മെഴുകുതിരി നിര്‍മ്മാണ മേഖല പ്രതിസന്ധിയില്‍
കൊച്ചി: പെട്രോളിയത്തിന്റെയും അനുബന്ധ ഉത്പന്നങ്ങളുടെയും വിലവര്‍ദ്ധനയെ തുടര്‍ന്ന് കേരളത്തിലെ മെഴുകുതിരി നിര്‍മ്മാണ മേഖല തകര്‍ച്ചയിലേക്ക് കൂപ്പുകുത്തുന്നു.
മെഴുകുതിരി നിര്‍മ്മാണത്തിനുപയോഗിക്കുന്ന പ്രധന അസംസ്കൃത വസ്തുവായ പാരാഫിന്‍ വാക്സിന്റെ വിലകുത്തനെ ഉയര്‍ന്നതാണ് ഈ ചെറുകിയ വ്യവസായ മേഖലയെ പ്രതിസന്ധിയിലാക്കിയിരിക്കുന്നത്. കേരളത്തിലെ വലിയൊരു വിഭാഗം തൊഴിലാളികളുടെ ഉപജീവനമാര്‍ഗമാണ് മെഴുകുതിരി നിര്‍മ്മാണം.
സംസ്ഥനത്തൊട്ടാകെയുള്ള അയ്യായിരത്തോളം വരുന്ന മെഴുകുതിരി നിര്‍മ്മാണ യൂണിറ്റുകളില്‍ രണ്ട് ലക്ഷത്തോളം തൊഴിലാളികള്‍ ജോലിചെയ്യുന്നുണ്ട്. ഇതില്‍ ഭൂരിഭാഗവും സ്ത്രീകളാണ്. കുടുംബശ്രീക്കു കീഴിലുള്ള സ്വാശ്രയ സംഘടനകളുടെയും ഖാദി ബോര്‍ഡിന്റെയും കീഴിലാണ് പ്രധാനമായും കേരളത്തിലെ മെഴുകുതിരി നിര്‍മ്മാണ ശാലകള്‍ പ്രവര്‍ത്തിക്കുന്നത്.
ക്രീസ്തീയ ദേവാലയങ്ങളും ക്രിസ്ത്യന്‍ കുടുംബങ്ങളുമാണ് പ്രധാന മെഴുകുതിരി ഉപഭോക്താക്കള്‍. പ്രാര്‍ത്ഥനകള്‍ക്കും മറ്റുമായി ഇവരാണ് സ്ഥിരമായി മെഴുകുതിരികള്‍ ഉപയോഗിക്കുന്നത്. പെട്രോളിയത്തിന്റെ വിലകൂടുന്നതാണ് പെട്രോളിയം ഉത്പന്നമായ പാരാഫിന്‍ വാക്സിന്റെയും വിലകയറ്റത്തിന് കാരണം. കഴിഞ്ഞ ആറുമാസത്തിനിടയില്‍ ടണ്ണിന് 20,000രൂപ നിരക്കിലാണ് ഇതിന്റെ വിലകൂടിതെന്ന് കേരള മെഴുകുതിര നിര്‍മാണ അസോസിയേഷന്‍ പ്രസിഡന്റ് സി. ആര്‍ സലിംകുമാര്‍ വ്യക്തമാക്കി.
എല്ലാ നിര്‍മ്മാണശാലകളിലേക്കുമായി കേരളത്തില്‍ മൊത്തം 20,000 ടണ്‍ പാരാഫിന്‍ വാക്സാണ് പ്രതിവര്‍ഷം ആവശ്യം വരുന്നത്. അസംസ്കൃത വസ്തുക്കളുടെ വിലക്കയറ്റം കാരണം മെഴുകുതിരിയുടെയും വില കൂട്ടാന്‍ തങ്ങള്‍ നിര്‍ബന്ധിതരാവുകയാണെന്ന് നിര്‍മ്മാതാക്കള്‍ പറയുന്നു.
ചെന്നൈ റിഫൈനറിയില്‍ നിന്ന് കൊണ്ടുവരുന്ന മെഴുകിന്റെ ഇറക്കുമതി തീരുവ 34 ശതമാനവും എക്സൈസ് തീരുവ 16 ശതമാനവുമാണ്. ഉയരുന്ന പെട്രോളിയം വിലവര്‍ദ്ധനക്കിടയിലും ഏറെപ്പേരുടെ ഉപജീവന മാര്‍ഗമായ ഈ കുടില്‍ വ്യവസായത്തെ രക്ഷിക്കാന്‍ സര്‍ക്കാര്‍ സത്വര നടപടികള്‍ കൈക്കൊള്ളണമെന്ന് അസോസിയേഷന്‍ ആവശ്യപ്പെടുന്നു.












Click it and Unblock the Notifications