ധ്യാനകേന്ദ്രത്തിലെ യുവതിയുടെ മരണം കൊലപാതകമെന്ന് അന്തേവാസി
കൊച്ചി: മുരിങ്ങൂര്‍ ഡിവൈന്‍ ധ്യാനകേന്ദ്രത്തിലെ നീനാകുമാരി എന്ന യുവതിയുടെ മരണം കൊലപാതകമാണെന്ന ആരോപണവുമായി ധ്യാനകേന്ദ്രത്തിലെ അന്തേവാസി രംഗത്ത്. പത്തുവര്‍ഷമായി ധ്യാനകേന്ദ്രത്തില്‍ കഴിഞ്ഞതായി പറയുന്ന പാലാ ഈരാറ്റുപേട്ട ചെമ്മലമറ്റം പതിപള്ളിയില്‍ ജെസി ജോണ്‍സനാണ് വാര്‍ത്താസമ്മേളനത്തില്‍ ആരോപണം ഉന്നയിച്ചത്.
മുരിങ്ങൂര്‍ ധ്യാനകേന്ദ്രത്തിന്റെ പ്രസ്സില്‍ തന്നോടൊപ്പം ജോലിചെയ്തിരുന്ന നീനാകുമാരി കഴിഞ്ഞ വെള്ളിയാഴ്ച 12.30വരെ പൂര്‍ണആരോഗ്യത്തോടെ കഴിഞ്ഞിരുന്നതാണെന്നും, എന്നാല്‍ തിങ്കളാഴ്ച രാവിലെ ദുരൂഹസാഹചര്യത്തില്‍ മരിക്കുകയായിരുന്നുവെന്നും ജെസി ജോണ്‍സണ്‍ പറയുന്നു. വെള്ളിയാഴ്ച ഉച്ചയ്ക്ക് അഭിഷേകപ്രാര്‍ഥനയ്ക്ക് ഇടയില്‍നിന്ന്, ഒരു സിസ്റര്‍ ഒന്നു രണ്ട് സ്ത്രീകളുമായി എത്തി, നീനയെ ബലമായി പിടിച്ചുകൊണ്ടുപോയി ബൂത്ത് വാര്‍ഡ് എന്ന സെല്ലിലടച്ചു. മാനസികരോഗികള്‍ക്ക് കുത്തിവയ്ക്കുന്ന മരുന്ന് കൂടിയതോതില്‍ കുത്തിവെച്ചെന്നും ജെസി ആരോപിച്ചു -ഇവര്‍ പത്രസമ്മേളനത്തില്‍ ഇങ്ങനെ തുടര്‍ന്നു.
അന്തേവാസിയായ നീനയെ പിടിച്ചുകെട്ടിയശേഷമാണ് ഇതെല്ലാം ചെയ്തത് അവര്‍ വാവിട്ട് കരഞ്ഞു. ശനിയാഴ്ച തടവില്‍ കിടക്കുകയായിരുന്ന നീന, ബാത്ത്റൂമിലേക്ക് പോവുകയായിരുന്ന ഒരു സ്ത്രീയോട് കാര്യങ്ങള്‍ പറഞ്ഞു. അവര്‍ വന്നു പറഞ്ഞതുപ്രകാരം ചിലര്‍ പോയി നീനയെ നോക്കി. ഇതറിഞ്ഞ് നീനയെ 19 എന്ന സെല്ലിലേക്ക് മാറ്റി. ജനലും വെന്റിലേഷനും ഇല്ലാത്ത ഒറ്റ വാതിലുള്ള മുറിയാണ് ഇത്. ഇവിടെവെച്ചും നീനയെ മയക്കുമരുന്ന് കുത്തിവെച്ച് തളര്‍ത്തി. ഞായറാഴ്ച വൈകുന്നേരമായപ്പോള്‍ മരണവെപ്രാളം കാണിച്ചുതുടങ്ങി. തിങ്കളാഴ്ച വെളുപ്പിന് നീനയെ ടോപ്പ് ഡിസ്പെന്‍സറി റൂമിലേക്ക് മാറ്റി. നീനയ്ക്ക് ഒരു പെണ്‍കട്ടി കഞ്ഞി കൊണ്ടുപോയി കൊടുക്കാന്‍ നോക്കിയെങ്കിലും കാവല്‍നിന്ന സ്ത്രീകള്‍ സമ്മതിച്ചില്ല. തിങ്കളാഴ്ച രാവിലെ 11 മണിയോടെ നീന മരിച്ചു. ആരേയും അറിയിക്കാതെ ജഡം വേഗം സെല്ലില്‍നിന്ന് മാറ്റി. സാധാരണ മരണമാണെന്ന് വരുത്താന്‍ രോഗികളുടെ മുറിയിലേക്കാണ് ജഡം കൊണ്ടുപോയത്. ഇക്കാര്യം അറിഞ്ഞപ്പോള്‍ താന്‍ ഉറക്കെ കരയുകയും വിവരം പോലീസില്‍ അറിയിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.
കുറച്ചുകാലം മുമ്പ് തന്നെയും പത്തുദിവസത്തോളം ഇത്തരത്തില്‍ മരുന്നു കുത്തിവച്ച് കൊല്ലാന്‍ ശ്രമിച്ചിരുന്നു. തമിഴ്നാട്ടില്‍നിന്നുള്ള ഗപ്റ്റി എന്ന കുട്ടിയുടെയും മറ്റും ശ്രമംകൊണ്ടാണ് രക്ഷപ്പെട്ടത്. ധ്യാനകേന്ദ്രത്തില്‍ നടക്കുന്ന തെറ്റുകള്‍ താന്‍ ചൂണ്ടിക്കാണിക്കാറുണ്ടായിരുന്നു അതിന്റെ വൈരാഗ്യമായിരുന്നു തന്നോട് -ജെസി പറയുന്നു.
നീനയുടെ മരണത്തിനു പിന്നിലെ കാര്യങ്ങള്‍ പോലീസില്‍ അറിഞ്ഞാല്‍ ആരുമറിയാതെ തന്നെ കൊല്ലും എന്ന് സൂപ്പര്‍വൈസര്‍ ഭീഷണിപ്പെടുത്തി. തന്നെ കേന്ദ്രത്തില്‍ നിന്ന് പുറത്തുകൊണ്ടുപോയി കൊല്ലാനായിരുന്നു പരിപാടി .ഇതറിഞ്ഞാണ് താന്‍ ഡിവൈനില്‍നിന്നും രക്ഷപ്പെട്ടത്. തനിക്കും മകനും വധഭീഷണിയുണ്ട്.
ഇക്കാര്യങ്ങളെല്ലാം കാട്ടി ചാലക്കുടി സി.ഐ.ക്കും, മുഖ്യമന്ത്രിക്കും മറ്റും പരാതി നല്‍കിയതായി അവര്‍ പറഞ്ഞു.
ആരോപണങ്ങള്‍ അടിസ്ഥാനരഹിതം
മുരിങ്ങൂര്‍ ധ്യാനകേന്ദ്രത്തിലെ അന്തേവാസിയായിരുന്ന നീനാകുമാരിയുടെ മരണവുമായി ബന്ധപ്പെട്ട് ഉന്നയിച്ച ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് മുരിങ്ങൂര്‍ ധ്യാനകേന്ദ്രത്തിന്റെ വക്താവ് അറിയിച്ചു.
കടുത്ത ആസ്ത്മയെ തുടര്‍ന്ന് ആഗസ്ത് രണ്ടിന് നീനാകുമാരിയെ ധന്യ ആസ്പത്രിയില്‍ കൊണ്ടുപോയി. അഞ്ച് ദിവസത്തേയ്ക്കുള്ള മരുന്ന് നല്‍കി, ധ്യാനകേന്ദ്രത്തിലേയ്ക്ക് തിരിച്ചയച്ചു. എന്നാല്‍ 7-ാം തീയതി അസുഖം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് ആസ്പത്രിയില്‍ കൊണ്ടുപോകാന്‍ ആംബുലന്‍സ് വിളിച്ചെങ്കിലും കുഴഞ്ഞുവീണ് മരിക്കുകയായിരുന്നുവെന്ന് വക്താവ് വിശദീകരിച്ചു.
നീനയ്ക്ക് അസുഖം കൂടുതലാണെന്ന് മരിക്കുന്നതിന് മൂന്നുദിവസം മുമ്പ് വീട്ടുകാരെ അറിയിച്ചിരുന്നു. ബന്ധുക്കള്‍ ആരും എത്തിയില്ല. 7-ാം തീയതി 11 മണിക്കായിരുന്നു മരണം. മരണവിവരം മരട് പഞ്ചായത്ത് പ്രസിഡന്റ് ദേവസ്സിയെ അറിയിച്ചു. മൂന്നരയോടെ ബന്ധുക്കള്‍ എത്തി.
എന്നാല്‍ മരണവുമായി ബന്ധപ്പെട്ട് നീനാകുമാരിയുടെ ബന്ധുക്കളില്‍ ഒരാള്‍ സംശയം പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് ബന്ധുക്കളുമായി കൊരട്ടി പോലീസ് സ്റേഷനില്‍ എത്തി.
പോലീസിന്റെ നിര്‍ദേശപ്രകരം പോസ്റുമോര്‍ട്ടം ചെയ്യാന്‍ തീരുമാനിച്ചു.7-ാം തീയതി വൈകുന്നേരം മുളങ്കുന്നത്തുകാവ് മെഡിക്കല്‍ കോളേജില്‍ മൃതദേഹം എത്തിച്ചു. 8-ാം തീയതി രാവിലെ പോസ്റ്മോര്‍ട്ടം നടത്തി, മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തതായി വക്താവ് അറിയിച്ചു.












Click it and Unblock the Notifications