മാധ്യമപ്രവര്‍ത്തകര്‍ക്കൊരു ക്ഷണക്കത്ത്
മലപ്പുറം: സാമൂഹിക പ്രശ്നങ്ങളിലിടപെടുന്നവരാണ് മാധ്യമപ്രവര്‍ത്തകരെല്ലാം. പലപ്രശ്നങ്ങളും അന്വേഷിച്ചെടുത്ത് പൊതുജനത്തിനും അധികാരികള്‍ക്കും മുമ്പിലെത്തിക്കാറുള്ളതും അവരാണ്.
എന്നാല്‍ അവര്‍മൂലം ജനശ്രദ്ധനേടിയവരും ദുരിതങ്ങളില്‍നിന്ന് കരകയറിയവരും പിന്നീട് അവരെക്കുറിച്ചോര്‍ക്കാറില്ലെന്നതും അവരത്തരം കാര്യങ്ങള്‍ കണക്കിലെടുക്കാറില്ലെന്നതും മറ്റൊരു യാഥാര്‍ത്ഥ്യമാണ്.
എന്നാല്‍ മലപ്പുറത്തെ ചീക്കോട് സ്വദേശി വൈ.പി.ജമീല ഇതില്‍നിന്ന് വ്യത്യസ്ഥയാണ്. ജീവിത്തിന്റെ ദുരിതകാലത്തില്‍നിന്ന് തനിയ്ക്ക് കരകയറുവാന്‍ പിടിവള്ളി തന്നവരെ മറന്നുകളയാന്‍ ഈ വീട്ടമ്മയ്ക്ക് കഴിഞ്ഞില്ല.
അതുകൊണ്ടുതന്നെ നിയമയുദ്ധം നടത്തിക്കിട്ടിയ നഷ്ടപരിഹാരത്തുക കൊണ്ടു നിര്‍മിച്ച വീട്ടില്‍ കയറിത്താമസിക്കുമ്പോള്‍ മലപ്പുറത്തെ മാധ്യമപ്രവര്‍ത്തകരെ ക്ഷണിച്ചു കൊണ്ട് പ്രസ്ക്ലബില്‍ ഒരു ക്ഷണക്കത്ത് എത്തിക്കാന്‍ അവര്‍മറന്നില്ല.
വിവാഹം കഴിഞ്ഞ് മൂന്ന് കുട്ടികളും ജനിച്ചുകഴിഞ്ഞശേഷമാണ് ഭര്‍ത്താവ് എടത്തൊടി ഇമ്പിച്ചാലിയ്ക്ക് തന്റെ ഭാര്യ സുന്ദരിയല്ലെന്ന ബോധോദയമുണ്ടായത്. വിവാഹമോചനം നേടാന്‍ ഇയാള്‍ പറഞ്ഞ ഈകാരണം സമൂഹത്തിന് തീര്‍ത്തും അപരിചിതമായിരുന്നു. ഭാര്യയെ ജീവിതത്തില്‍നിന്നൊഴിവാക്കാന്‍ ഇയാള്‍ പലതരത്തിലുള്ള പീഡനങ്ങള്‍ നടത്തി.
സ്വന്തം വീട്ടുകാരുടെ പിന്തുണ കൂടിയായപ്പോള്‍ അതിന്റെ കാഠിന്യവും അനുദിനം കൂടിവന്നു. ഭര്‍ത്താവിന്റെ മാത്രമല്ല അയാളുടെ കുടുംബാംഗങ്ങളുടെ പീഡനങ്ങളും ജമീലയ്ക്കു സഹിയ്ക്കേണ്ടിവന്നു.
2005 ഡിസംബറില്‍ തിരുവാലൂരുള്ള ജമീലയുടെ വീട് ഭര്‍ത്താവും കുടുംബാംഗങ്ങളും കൂടി തീവെച്ചു നശിപ്പിച്ചു. വീട്ടുമുറ്റത്തെ കിണറില്‍ വിഷം കലക്കി. ഇതിനെല്ലാം ഭര്‍ത്താവിന് പിന്തുണ നല്‍കിക്കൊണ്ട് അയാളുടെ രണ്ട് സഹോദരന്മാരുമുണ്ടായിരുന്നു.
പ്രശ്നം മാധ്യമങ്ങള്‍ ഏറ്റെടുത്തു. സ്ഥലത്തെ പ്രാദേശിക നേതാക്കള്‍ മുതല്‍ ഭരണ പക്ഷത്തെയം പ്രതിപക്ഷത്തെയും പ്രമുഖനേതാക്കള്‍ ജമീലയെക്കാണാന്‍ നേരിട്ടെത്തി. ഇന്നത്തെ ആഭ്യന്തരമന്ത്രിയും ആരോഗ്യമന്ത്രിയും ഈ നേതൃനിരയിലുണ്ടായിരുന്നു.
സംസ്ഥാന വനിതാകമ്മിഷന്‍ അധ്യക്ഷ എം കമലം പ്രശ്നം ഏറ്റെടുത്ത് അന്വേഷണമാരംഭിച്ചു. പ്രശ്നപരിഹാരത്തിനായി ആക്ഷന്‍ കമ്മറ്റി രൂപികരിച്ചു. അന്വേഷണത്തെത്തുടര്‍ന്ന് കുറ്റവാളി അറസ്റിലായി. പ്രശ്നം കോടതിയിലെത്തി.
ബന്ധം വേര്‍പെടുത്തുകയെന്നതില്‍ കവിഞ്ഞൊന്നും ഭര്‍തൃവീട്ടുകാര്‍ക്ക് സ്വീകാര്യമായിരുന്നില്ല. നഷ്ടപരിഹാരം നല്‍കാന്‍ തയ്യാറാണെന്നവര്‍ കോടതിയെ അറിയിച്ചു. നഷ്ടപരിഹാരത്തുക കൂടാതെ പ്രതിമാസം 1,800രൂപ വേറെയും ഇമ്പിച്ചാലി ജമീലയ്ക് നല്‍കണമെന്ന് കോടതി ഉത്തരവിട്ടു.
അങ്ങനെ കിട്ടിയ നഷ്ടപരിഹാരത്തുകകൊണ്ട് ജമീല ഭൂമി വാങ്ങി വീടുവെച്ചു. മാസാമാസം കിട്ടുന്ന തുക സ്വരൂപിച്ച് മക്കള്‍ക്കായി മൂന്ന് ലക്ഷം രൂപ ജമീല സമ്പാദിച്ചുകഴിഞ്ഞു. ഈ പുതിയ വീട്ടിലേയ്ക് താമസം മാറ്റുമ്പോള്‍ തന്നെ പ്രശ്നങ്ങല്‍ ഉയര്‍ത്തിക്കാട്ടിയ മാധ്യമപ്രവര്‍ത്തകരെ അവരോര്‍ത്തുവെച്ചുവെന്നതില്‍ അതിശയോക്തിയില്ല.












Click it and Unblock the Notifications