വകുപ്പു വിഭജനം: ഭിന്നതയില്ലെന്ന് യെച്ചൂരി
ഹൈദരാബാദ്: കേരളത്തിലെ എല്‍ ഡി എഫ് മന്ത്രിസഭയില്‍ വകുപ്പുവിഭജനത്തെച്ചൊല്ലി തര്‍ക്കങ്ങള്‍ നിലനില്‍ക്കുന്നില്ലെന്ന് പോളിറ്റ് ബ്യൂറോ അംഗം സീതാറാം യച്ചൂരി.
ഹൈദരാബാദില്‍ നടക്കുന്ന പാര്‍ട്ടി കേന്ദ്ര കമ്മറ്റി യോഗത്തോടനുബന്ധിച്ചു നടന്ന വാര്‍ത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. എന്നാല്‍ കേരള ഘടകത്തില്‍ രൂക്ഷമായ അഭിപ്രായഭിന്നതകളും സംഘടനാ പരമായ പ്രശ്നങ്ങളും നിലനില്‍ക്കുന്നുണ്ടെന്ന് യച്ചൂരി വ്യക്തമാക്കി.
ഈ പ്രശ്നങ്ങളെപ്പറ്റി കേന്ദ്രകമ്മറ്റി ചര്‍ച്ചചെയ്തുവരുകയാണ്. അവസാന തീരുമാനം സംസ്ഥാനകമ്മറ്റിയുടേത് തന്നെയായിരിക്കും-യച്ചൂരി പറഞ്ഞു. ഇത്തരം ആഭിപ്രായഭിന്നതകള്‍ പാര്‍ട്ടിക്കകത്തെ ആരോഗ്യകരമായ ജനാധിപത്യ പ്രക്രിയയുടെ ഭാഗം മാത്രമാണെന്നും അതൊരു വലിയ പ്രശ്നമായി കാണേണ്ടതില്ലെന്നും യച്ചൂരി അറിയിച്ചു.
വന്‍ വിജയമാണ് ഇടതു മുന്നണി കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ നേടിയത്. കേരളത്തിലെ ജനങ്ങള്‍ക്ക് ഈ സര്‍ക്കാറിനെക്കുറിച്ച് വലിയപ്രതീക്ഷയാണുള്ളത്. അതുകൊണ്ടാണ് പത്തൊന്‍പതംഗ മന്ത്രിസഭ രൂപീകരിക്കേണ്ടിവന്നത്. കൂടാതെ സഖ്യകക്ഷികളെയും ഉള്‍പ്പെടുത്തിയിരുന്നു. എന്നിട്ടും ഭരണഘടന അനുവദിക്കുന്ന 21ല്‍ കറവാണ് മന്ത്രിമാരുടെ എണ്ണം- മന്ത്രിസഭയുടെ വലിപ്പക്കൂടുതലിനെക്കുറിച്ചുള്ള ചോദ്യത്തിന് യച്ചൂരിയുടെ പ്രതികരണം ഇങ്ങനെയായിരുന്നു.
പലസ്തീന്‍ അതോറിറ്റിക്കുള്ള സാമ്പത്തിക സഹായം റദ്ദാക്കിയ നടപടിയെ യോഗം നിശിതമായി വിമര്‍ശിച്ചു. യുപിഎ സര്‍ക്കാര്‍ ഇസ്രയേലിന്റെയും അമേരിക്കയുടെയും നടപടികളെ വിമര്‍ശിച്ചിട്ടില്ല. പകരം പലസ്തീന് ഒരുടോക്കണ്‍ സഹായം മാത്രം പ്രഖ്യാപിച്ചു. എല്ലാ സാമ്പത്തിക സഹായവും പലസ്തീന് തിരിച്ചു നല്‍കണമെന്ന് യോഗം സര്‍ക്കാറിനോടാവശ്യപ്പെട്ടു. ഇടതുപാര്‍ട്ടികളുടെ ഒരു പാര്‍ലമെന്ററി പ്രതിനിധിസംഘത്തെ പലസ്തീനിലേയ്ക്കയയ്ക്കുന്നതിന് അവസാന രൂപം നല്‍കാന്‍ കേന്ദ്ര കമ്മറ്റി പൊളിറ്റ് ബ്യൂറോയെ അധികാരപ്പെടുത്തി.
പിന്നോക്കവിഭാഗങ്ങള്‍ക്ക് 27 ശതമാനം സംവരണം 2007മുതല്‍ നടപ്പാക്കണമെന്നും ഉയര്‍ന്ന വിഭാഗങ്ങളെ സംവരണത്തില്‍നിന്ന് ഒഴിവാക്കണമെന്നും പാര്‍ട്ടി ആവശ്യപ്പെട്ടു. എന്നാല്‍ സംവരണമനുസരിച്ചുള്ള സീറ്റുവര്‍ദ്ധന ഉണ്ടായിരിക്കണമെന്നും പാര്‍ട്ടി ആവശ്യപ്പെട്ടു. സ്വകാര്യ പ്രഫണല്‍ കോളേജുകളുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ഒരു നിയമം കൊണ്ടുവരണമെന്നും യോഗം കേന്ദ്രസര്‍ക്കാറിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.