സുപ്രധാന മാറ്റങ്ങളുമായി സ്വാശ്രയബില്‍
തിരുവന്തപുരം: അടിസ്ഥനപരമായ വ്യത്യാസങ്ങള്‍ വരുത്തുന്നതിനുള്ള ഔദ്യോഗിക ഭേദഗതികളോടെ വിദ്യാഭ്യാസ മന്ത്രി എം. എ ബേബി സ്വാശ്രയ ബില്‍ വ്യാഴാഴ്ച നിയമസഭയില്‍ അവതരിപ്പിച്ചു.
ന്യൂന പക്ഷ സ്ഥാപനങ്ങളെ നിര്‍ണയിക്കുന്നതിനുള്ള അധികാരം സംസ്ഥാന സര്‍ക്കാറില്‍ നിലനിര്‍ത്തിയും 15ശതമാനം എന്‍ ആര്‍ ഐ സീറ്റുകള്‍ക്കു പുറമെ 15ശതമാനം അവകാശ സീറ്റുകള്‍ കൂടി മാനേജ്മെന്റുകള്‍ക്ക് വിട്ടുകൊടുത്തുകൊണ്ടുമുള്ള വ്യവസ്ഥകാളാണ് പ്രധന ഭേധഗതികള്‍.
സബ്ജക്ട് കമ്മിറ്റി റിപ്പോര്‍ട്ട് ചെയ്ത ബില്‍ സഭയില്‍ ചര്‍ച്ചയ്ക്ക് വന്നപ്പോഴാണ് ഈ വ്യവസ്ഥകള്‍ അടങ്ങിയ ഔദ്യോഗിക ഭേദഗതികള്‍ കൊണ്ടുവന്നത്.
വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ന്യൂനപക്ഷ പദവി നല്‍കുന്നതിനുള്ള അധികാരം സര്‍ക്കാറിന് ബില്ലില്‍ വ്യവസ്ഥ ചെയ്യുന്നു. പ്രധാനമായും മൂന്ന് മാനദണ്ഡങ്ങളെ അടിസ്ഥാനമാക്കിയാണ് സ്ഥാപനങ്ങളുടെ ന്യൂനപക്ഷ പദവി നിശ്ചയിക്കുക.
1- സംസ്ഥാനത്തെ ആകെ ജനസംഖ്യയുടെ 50ശതമാനത്തില്‍ത്താഴെ ജനസംഖ്യയുള്ള വിഭാഗങ്ങള്‍ക്കേ ഭാഷാപരവും മതപരവുമായ ന്യൂനപക്ഷ പദവിക്ക് അര്‍ഹതയുള്ളു.
2- ന്യൂനപക്ഷ പദവി അവകാശപ്പെടുന്ന വിഭാഗത്തിലെ സ്ഥാപനങ്ങള്‍ ന്യൂനപക്ഷേതര വിഭാഗങ്ങള്‍ നടത്തുന്ന സ്ഥാപനങ്ങളേക്കാള്‍ ആനുപാതികമായി എണ്ണത്തില്‍ കുറവായിരിക്കണം.
3-ന്യൂനപക്ഷ പദവി അവകാശപ്പെടുന്ന വിഭാഗങ്ങളില്‍ നിന്ന് സംസ്ഥാനത്ത് പ്രഫഷണല്‍ വിദ്യാഭ്യാസം നടത്തുന്ന വിദ്യാര്‍ത്ഥികളുടെ എണ്ണം ന്യൂനപക്ഷേതര വിഭാഗങ്ങളില്‍നിന്ന് പ്രഫഷണല്‍ വിദ്യാഭ്യാസം നേടുന്ന വിദ്യാര്‍ത്ഥികളുടെ എണ്ണത്തേക്കാള്‍ ആനുപാതികമായി എണ്ണത്തില്‍ കുറവായിരിക്കണം.
ന്യൂനപക്ഷ പദവി, സംസ്ഥാനത്തെ ഒരു യൂണിറ്റായി കണ്ടായിരിക്കും നിര്‍ണയിക്കുക. ന്യൂന പക്ഷപദവി നല്‍കുന്നത് ഈ വിഭാഗങ്ങളെ മറ്റ് ഭൂരിപക്ഷ വിഭാഗങ്ങള്‍ക്കൊപ്പമെത്തിക്കാനാണെന്നും അത് അധിക അവസരമായി പരിവര്‍ത്തനപ്പെടുത്തരുതെന്നും ബില്ലില്‍ പറയുന്നു.
ന്യൂനപക്ഷത്തിനും ഭൂരിപക്ഷത്തിനും അവസരസമത്വം ഉണ്ടാക്കേണ്ടത് സംസ്ഥാനസര്‍ക്കാറിന്റെ ചുമതലയായതിനാല്‍ ന്യൂനപക്ഷപദവി നിര്‍ണയിക്കാനുള്ള അധികാരം സംസ്ഥാനസര്‍ക്കാറിനുണ്ടെന്ന് ബില്ലിന്റെ ആമുഖത്തില്‍ പറയുന്നു.
എന്നാല്‍ ഇതിനുള്ള വ്യവസ്ഥാകള്‍ കര്‍ക്കശമായതിനാല്‍ ന്യൂനപക്ഷ പദവി ഒരു സ്ഥാപനത്തിനും ലഭിക്കുക സാധ്യമല്ലെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.
പുതിയ ഭേദഗതി പ്രകാരമുള്ള സീറ്റു വിഭജനം ഇപ്രകാരമാണ്. ആകെ സംവരണം -50ശതമാനം(എസ് സി, എസ്ടി- 10 ശതമാനം, പിന്നോക്കവിഭാഗം-25ശതമാനം, മുന്നോക്കക്കാരിലെ പിന്നോക്കക്കാര്‍- 12ശതമാനം, അംഗവൈകല്യമുള്ളവര്‍ 3ശതമാനം) ജനറല്‍ മെറിറ്റ് -20 ശതമാനം , എന്‍ ആര്‍ ഐ -15ശതമാനം , മാനേജ്മെന്റ് അവകാശ സീറ്റ് -15ശതമാനം.
സംവരണ സീറ്റിലേക്ക് എന്‍ട്രന്‍സ് ലിസ്റില്‍ നിന്ന് മെറിറ്റ് അടിസ്ഥാനത്തിലായിരിക്കും പ്രവേശനം. എന്‍ ആര്‍ ഐ, മാനേജ്മെന്റ് അവകാശ സീറ്റ് എന്നിവയില്‍ മാനേജ്മെന്റ് പ്രവേശനം നല്‍കും.
എന്‍ട്രന്‍സ് ലിസ്റില്‍ നിന്നായിരിക്കും പ്രവേശനം, മെറിറ്റ് ബാധകമായിരിക്കില്ല. ജനറല്‍ മെറിറ്റിലേയ്ക്ക് എന്‍ട്രന്‍സ് ലിസ്റില്‍ നിന്നായിരിക്കും പ്രവേശനം. ന്യൂനപക്ഷ പദവിയുള്ള സ്ഥാപനങ്ങളില്‍ 50ശതമാനം സീറ്റില്‍ അതേവിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം നല്‍കാം. ഇതും എന്‍ട്രന്‍സ് ലിസ്റില്‍ നിന്നുതന്നെയായിരിക്കും.
ഇതില്‍ പകുതി ന്യൂനപക്ഷ വിഭാഗത്തിലെ സാമൂഹികമായും വിദ്യാഭ്യാസ പരമായും പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് നല്‍കണം. വരുമാനത്തിന്റെ അടിസ്ഥാനത്തിലായിരിക്കും ഈ സീറ്റിലേയ്ക്ക് ഫീസ് നിശ്ചയിക്കുക. ബാക്കി 50ശതമാനം സീറ്റില്‍ 20ശതമാനത്തില്‍ 10ശതമാനം സീറ്റ് സംവരണവിഭാഗത്തിനാണ് .
പത്തുശതമാനം ജനറല്‍ മെറിറ്റിന് നല്‍കണം. ബാക്കി 30 ശതമാനം സീറ്റ് എവിടെനിന്നും നികത്തുമെന്ന് ബില്ലില്‍ വ്യക്തമാക്കിയിട്ടില്ല. എന്നാല്‍ ന്യൂനപക്ഷ വിദ്യാര്‍ത്ഥികള്‍ക്ക് മാത്രം അവകാശപ്പെട്ട 30ശതമാനത്തിന് പുറമെ ബാക്കി 50ശതമാനം മാനേജ്മെന്റുകള്‍ സര്‍ക്കാറിന് കൈമാറിയില്ലെങ്കില്‍ അതും ന്യൂനപക്ഷവിഭാഗത്തിന് അവകാശപ്പെട്ടതായിരിക്കും.
ഫീസ് നിര്‍ണയ കമ്മറ്റിയായിരിക്കും ഫീസ് നിശ്ചയിക്കുന്നത്്. 2006ല്‍ മാനേജ്മെന്റുകളുടെ വിശദീകരണം വാങ്ങാതെ തന്നെ കമ്മറ്റിക്ക് ഫീസ് നിശ്ചയിക്കാം. അടുത്തവര്‍ഷം മുതല്‍ മാനേജ്മെന്റുകളുടെ വിശദീകരണം കൂടി വാങ്ങിയ ശേഷം ഫീസ് നിശ്ചയിക്കും. ഇക്കൊല്ലം നിശ്ചയിക്കുന്ന ഫീസില്‍ വ്യത്യാസം വന്നാല്‍ വരും വര്‍ഷം അത് നികത്തും.












Click it and Unblock the Notifications