ശബരിമല: ദേവപ്രശ്ന പരിഹാരക്രിയകള്‍ ആരംഭിച്ചു
തൃശ്ശൂര്‍: ശബരിമല ദേവപ്രശ്ന പരിഹാര ക്രിയകള്‍ രാവിലെ ഗുരുവായൂരില്‍ ആരംഭിച്ചു. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് ജി. രാമന്‍നായരും അംഗങ്ങളും പങ്കെടുത്തു.
ശബരിമല സംഭവത്തില്‍ ഇനി ഒരുതരത്തിലുള്ളവിവാദത്തിനുമില്ലെന്ന് രാമന്‍നായര്‍ പറഞ്ഞു. എല്ലാ അര്‍ത്ഥത്തിലുമുള്ള പ്രശ്നപരിഹാരമാണ് തങ്ങള്‍ പരിഹാരക്രിയകളിലൂടെ നടത്തുന്നതെന്ന് രാമന്‍ നായര്‍ വ്യക്തമാക്കി.
ആരെങ്കിലും ആചാരങ്ങള്‍ ലംഘിച്ചിട്ടുണ്ടെങ്കില്‍ അവര്‍ക്ക് അയ്യപ്പന്‍ മാപ്പുനല്‍കട്ടെ. ശബരിമലയില്‍ നടന്ന അഷ്ടമംഗല്യ ദേവപ്രശ്നവുമായി ബന്ധപ്പെട്ട് പന്തളം കൊട്ടാരവുമായോ തന്ത്രികളുമായോ അഭിപ്രായ വ്യത്യാസമില്ല.
തന്ത്രി കുടുംബത്തില്‍പ്പെട്ട മൂന്ന് പേരും അഷ്ടമംഗല്യ ദേവപ്രശ്നത്തിന്റെ വിവിധ ഘട്ടങ്ങളില്‍ പങ്കെടുത്തവരാണ്. അതിനാല്‍ തന്ത്രിമാരുടെ ഇപ്പോഴത്തെ എതിര്‍പ്പിന് പ്രസക്തിയില്ല. പരിഹാരക്രിയകളുമായി മുന്നോട്ട് പോകും.
പന്തളം കൊട്ടാരത്തിലെ ചിലര്‍ അയ്യപ്പനെ വില്പനചരക്കാക്കുന്നുവെന്ന് ഇപ്പോഴത്തെ ദേവപ്രശ്നത്തിലും നേരത്തെയുള്ള ദേവപ്രശ്നത്തിലും തെളിഞ്ഞിരുന്നു- രാമന്‍നായര്‍ പറഞ്ഞു.
കര്‍ക്കടക മാസ പൂജകള്‍ക്ക് നടതുറക്കുന്നതിന് മുമ്പായി ശബരിമലയില്‍ ജൂലൈ 16ന് ശുദ്ധികലശം നടത്തും.
സന്നിധാനത്ത് നടത്തിയ ദേവപ്രശ്നത്തില്‍ പരപ്പനങ്ങാടി ഉണ്ണികൃഷ്ണപ്പണിക്കര്‍ക്കൊപ്പം പങ്കെടുത്ത മരുമകന്‍ മധു പണിക്കര്‍ക്ക് പുലയുണ്ടായിരുന്നതായി കണ്ടതിനെത്തുടര്‍ന്നാണ് ശുദ്ധികലശം നടത്തുന്നത്.
16ന് വൈകീട്ട് നടതുറക്കുന്നതിന് മുമ്പ് സന്നിധാനത്ത് പഞ്ചപുണ്യാഹം തളിച്ച് ശുദ്ധികലശക്രിയകള്‍ നടത്തും.
ചതശുദ്ധി, ധാര, പഞ്ചഗവ്യം, പഞ്ചകം, എന്നിവ നടത്തി ബിംബശുദ്ധി നടത്തിയശേഷമേ മാസപൂജകള്‍ക്കായി നടതുറക്കുകയുള്ളുവെന്ന് ശബരിമലതന്ത്രി കണ്ഠര് മോഹനര് അറിയിച്ചു.