കാലവര്‍ഷക്കെടുതി: കേന്ദ്രസംഘം ചര്‍ച്ച നടത്തി
തിരുവനന്തപുരം: കാലവര്‍ഷക്കെടുതികള്‍ വിലയിരുത്തുന്നതിനായി ആറംഗങ്ങളടങ്ങിയ കേന്ദ്ര സംഘം സംസ്ഥാനത്തെത്തി.
149.08 കോടിയുടെ ആദ്യഘട്ട സഹായമുള്‍പ്പെടെ സംസ്ഥാനത്തിന് 500കോടിയുടെ സഹായം അനുവദിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടതായി മന്ത്രി കെ.പി രാജേന്ദ്രന്‍ പറഞ്ഞു.
ബുധനാഴ്ച മുതല്‍ വിവിധ ജില്ലകളില്‍ പര്യടനം നടത്തുന്ന സംഘം ചൊവ്വാഴ്ച മന്ത്രിതല ചര്‍ച്ചകള്‍ നടത്തി. മന്ത്രിമാരായ എന്‍.കെ പ്രേമചന്ദ്രന്‍ , എസ്.ശര്‍മ, പി.ജെ ജോസഫ് അഡിഷണല്‍ ചീഫ് സെക്രട്ടറി ജോണ്‍ മത്തായി എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
കേന്ദ്ര ജോയിന്റ് സെക്രട്ടറി ഡി.എസ് മിശ്രയുടെ നേതൃത്വത്തിലുള്ള സംഘം മൂന്ന് വിഭാഗമായി ഒന്‍പത് ജില്ലകളിലെ കെടുതി പ്രദേശങ്ങള്‍ സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തും.
തിരുവനന്തപുരം, ആലപ്പുഴ, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോഡ് എന്നീജില്ലകളിലാണ് പര്യടനം നടത്തുക. ഇതിന്ശേഷം 14ന് മുഖ്യമന്ത്രിയുമായി ചര്‍ച്ചനടത്തി അന്നുതന്നെ ദില്ലിക്കു മടങ്ങും.
ഒരാഴ്ചക്കുള്ളില്‍ കേന്ദ്രത്തിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്ന് മിശ്ര അറിയിച്ചു. മെയ് 26മുതല്‍ ജൂണ്‍ 9വരെയുള്ള നാശനഷ്ടമാണ് 149കോടി രൂപയെന്ന് കെ.പി രാജേന്ദ്രന്‍ പറഞ്ഞു. ജൂണ്‍ 10മുതലുള്ള നഷ്ടത്തിന്റെ കണക്കുശേഖരിച്ച് മറ്റൊരു നിവേദനം 14ന് മുമ്പ് കേന്ദ്ര സംഘത്തിന് നല്‍കും.
കേരളം തുടര്‍ച്ചയായി പ്രകൃതി ദുരന്തങ്ങളുണ്ടാകുന്ന സംസ്ഥാനങ്ങളുടെ പട്ടികയിലായതിനാല്‍ പുനരധിവാസത്തിനും പുനര്‍ നിര്‍മാണത്തിനുമുള്ള 991.5 കോടിരൂപയുടെ ദീര്‍ഘകാല പദ്ധതിയും കേന്ദ്രത്തിന് സമര്‍പ്പിച്ചു.
ഇതിലെ 200കോടി ഈ വര്‍ഷം ലഭിക്കണം. വരും വര്‍ഷങ്ങളില്‍ 250, 200, 91.50 കോടി വീതവും ലഭിക്കേണ്ടതുണ്ട്. തകര്‍ന്ന കെട്ടിടങ്ങള്‍, പാലം, റോഡ് എന്നിവയുടെ പുനര്‍ നിര്‍മ്മാണവും ദുരന്തമേഖലകളില്‍നിന്ന് ജനങ്ങളെ മാറ്റിപ്പാര്‍പ്പിക്കലുമാണ് പദ്ധതി വിഭാവനം ചെയ്യുന്നത്.
ഇതിന്റെ ഭാഗമായി കേന്ദ്ര നിയമപ്രകാരം ഡിസാസ്റര്‍ മാനേജ്മെന്റ് അതോറിറ്റി രൂപീകരിക്കും. സംസ്ഥാനം ഇതുവരെ 43. 9കോടി രൂപ കാലവര്‍ഷക്കെടുതികള്‍ക്കായി വിനിയോഗിച്ചു. കടല്‍ ക്ഷോഭം, ഉരുള്‍പൊട്ടല്‍ എന്നിവയെ പ്രകൃതി ക്ഷോഭമായി കേന്ദ്രം കണക്കാക്കിയിട്ടില്ല. ഇതെങ്ങനെ പരിഹരിക്കാമെന്ന ആശങ്കയിലാണ് സംസ്ഥാനം.
കേന്ദ്ര മാനദണ്ഡം മാറ്റുന്നതിനായി എം.പിമാരുടെ സഹായത്തോടെ കേന്ദ്രത്തില്‍ സമ്മര്‍ദ്ദം ചെലുത്തുന്നത് തുടരും. ഇപ്പോഴത്തെ കേന്ദ്രസംഘം സന്ദര്‍ശനം നടത്താത്ത അഞ്ച് ജില്ലകളിലെ സ്ഥിതിഗതികള്‍ വിലയിരുത്താനും ആവശ്യപ്പെടും- മന്ത്രി പറഞ്ഞു.