ഫണ്ട് ക്രമക്കേട് മന്ത്രി ജോസഫിന് തലവേദന
തിരുവനന്തപുരം: കഴിഞ്ഞ എല്‍ ഡി എഫ് സര്‍ക്കാറിന്റെ ഭരണകാലത്ത് ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഫ്ലോറികള്‍ച്ചറിസ്റ്റസിന് (എഫ് ഐ എഫ്) അനുവദിച്ച ഫണ്ട് വിനിയോഗിച്ചതില്‍ ക്രമക്കേടുണ്ടെന്ന് ആരോപണം പൊതുമരാമത്തു മന്ത്രി പി.ജെ.ജോസഫിന് തലവേദനയായേക്കും.
കഴിഞ്ഞ ഇടതു ഭരണത്തില്‍ വിദ്യാഭ്യാസമന്ത്രിയായിരുന്ന ജോസഫ് ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഫ്ലോറികള്‍ച്ചറിസ്റസിന്റെ പ്രസിഡന്റുമായിരുന്നു. ക്രമക്കേടു നടന്നതു സംബന്ധിച്ച് അന്വേഷണം നടത്തിയ വിജിലന്‍സ് അന്വേഷണോദ്യോഗസ്ഥന്‍ ജോസഫിനും മറ്റുചിലര്‍ക്കുമെതിരെയുള്ള അന്വേഷണ റിപ്പോര്‍ട്ട് വിജിലന്‍സ് വകുപ്പിന് സമര്‍പ്പിച്ചു.
അന്വേഷണം സംബന്ധിച്ച് വ്യക്തത ആവശ്യമുള്ളതിനാല്‍ റിപ്പോര്‍ട്ട് തിരിച്ചയച്ചിരിക്കുകയാണെന്നും അതിനാല്‍ അതില്‍പ്പറയുന്ന കാര്യങ്ങള്‍ വ്യക്തമാക്കാന്‍ തടസ്സമുണ്ടെന്നും വിജിലന്‍സ് ഡയറക്ടര്‍ ഉപേന്ദ്രവര്‍മ അറിയിച്ചു.
ഫണ്ട് ഉപയോഗത്തില്‍ ക്രമക്കേടു നടന്നിട്ടുണ്ടെന്ന ആരോപണത്തെത്തുടര്‍ന്ന് 2003 ഡിസംബറിലാണ് വിജിലന്‍സ് കോടതി അന്വേഷണത്തിന് ഉത്തരവിട്ടത്. കേസില്‍ എഫ്ഐഎഫിനായി 45 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ടെന്നാണ് പരാതിക്കാര്‍ സൂചിപ്പിച്ചിരിക്കുന്നത്.
വ്യാപാരാടിസ്ഥാനത്തില്‍ പുഷ്പകൃഷി നടത്തുന്നതിനായി 1995ല്‍ 201 ലക്ഷം രൂപയുടെ പദ്ധിതിയാണ് എഫ്ഐഎഫിന് സര്‍ക്കാര്‍ അനുവദിച്ചത്. ഇതില്‍ 45 ലക്ഷം രൂപ1195-97 വര്‍ഷത്തില്‍ മൂന്ന് തവണകളായി നല്‍കിയിട്ടുമുണ്ട്. എന്നാല്‍ 25 ലക്ഷം രൂപയുടെ കണക്കുമാത്രമേ ഫെഡറേഷന്‍ സര്‍ക്കാറിന് നല്‍കിയിട്ടുള്ളു. പല തവണ ആവശ്യപ്പെട്ടിട്ടും ബാക്കി 20 ലക്ഷത്തിന്റെ കണക്ക് ഫെഡറേഷന്‍ ഭാരവാഹികള്‍ സര്‍ക്കാറിനെ ബോധിപ്പിച്ചിട്ടില്ല.
കൃഷിയില്‍ അതീവതല്പരനായ പി. ജെ. ജോസഫിന്റെ നേതൃത്വത്തിലാണ് 1995 ല്‍ എഫ് ഐ എഫ് സ്ഥാപിച്ചത്. ഫെഡറേഷന്‍ സെക്രട്ടറി സി എം മാത്യു, ഇന്ത്യന്‍ ട്രോപ്പിക്കല്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ ആന്റ് റിസര്‍ച്ച് ഇന്‍സ്റിറ്റ്യൂട്ടിന്റെ അന്നത്തെ അഗ്രിക്കള്‍ച്ചര്‍ സെക്രട്ടറികൂടിയായ ട്രഷറര്‍ മാത്യു മഠത്തില്‍ക്കണ്ടം എന്നിവര്‍ക്കെല്ലാം സാമ്പത്തിക ക്രമക്കേടുനടത്തിയതില്‍ പങ്കുണ്ടെന്നാണ് പരാതിയില്‍പ്പറയുന്നത്.