വി.പി.സത്യന്‍ തീവണ്ടിയില്‍ നിന്നു ചാടി ജീവനൊടുക്കി
ചെന്നൈ: മുന്‍ ഇന്ത്യന്‍ ഫുട്ബോള്‍ ടീം താരം വി.പി.സത്യന്‍ (42) തീവണ്ടിയില്‍ നിന്നു ചാടി ജീവനൊടുക്കി. സാമ്പത്തിക ബാധ്യതകള്‍ മൂലമാണ് ജീവനൊടുക്കുന്നതെന്ന് വ്യക്തമാക്കുന്ന ആത്മഹത്യാ കുറിപ്പ് സത്യന്റെ പോക്കറ്റില്‍ നിന്ന് കണ്ടെടുത്തതായി പൊലീസ് പറഞ്ഞു.
ചെന്നൈയ്ക്കടുത്ത് പല്ലാവുരത്തു വച്ചാണ് സത്യന്‍ കന്യാകുമാരി-ചെന്നൈ എഗ്മോര്‍ എക്സ്പ്രസില്‍ നിന്നാണ് താഴേക്ക് ചാടിയത്.
ഭാര്യ അനിതയെ അഭിസംബോധന ചെയ്യുന്ന ആത്മഹത്യാ കുറിപ്പില്‍ സാമ്പത്തിക പ്രശ്നങ്ങള്‍ മൂലം തനിക്കിനി ജീവിതം തുടരാനാവില്ലെന്ന് എഴുതിയിട്ടുണ്ട്. മദ്യപാനവും ചൂതാട്ടവും കാരണം തന്റെ പണമെല്ലാം നഷ്ടപ്പെട്ടെന്ന് കത്തിലുണ്ട്.
ഇന്ത്യയുടെ ഫുട്ബോള്‍ താരമായിരുന്നപ്പോള്‍ തനിക്ക് സമൂഹത്തില്‍ നിന്നും ആദരവും അംഗീകാരവും ലഭിച്ചിരുന്നു. എന്നാല്‍ ദുശ്ശീലങ്ങള്‍ കാരണം താന്‍ അതെല്ലാം കളഞ്ഞുകുളിച്ചു. ഇനിയീ ലോകത്തില്‍ ഒരു നിമിഷം പോലും തനിക്ക് ജീവിക്കണമെന്നില്ല. ഭാര്യയെ അവസാനമായി കാണണമെന്ന് ആഗ്രഹമുണ്ടെങ്കിലും കണ്ടാല്‍ ജീവിതം മതിയാക്കാനുള്ള തീരുമാനം താന്‍ ഉപേക്ഷിച്ചേക്കുമെന്ന് ആശങ്കയുള്ളതിനാല്‍ അത് ചെയ്യുന്നില്ലെന്നും അനിതയ്ക്കെഴുതിയ കത്തില്‍ പറയുന്നു.
സന്തോഷ് ട്രോഫി നേടിയ കേരള ടീമിന്റെ ക്യാപ്റ്റനായിരുന്നു സത്യന്‍. ഇപ്പോള്‍ ഇന്ത്യന്‍ ഫുട്ബോള്‍ടീമിന്റൈ സെലക്ഷന്‍ കമ്മിറ്റിയില്‍ അംഗമാണ് സത്യന്‍. ചെന്നൈയില്‍ ഉദ്യോഗസ്ഥനായി ജോലി ചെയ്യുകയായിരുന്നു അദ്ദേഹം. കുടുംബത്തോടൊപ്പം അവിടെയായിരുന്നു താമസം.
കേരള പൊലീസിന്റെ പ്രതിരോധനിരയിലെ കാവല്‍ഭടനായിരുന്ന സത്യന്‍ പിന്നീട് ഇന്ത്യന്‍ ബാങ്കിലേക്ക് മാറിയിരുന്നു. പിന്നീട് ഇന്ത്യന്‍ ബാങ്കിന്റെ കോച്ചും മാനേജരുമായി. ഇന്ത്യന്‍ ടീമിന്റെ അസിസ്റന്റ് കോച്ചായും പ്രവര്‍ത്തിച്ചു.
രണ്ട് മക്കളുണ്ട്.