ആലുവ കൂട്ടക്കൊല: വധശിക്ഷ ഹൈക്കോടതി ശരിവെച്ചു
കൊച്ചി: ആലുവ കൂട്ടക്കൊലക്കേസിലെ പ്രതി ആന്റണിയെ വധശിക്ഷയ്ക്ക് വിധിച്ചുകൊണ്ടുള്ള കീഴ്ക്കോടതി ഉത്തരവ് ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് ശരിവെച്ചു.
കീഴ്ക്കോടതി വിധിയ്ക്കെതിരെ ആന്റണി നല്‍കിയ അപ്പീല്‍ പരിഗണിച്ചുകൊണ്ടാണ് ഹൈക്കോടതി ഡിവിഷന്‍ബഞ്ച് വധശിക്ഷ ശരിവെച്ചുകൊണ്ട് ഉത്തരവിട്ടത്.
2001ആറിനാണ് ആലുവയിലെ ഒരു കുടുംബത്തിലെ ആറുപേരെ ആന്റണി കൊലചെയ്തത്. എറണാകുളം സിബിഐ സ്പെഷ്യല്‍ കോടതിയാണ് പ്രതിയ്ക്ക് ആദ്യം വധശിക്ഷ വിധിച്ചിരുന്നത്.
ആലുവ സെന്റ് മേരീസ് ഗേള്‍സ് ഹൈസ്കൂളിന് സമീപമുള്ള പൈപ്പ് ലൈന്‍ റോഡില്‍ മാഞ്ഞൂരാന്‍ വീട്ടില്‍ ക്ലാര തൊമ്മി(78), കൊച്ചുറാണി(37), അഗസ്റിന്‍(49), അഗസ്റിന്റെ ഭാര്യ ബേബി(42), മകള്‍ ദിവ്യ (14), മകന്‍ ജെസ്മോന്‍(13) എന്നിവരെയാണ് ആന്റണി കൊലപ്പെടുത്തിയത്.
ലോക്കല്‍ പൊലീസും ക്രൈംബ്രാഞ്ചും അന്വേഷിച്ച കേസില്‍ ഒടുവില്‍ സിബിഐ അന്വേഷണവും നടന്നിരുന്നു. കൊലപാതകം ആസൂത്രിതമല്ലെന്നും സംഭവിച്ചുപോയതാണെന്നുമായിരുന്നു കേസില്‍ ലോക്കല്‍ പൊലീസിന്റെയും ക്രൈം ബ്രാഞ്ചിന്റെയും നിലപാട്. എന്നാല്‍ വിദേശത്തുപോകാനുള്ള പണത്തിനായി ആന്റണി ആറുപേരെയും കൊല്ലുകയായിരുന്നുവെന്ന് കണ്ടെത്തിയ സിബിഐ കോടതിയില്‍ തെളിവുകള്‍ നിരത്തുകയും ആന്റണിയ്ക്ക് വധശിക്ഷ വാങ്ങിക്കൊടുക്കുകയുമായിരുന്നു.
ആലുവ മുനിസിപ്പല്‍ ഓഫീസിലെ താല്‍ക്കാലിക ഡ്രൈവറായിരുന്ന ആന്റണി ഇപ്പോള്‍ തിരുവനന്തപുരം സെന്‍ട്രല്‍ ജയിലില്‍ തടവില്‍ക്കഴിയുകയാണ്. വധശിക്ഷ ഹൈക്കോടതിയുടെ സ്ഥിരീകരണത്തിന് വിധേയമായിരിക്കുമെന്ന കീഴ്ക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് പ്രതി അപ്പീല്‍ നല്‍കിയിരുന്നത്.
ജസ്റിസ് വി.കെ ബാലി,ജസ്റിസ് എം. രാമചന്ദ്രന്‍ എന്നിവരടങ്ങിയ ഹൈക്കോടതി ഡിവിഷന്‍ ബഞ്ചാണ് കീഴ്ക്കോടതി വിധി ശരിവെച്ചുകൊണ്ട് ഉത്തരവിട്ടത്.