സംസ്ഥാനസെക്രട്ടേറിയറ്റ് : വി.എസിന് രൂക്ഷ വിമര്‍ശനം
തിരുവനന്തപുരം: സി പി എം സംസ്ഥാന സെക്രട്ടേറിയറ്റില്‍ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദനെതിരെ കടുത്തവിമര്‍ശനം. വെള്ളിയാഴ്ച വിവിധ ജില്ലാകമ്മറ്റികള്‍ തയാറാക്കി അയച്ച തിരഞ്ഞെടുപ്പ് അവലോകന റിപ്പോര്‍ട്ടിലും ചര്‍ച്ചകളിലുമാണ് വി എസിന്റെ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ വിമര്‍ശനമുയര്‍ന്നത്.
രണ്ടു ദിവസം നീണ്ടു നിന്ന സംസ്ഥാന സെക്രട്ടേറിയറ്റ് വെള്ളിയാഴ്ച അവസാനിച്ചു. തിരഞ്ഞെടുപ്പ് അവലോകനമായിരുന്നു സെക്രട്ടേറിയറ്റിലെ പ്രധാന അജണ്ട.
ചില നേതാക്കള്‍ വിഭാഗീയ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടെന്നും സെക്രട്ടേറിയറ്റിനിടയില്‍ വിമര്‍ശനമുണ്ടായി. തെരഞ്ഞെടുപ്പില്‍ വി.എസ്സിന് സീറ്റ് നിഷേധിച്ചതിന് എതിരെ ഉയര്‍ന്ന പ്രതിഷേധങ്ങളില്‍ അദ്ദേഹം നിശ്ശബ്ദത പാലിച്ചതായി സെക്രട്ടേറിയറ്റില്‍ ആരോപണം ഉയര്‍ന്നു.
തിരഞ്ഞെടുപ്പ് അവലോകന റിപ്പോര്‍ട്ട് ശനിയാഴ്ചയും ഞായറാഴ്ചയും ഏ .കെ.ജി.സെന്ററില്‍ ചേരുന്ന സി പി എം സംസ്ഥാന കമ്മിറ്റി ചര്‍ച്ച ചെയ്യും. സി ഐ ടി യു സംസ്ഥാന ജനറല്‍ സെക്രട്ടറി, അഡ്വക്കേറ്റ് ജനറല്‍, ഡയറക്ടര്‍ ജനറല്‍ പ്രോസിക്ക്യൂഷന്‍ എന്നിവരെ നിശ്ചിയിക്കുന്നതിനുള്ള ചര്‍ച്ചയും വെള്ളിയാഴ്ച നടന്നു.
സിഐടിയു ജനറല്‍ സെക്രട്ടറിയായി സി പി എം നേതാവ് എം.എ.ലോറന്‍സിനെ തിരഞ്ഞെടുത്തു. പി.കെ.ഗുരുദാസന്‍ മന്ത്രിയായപ്പോള്‍ സെക്രട്ടറിസ്ഥാനമൊഴിഞ്ഞതിനിലാണ് തല്‍സ്ഥാനത്തേക്ക് ലോറന്‍സിനെ തിരഞ്ഞെടുത്തത്. ഇതോടൊപ്പം തന്നെ സുധാകരപ്രസാദിനെ അഡ്വക്കേറ്റ് ജനറലായും പിജി തമ്പിയെ പ്രോസിക്യൂഷന്‍സ് ഡയറക്ടര്‍ ജനറലായും നിയോഗിച്ചിട്ടുണ്ട്.
വ്യാഴാഴ്ചയും വെള്ളിയാഴ്ചയും ചേര്‍ന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍ കേന്ദ്ര നേതാക്കള്‍ ആരും പങ്കെടുത്തില്ലെന്നത് ശ്രദ്ധേയമാണ്. അച്യുതാനന്ദനില്‍ നിന്ന് ആഭ്യന്തര വകുപ്പും ഒടുവില്‍ വിജിലന്‍സ് വകുപ്പും പിടിച്ചെടുത്ത ഔദ്ദ്യോഗിക വിഭാഗം ഇനി അച്യുതാനന്ദനെതിരെ കൂടുതല്‍ കടുത്ത നിലപാട് സ്വീകരിക്കുമെന്ന സൂചനായാണ് സംസ്ഥാന സെക്രട്ടേറിയറ്റിലെ വിമര്‍ശനങ്ങള്‍ നല്‍കുന്നത്. പിണറായി പക്ഷത്തിനു പൂര്‍ണ മേധാവിത്തമുള്ള സംസ്ഥാന സെക്രട്ടേറിയറ്റ് തയ്യാറാക്കിയ വിശകലന റിപ്പോര്‍ട്ടിനെ ശനിയാഴ്ച നടക്കുന്ന സംസ്ഥാന കമ്മിറ്റിയില്‍ വി.എസ് പക്ഷം ശക്തമായി എതിര്‍ക്കുമെന്നകാര്യം ഉറപ്പായി കഴിഞ്ഞു. തിരഞ്ഞെടുപ്പ് വിശകലന റിപ്പോര്‍ട്ടും അന്വേേഷണ റിപ്പോര്‍ട്ടുകളും ഉപയോഗപ്പെടുത്തി നീങ്ങാനാണ് പിണറായിപക്ഷം ഒരുങ്ങുന്നത്.