സ്വാശ്രയം: സര്‍ക്കാര്‍ നിലപാട് ചൊവ്വാഴ്ച
തിരുവനന്തപുരം: സ്വാശ്രയ വിദ്യാഭ്യാസ നിയമവുമായി ബന്ധപ്പെട്ട് സുപ്രിം കോടതി പുറപ്പെടുവിച്ച വിധിയില്‍ സംസ്ഥാന സര്‍ക്കാറിന്റെ നിലപാട് സംബന്ധിച്ച് മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദനുമായി വിദ്യാഭ്യാസ മന്ത്രി എം.എ.ബേബി ചൊവ്വാഴ്ച ചര്‍ച്ചനടത്തും.
ചര്‍ച്ചയില്‍ സര്‍ക്കാര്‍ നിലപാട് സംബന്ധിച്ച തീരുമാനമുണ്ടായേയ്ക്കുമെന്നാണ് കരുതുന്നത്.
പുതിയ നിയമത്തിന്റെ ഭാഗമായി നിലവില്‍വന്ന ജസ്റിസ് പി.എ മുഹമ്മദ് കമ്മറ്റിയ്ക്ക് സ്വാശ്രയ കോളജുകളിലെ മാനേജ്മെന്റ് സീറ്റുകളിലേയ്ക്കുള്ള പ്രവേശനവും ഫീസും സംബന്ധിച്ച് പരിശോധന നടത്താനുള്ള അധികാരം നല്‍കിയിട്ടുണ്ട്.
ഈ അനുമതി പ്രകാരം പരിശോധന നടത്തുന്ന കമ്മറ്റിയ്ക്ക് മാനേജ്മെന്റ് സീറ്റ് പ്രവേശനത്തില്‍ നടന്ന ക്രമക്കേടുകള്‍ കണ്ടെത്താന്‍ കഴിയും.
പ്രവേശനത്തില്‍ 50:50 എന്ന രീതി അംഗീകരിക്കേണ്ടി വന്നെങ്കിലും പുതിയ നിയമത്തിന്റെ അടിസ്ഥാനത്തില്‍ നിലവില്‍ വന്ന ഫീസും പ്രവേശനവും സംബന്ധിച്ച മേല്‍നോട്ട സമിതിയുടെ പ്രവര്‍ത്തനം അംഗീകരിച്ചതിലൂടെ സ്വാശ്രയ നിയമം ഭാഗികമായി അംഗീകരിക്കപ്പെട്ടതായാണ് സര്‍ക്കാര്‍ കരുതുന്നത്.
പി.എ മുഹമ്മദ് കമ്മറ്റിയ്ക്കിയ്ക്ക് പ്രവേശനത്തില്‍ ക്രമക്കേട് കണ്ടെത്താന്‍ കഴിഞ്ഞാല്‍ പുതുതായി പ്രവേശനം നടത്തുന്നതിനെക്കുറിച്ചും സുപ്രിം കോടതി വിധിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.
ഇത്തരത്തില്‍ പ്രവേശനം നടത്തുന്നതിന് സപ്തംബര്‍ 30 അവസാനതിയ്യതിയെന്ന കാരണം പറഞ്ഞ് മാനേജ്മെന്റുകള്‍ പ്രവേശനം നിഷേധിച്ചാല്‍ വിദ്യാര്‍ത്ഥികള്‍ക്ക് സുപ്രിം കോടതിയെ സമീപിക്കാമെന്നും വിധിയിലുണ്ട്.
സര്‍ക്കാര്‍ ഏജന്‍സികള്‍ നടത്തുന്ന കോളജുകളില്‍ ഇത്തവണ പുതിയ നിയമത്തിന്റെ അടിസ്ഥാനത്തിലായിരിക്കും പ്രവേശനം നടത്തുക. സര്‍ക്കാര്‍ വിഹിതമായ 50ശതമാനം സീറ്റില്‍ പുതിയ സ്വാശ്രയ നിയമം നടപ്പാക്കുന്ന കാര്യത്തില്‍ സര്‍ക്കാര്‍ രാഷ്ട്രീയ തീരുമാനമെടുക്കേണ്ടിവരും.
നിയമം പൂര്‍ണമായി നടപ്പാകാത്തതിനാല്‍ ഫ്രീഷിപ്പ് ആനുകൂല്യം ലഭ്യമാകാത്ത സാഹചര്യത്തില്‍ 2004ലെ നിയമത്തിന്റെ അടിസ്ഥാനത്തില്‍ പ്രവേശനം നടത്തിയാല്‍ മതിയാകുമെന്നും വാദങ്ങളുണ്ട്.
32.5ശതമാനം മെറിറ്റും 17.5ശതമാനം സംവരണവുമാണ് 2004ലെ നിയമത്തിന്റെ അടിസ്ഥാനം. ഇക്കാര്യത്തിലും അന്തിമ തീരുമാനം ചൊവ്വാഴ്ചത്തെ ചര്‍ച്ചയില്‍ ഉണ്ടായേയ്ക്കും.












Click it and Unblock the Notifications