ബിഷപ്പുമാരും എന്‍എസ്എസ് നേതാക്കളും ചര്‍ച്ച നടത്തി
കോട്ടയം: ഇടതു സര്‍ക്കാറിന്റെ വിദ്യാഭ്യാസ നയങ്ങള്‍ക്കെതിരെ ഒരുമിച്ച് പോവുന്നതു സംബന്ധിച്ച് ചര്‍ച്ച ചെയ്യാനായി ക്രൈസ്തവ സഭാ പ്രതിനിധികളും എന്‍എസ്എസ് നേതാക്കളും കൂടുക്കാഴ്ച നടത്തി.
പെരുന്നയിലെ എന്‍എസ്എസ് ആസ്ഥാനത്താണ് തിങ്കളാഴ്ച നേതാക്കള്‍ തമ്മില്‍ കൂടിക്കാഴ്ച നടത്തിയത്. ചര്‍ച്ചയിലെ വിശദാംശങ്ങള്‍ ഇരുവിഭാഗങ്ങളും പുറത്തുവിട്ടിട്ടില്ല.
വിദ്യാഭ്യാസ മേഖലയില്‍ ഇടുതുസര്‍ക്കാര്‍ ഇടപെട്ട സ്വാശ്രയ കോളജ് പ്രശ്നം, എയ്ഡഡ് കോളജുകളിലെ നിയമനം എന്നിവ ചര്‍ച്ചയില്‍ മുഖ്യവിഷയങ്ങളായിരുന്നുവെന്ന് എന്‍എസ്എസ് അസിസ്റന്റ് സെക്രട്ടറി ജി.സുധാകരന്‍ നായര്‍ പറഞ്ഞു.
സംസ്ഥാനത്തെ വിദ്യാഭ്യാസ മേഖലയ്ക്ക് വലിയ സംഭാവനകള്‍ നല്‍കിയ ഇരുവിഭാഗങ്ങള്‍ക്കും സ്വാശ്രയ കോളജ് നിയമത്തില്‍ വ്യത്യസ്തമായ കാഴ്ചപ്പാടുകളുണ്ട്.
സ്വാശ്രയ നിയമത്തിന്റെ കാര്യത്തില്‍ എന്‍എസ്എസ് പൊതുവെ നിശബ്ദത പാലിക്കുകയായിരുന്നു. എന്നാല്‍ എയ്ഡഡ് കോളജുകളിലെ അധ്യാപക, അധ്യാപകേതര നിയമനങ്ങള്‍ നടത്തുന്നതിന് ഏര്‍പ്പെടുത്തിയ നിരോധനമാണ് എന്‍എസ്എസ് അധികൃതരെ ഇത്തരമൊരു നീക്കത്തിന് പ്രേരിപ്പിച്ചിരിക്കുന്നത്. കോളജുകളില്‍ നിന്ന് പ്രീഡിഗ്രി വേര്‍പ്പെടുത്തിയതിനു ശേഷം ജീവനക്കാരുടെ എണ്ണത്തില്‍ അധികമുണ്ടെന്നും പുതിയ ജീവനക്കാരെ നിയമിക്കരുതമെന്നുമുള്ള നിലപാടിലാണ് അധികൃതര്‍. ഈ വിഷയത്തില്‍ കഴിഞ്ഞ യുഡിഎഫ് സര്‍ക്കാര്‍ ഉദാരസമീപനമാണ് പുലര്‍ത്തിയതെങ്കിലും ഇടതുസര്‍ക്കാര്‍ വീണ്ടും നിയമന നിരോധനം കൊണ്ടുവരികയായിരുന്നു.
നാരായണപണിക്കര്‍, സുകുമാരന്‍ നായര്‍ എന്നിവരാണ് എന്‍എസ്എസിനെ പ്രതിനിധീകരിച്ചുകൊണ്ട് ചര്‍ച്ചയില്‍ പങ്കെടുത്തത്. ക്രിസ്ത്യന്‍ സംഘടനകളെ പ്രതിനിധീകരിച്ച് ആര്‍ച്ച് ബിഷപ്പ് ഐസക് മാര്‍ ക്ലീമിസ് , ബിഷപ്പ് പൗലോസ് മാര്‍ മിലിത്തിയോസ് എന്നിവരാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്.