സ്വാശ്രയ കേസ്: ഹൈക്കോടതിയില്‍ വാദം തുടരുന്നു
കൊച്ചി: സംസ്ഥാന സര്‍ക്കാരിന്റെ സ്വാശ്രയ നിയമം സംബന്ധിച്ച് സമര്‍പ്പിക്കപ്പെട്ട വിവിധ ഹര്‍ജികളില്‍ ഹൈക്കോടതി ഡിവിഷന്‍ ബഞ്ചില്‍ വാദം നടക്കുന്നു.
സര്‍ക്കാരിന്റെ ഒമ്പത് അപ്പീലുകള്‍ ഉള്‍പ്പടെ 26 ഹര്‍ജികളാണ് കോടതി വ്യാഴാഴ്ച പരിഗണിക്കുന്നത്. അടിയന്തിര സ്വഭാവമുള്ളതുകൊണ്ട് ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കണമെന്ന് സര്‍ക്കാരും മാനേജ്മെന്റുകളും ആവശ്യപ്പെട്ടിട്ടുണ്ട്.
പ്രാരംഭ വാദം കേട്ട ശേഷം ഇടക്കാല ഉത്തരവ് വേണമോയെന്ന കാര്യം തീരുമാനിക്കുമെന്ന് ഡിവിഷന്‍ ബഞ്ച് വ്യക്തമാക്കി.
സര്‍ക്കാരിന്റെ ഒമ്പത് അപ്പീലുകളില്‍ ഒന്ന് മെഡിക്കല്‍ പ്രവേശനത്തിനും ഇടക്കാല ഉത്തരവ് ബാധകമാണെന്ന ഹൈക്കോടതി സിംഗിള്‍ബഞ്ച് വിധിക്കെതിരെയുള്ളതാണ്.
സുപ്രീംകോടതി വിധി പ്രകാരം ഈ മാസം 29ന് മുമ്പ് മെഡിക്കല്‍ കോഴ്സുകളിലേക്കുള്ള പ്രവേശനം പൂര്‍ത്തിയാക്കേണ്ടതുണ്ടെന്ന കാര്യം സര്‍ക്കാര്‍ അഭിഭാഷകര്‍ ഹൈക്കോടതിയില്‍ ചൂണ്ടിക്കാട്ടി.
കേസില്‍ വിശദമായ വാദം പൂര്‍ത്തിയാകണമെങ്കില്‍ കുറഞ്ഞത് 15 ദിവസമെങ്കിലും എടുക്കും. അതുകൊണ്ടാണ് ഒരു ഇടക്കാല ഉത്തരവ് വേണമെന്ന് ഇരുവിഭാഗവും കോടതിയോട് ആവശ്യപ്പെട്ടത്.
ഈ വാദം പരിഗണിച്ച ഹൈക്കോടതി ഒരു ഇടക്കാല ഉത്തരവിന്റെ ആവശ്യമുണ്ടെന്ന് വ്യക്തമാക്കി. എന്നാല്‍ പ്രാരംഭ വാദം പൂര്‍ത്തിയാക്കിയതിന് ശേഷം മാത്രമേ ഇക്കാര്യത്തില്‍ തീരുമാനമെടുക്കൂവെന്നും ഹൈക്കോടതി പറഞ്ഞു.
മാനജ്മെന്റുകള്‍ സിംഗിള്‍ ബഞ്ചില്‍ നിന്നും അനുകൂല വിധി നേടിയെടുത്തത് അവര്‍ 50 ശതമാനം സീറ്റുകളില്‍ പ്രവേശനം നടത്തിയെന്ന് ചൂണ്ടിക്കാണിച്ചാണെന്ന വാദമാണ് സക്കാര്‍ അഭിഭാഷകര്‍ ഹൈക്കോടതിയില്‍ പ്രധാനമായും ഉന്നയിച്ചത്.
സ്വാശ്രയ മാനേജ്മെന്റുകള്‍ പ്രവേശന പരീക്ഷ നടത്തിയെന്നതിന് തെളിവില്ലെന്നും ഇത് തെളിയിക്കുന്ന രേഖകള്‍ സര്‍ക്കാരിന് ഹാജരാക്കിയിട്ടില്ലെന്നും സര്‍ക്കാരിന് വേണ്ടി ഹാജരായ അഭിഭാഷകര്‍ വാദിച്ചു.
കേസ് സംബന്ധിച്ചുള്ള വാദം തുടരുകയാണ്. അന്തിമ വിധി വ്യാഴാഴ്ച തന്നെയുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ചീഫ് ജസ്റിസ് വി.കെ.ബാലി, ജസ്റിസ് എം.രാമചന്ദ്രന്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബഞ്ചാണ് ഹര്‍ജികള്‍ പരിഗണിക്കുന്നത്.