കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മെഡിക്കല്‍ മാനേജ്മെന്റുകള്‍ പുതിയ പാക്കേജ് മുന്നോട്ടുവെച്ചു

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: സംസ്ഥാനത്തെ സ്വാശ്രയ മെഡിക്കല്‍ കോളജുകളില്‍ 85 ശതമാനം സീറ്റില്‍ സംസ്ഥാന പ്രവേശന പരീക്ഷയിലെ മെറിറ്റ് ലിസ്റില്‍ നിന്ന് പ്രവേശനം നടത്താമെന്ന നിര്‍ദ്ദേശമുള്‍പ്പെടുന്ന പാക്കേജ് മെഡിക്കല്‍ മാനേജ്മെന്റുകള്‍ സര്‍ക്കാറുമായുള്ള ചര്‍ച്ചയില്‍ മുന്നോട്ടുവെച്ചു.

ബാക്കി 15 ശതമാനം സീറ്റ് എന്‍ആര്‍ഐ ക്വാട്ടയായി മാനേജ്മെന്റിന് അവകാശപ്പെട്ടതാവണമെന്നാണ് നിര്‍ദേശം. ആകെയുള്ള വിദ്യാര്‍ത്ഥികളില്‍ 75 ശതമാനം പേര്‍ എംബിബിഎസിന് പ്രതിവര്‍ഷം 3.15ലക്ഷം രൂപ ഫീസ് നല്‍കണമെന്നും 25ശതമാനം വിദ്യാര്‍ത്ഥികളെ സൗജന്യമായി പഠിപ്പിക്കാമെന്നുമാണ് മാനേജ്മെന്റുകള്‍ മുന്നോട്ടുവെച്ച നിര്‍ദ്ദേശങ്ങള്‍.

സ്വാശ്രയ മെഡിക്കല്‍ കോളജ് അസോസിയേഷന്‍ പ്രസിഡന്റ് ജോര്‍ജ് പോള്‍ വിദ്യാഭ്യാസ മന്ത്രി എം.എ ബേബിയുമായും ഉന്നത വിദ്യാഭ്യാസ സെക്രട്ടറി പി.ജെ തോമസുമായും നടത്തിയ ചര്‍ച്ചയിലാണ് ഈ നിര്‍ദ്ദേശം മുന്നോട്ടുവെച്ചത്.

എന്നാല്‍ ഈ അധ്യയന വര്‍ഷം ഈ പാക്കേജ് നടപ്പിലാക്കുന്നത് സംബന്ധിച്ച് ധാരണയിലെത്താന്‍ കഴിയാഞ്ഞതിനാല്‍ ചര്‍ച്ചയില്‍ സമവായമുണ്ടായില്ല. ചര്‍ച്ച വരും ദിവസങ്ങളിലും തുടരും.

ഈ വര്‍ഷം സ്വാശ്രയമെഡിക്കല്‍ കോളജുകളിലെ 70 ശതമാനം സീറ്റിലേയ്ക്ക് സര്‍ക്കാര്‍ അലോട്ട്മെന്റ് നടത്തിയിട്ടുണ്ട്. മാനേജ്മെന്റുകള്‍ 50 ശതമാനം സീറ്റിലേയ്ക്കും അലോട്ട്മെന്റ് നടത്തി. ഈ വര്‍ഷത്തെ പ്രവേശനം സംബന്ധിച്ച് ഒത്തുതീര്‍പ്പിലെത്താന്‍ കഴിയാതെ വന്നാല്‍ സുപ്രിം കോടതി വിധിയുടെ അടിസ്ഥാനത്തില്‍ ഇക്കുറി പ്രവേശനം നടത്താമെന്നും മാനേജ്മെന്റുകള്‍ അറിയിച്ചിട്ടുണ്ട്.

സമവായ ഫോര്‍മുല അടുത്തവര്‍ഷംമുതല്‍ നടപ്പാക്കാനാകുന്ന രീതിയില്‍ കരാറിലേര്‍പ്പെടണമെന്നും കരാര്‍ നിലവില്‍ വരുമ്പോള്‍ സ്വാശ്രയ നിയമം പിന്‍വലിക്കണമെന്നും മാനേജ്മെന്റുകള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. 85 ശതമാനം സീറ്റിലേയ്ക്കും സംസ്ഥാന എന്‍ട്രന്‍സ് ലിസ്റില്‍ നിന്നും മെറിറ്റടിസ്ഥാനത്തില്‍ പ്രവേശനം നടത്താന്‍ മാനേജ്മെന്റുകള്‍ സന്നദ്ധമാണെന്നതാണ് സമവായ ഫോര്‍മുലയിലെ പ്രധാന നിര്‍ദ്ദേശം.

50 ശതമാനം സീറ്റ് തങ്ങള്‍ക്കവകാശപ്പെട്ടതാണെങ്കിലും സര്‍ക്കാര്‍ ഉയര്‍ത്തിപ്പിടിക്കുന്ന സാമൂഹിക നിതിയും മെറിറ്റും പാലിക്കാന്‍ തങ്ങള്‍ക്ക് വിമുഖതയില്ലാത്തതിനാലാണ് സംസ്ഥാന മെറിറ്റില്‍ നിന്ന് 85 ശതമാനം കുട്ടികളെ തിരഞ്ഞെടുക്കാന്‍ തയ്യാറാകുന്നതെന്നും ജോര്‍ജ് പോള്‍ പറഞ്ഞു.

പൂര്‍ണമായും സൗജന്യ പഠനം അനുവദിക്കുന്ന 25 ശതമാനം വിദ്യാര്‍ത്ഥികളെ തിരഞ്ഞെടുക്കാനുള്ള അവകാശവും സര്‍ക്കാറിനായിരിക്കും. മെറിറ്റും സാമ്പത്തിക പിന്നോക്കാവസ്ഥയുമായിരിക്കണം ഇതിന് മാനദണ്ഡമാക്കേണ്ടത്.

സ്ഥാപനം നടത്തിക്കൊണ്ടുപോകാന്‍ ആവശ്യമായ പണം ലഭിക്കേണ്ടതിന്റെ ആവശ്യകത സര്‍ക്കാര്‍ മനസിലാക്കണമെന്നും അദ്ദേഹം പറഞ്ഞു. ഒരു മെഡിക്കല്‍ വിദ്യാര്‍ത്ഥിയ്ക്ക് പ്രതിവര്‍ഷം 3.15 ലക്ഷം രൂപ ചെലവുവരുമെന്ന മെഡിക്കല്‍ കൗണ്‍സിലിന്റെ കണക്ക് അടിസ്ഥാനമാക്കിയാണ് 75ശതമാനം സീറ്റിലെയ്ക്കും അത് നിശ്ചയിക്കുന്നതെന്നും അദ്ദേഹം വിശദീകരിച്ചു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X