ചോദ്യചോര്‍ച്ച: സിബിഐ കൂടുതല്‍ സമയം തേടി
കൊച്ചി: എസ്എസ്എല്‍സി ചോദ്യചോര്‍ച്ച സംബന്ധിച്ച അന്വേഷണം പൂര്‍ത്തിയാക്കാന്‍ മൂന്നു മാസം കൂടി സമയം വേണമെന്ന് സിബിഐ ഹൈക്കോടതിയെ അറിയിച്ചു.
പ്രതികള്‍ സത്യം തുറന്ന് പറയാത്തതിനാല്‍ നുണ പരിശോധന ഉള്‍പ്പടെയുള്ള ശാസ്ത്രീയ പരീക്ഷണങ്ങള്‍ക്ക് ഇവരെ വിധേയരാാക്കേണ്ടതുണ്ടെന്നും സിബിഐ ഹൈക്കോടതിയെ അറിയിച്ചു.
2001 മുതല്‍ 2005 വരെ എസ്എസ്എല്‍സി ചോദ്യപേപ്പറുകള്‍ സീല്‍ ചെയ്യാതെ അച്ചടിച്ച പ്രസില്‍ കെട്ടികിടന്നതായി സി.ബി.ഐ ഹൈക്കോടതിയെ അറിയിച്ചു.2001 മുതല്‍ 2005 വരെയുള്ള വര്‍ഷങ്ങളില്‍ ചോദ്യപേപ്പറുകള്‍ അച്ചടിക്കുന്നതിനുള്ള കരാര്‍ ചെന്നൈയിലെ വിശ്വനാഥന്‍ പ്രിന്‍ന്റേഴ്സിനായിരുന്നുവെന്ന് കണ്ടെത്തിയെന്നും പ്രസിലെ ജനറല്‍ മാനേജര്‍ രാജന്‍ ചാക്കോ സ്ഥാപനത്തിന്റെ പങ്കാളി എന്ന നിലയിലാണ് പരീക്ഷാ ഭവനുമായി ഇടപാട് നടത്തിയിരുന്നതെന്നും സിബിഐ ഹൈക്കോടതിയെ അറിയിച്ചു.
പ്രസിന്റെ ഉടമ സുബ്രഹ്മണ്യം രാജന്‍ ചാക്കോയെ തന്റെ പങ്കാളിയാണെന്ന് കാണിച്ച് കത്ത് നല്‍കിയെങ്കിലും സിബിഐ നടത്തിയ അന്വേഷണത്തില്‍ സുബ്രഹ്മണ്യം ഇക്കാര്യം നിഷേധിച്ചു. പ്രസ് ഒരുകാലത്തും പങ്കാളിത്ത സ്ഥാപനമായിരുന്നില്ലെന്നും 1971 മുതല്‍ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയായിരുന്നുവെന്നും സിബിഐ കണ്ടെത്തി.
2001ല്‍ കൊല്‍ക്കത്തയിലെ കുറച്ച് ചോദ്യ പേപ്പര്‍ അച്ചടിക്കുന്നതിനായി 93 ലക്ഷം രൂപയുടെ ടെണ്ടര്‍ നല്‍കിയിരുന്നു. എന്നാല്‍ അതേ വര്‍ഷം രാജന്‍ ചാക്കോ 64 ലക്ഷം രൂപയായിരുന്നു ക്വാട്ട് ചെയ്തിരുന്നത്.പിന്നീട് 93 ലക്ഷം രൂപയില്‍ കൂടുതല്‍ തുക രാജന്‍ ചാക്കോ കൈപറ്റിയായതായും സിബിഐ കണ്ടെത്തി.
രാജന്‍ ചാക്കോയുമായുള്ള കരാര്‍ 2004ല്‍ അവസാനിച്ചിരുന്നു. പിന്നീട് നടപടിക്രമങ്ങള്‍ കൂടാതെ തന്നെ രാജന്‍ ചാക്കോയ്ക്ക് 2005 ല്‍ കരാര്‍ നീട്ടി നല്‍കി. 2002 മുതല്‍ 2004 വരെ ഒരു കോടി 85 ലക്ഷം രൂപ വിശ്വനാഥന്‍ പ്രിന്റേഴ്സ് കൈപ്പറ്റിയിരുന്നു. ഇത് കൂടാതെ രാജന്‍ ചാക്കോയും ഭാര്യ അന്നമ്മ ചാക്കോയും പരീക്ഷാ ഭവനില്‍ നിന്നും മൂന്ന് കോടി 27 ലക്ഷം രൂപ കൈപ്പറ്റിയതായും സിബിഐ കണ്ടെത്തി. അച്ചടിച്ച ചോദ്യപേപ്പറുകള്‍ 16 ദിവസം വരെ ഈ പ്രസില്‍ സീല്‍ ചെയ്യാതെ സൂക്ഷിച്ചിരുന്നു.