച്ചുള്ള അവസാന ചര്‍ച്ചകള്‍ക്കായി ഇടതുമുന്നണി യോഗം ബുധനാഴ്ച രാവിലെ തിരുവനന്തപുരത്താരംഭിച്ചു. മന്ത്രിമാരുടെ എണ്ണം, ഒരോ കക്ഷികള്‍ക്കും അനുവദിക്കുന്ന വകുപ്പുകള്‍, ഘടകക്ഷികള്‍ക്ക് അനുവദിക്കുന്ന പ്രാതിനിധ്യം തുടങ്ങിയ കാര്യങ്ങളില്‍ യോഗം തീരുമാനമെടുക്കും.
ചൊവ്വാഴ്ച ഘടകകക്ഷി നേതാക്കള്‍ സിപിഎമ്മുമായി ഉഭയകക്ഷി ചര്‍ച്ചനടത്തിയിരുന്നു. പ്രധാന വകുപ്പുകളെല്ലാം സി പി ഐയും സിപിഎമ്മും ഏറ്റെടുക്കുമെന്നാണ് സൂചന. ജനതാദള്‍ ഒഴികെ മറ്റു ഘടകകക്ഷികളെല്ലാം മന്ത്രിമാരെ തീരുമാനിച്ചു. മുന്നണിയിലെ ഒറ്റയാള്‍ പാര്‍ട്ടികള്‍ക്ക് മന്ത്രിസ്ഥാനം ലഭിക്കില്ലെന്ന് ഏകദേശം ഉറപ്പായിട്ടുണ്ട്. അവരെ അവഗണിച്ചെന്ന പരാതി ഉണ്ടാവാതിരിക്കാന്‍ മറ്റു സ്ഥാനമാനങ്ങള്‍ നല്‍കുമെന്നാണ് അറിയുന്നത്.
സി പി ഐ കേരളാ കോണ്‍ഗ്രസി (ജോസഫ്)ന്റെയും വകുപ്പുകളും തീരുമാനമായിട്ടുണ്ട്. യോഗത്തില്‍ അന്തിമ തീരുമാനം വന്നശേഷം നിയുക്ത മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ ഗവര്‍ണറെക്കണ്ട് മന്ത്രിമാരുടെ പട്ടികസമര്‍പ്പിക്കും. വിജിലന്‍സ് വകുപ്പ് മുഖ്യമന്ത്രിക്ക് നല്‍കിയേക്കുമെന്ന് സൂചനയുണ്ട്. എന്നാല്‍ വകുപ്പുകളൊന്നുമില്ലാതെ നേരത്തേ തീരുമാനിച്ചതുപൊലെതന്നെയായിരിക്കും യോഗത്തിലും തീരുമാനമുണ്ടാവുകയെന്നും പറയപ്പെടുന്നു.
സര്‍ക്കാറില്‍ ആരുടെയും ഏകാധിപത്യം അനുവദിക്കില്ലെന്നും എല്ലാത്തരത്തിലുമുള്ള നിയന്ത്രണം പാര്‍ട്ടി ഏര്‍പ്പെടുത്തുമെന്നുമാണ് സൂചന. അതിവേഗ വികസനം തന്നെയാണ് സര്‍ക്കാറിന്റെ മുഖ്യ അജന്‍ഡ.