മാറാട് നടന്നത് കലാപമല്ല, കൂട്ടക്കൊല: സൂരജ്
കോഴിക്കോട്: മാറാട് നടന്നത് കലാപമല്ലെന്നും ആസൂത്രിതമായി നടന്ന കൂട്ടക്കൊലയാണെന്നും അന്ന് കോഴിക്കോട് കളക്ടറായിരുന്ന ടി.ഒ സൂരജ് പറഞ്ഞു.
മാറാട് നടന്ന കൂട്ടക്കൊല ഒരു കലാപമാവാതെ തടഞ്ഞുവെയ്ക്കുകയാണ് തങ്ങള്‍ ചെയ്തതെന്നും സൂരജ് പറഞ്ഞു. റിപ്പോര്‍ട്ടിനെക്കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു സൂരജ്.
ഒരു കൊലപാതകത്തെക്കുറിച്ച് അന്വേഷിക്കാനും കുറ്റക്കാരെ കസ്റഡിയിലെടുക്കാനുമൊക്കെയുള്ള പൂര്‍ണ അധികാരം പൊലീസിനാണ്. അവിടെ കളക്ടര്‍ ഇടപെടേണ്ട കാര്യമില്ല. എന്നാല്‍ ഒരു കലാപമുണ്ടാവുകയാണെങ്കില്‍ കളക്ടര്‍ക്ക് ഇടപെടാം.
രണ്ട് മതവിഭാഗങ്ങള്‍ തമ്മിലുള്ള സ്പര്‍ദ്ധ വളര്‍ന്ന് വലുതാകുമെന്ന ഒരു സാഹചര്യമുണ്ടാവുകയാണെങ്കില്‍ മാത്രമേ അവിടെ കളക്ടര്‍ ഇടപെടേണ്ടതുള്ളൂ.
ഇരു മതവിഭാഗങ്ങളില്‍പ്പെട്ടവരെയും പറഞ്ഞ് മനസ്സിലാക്കി അവരെ അതില്‍ നിന്നും പിന്തിരിപ്പിക്കുകയാണ് സിവില്‍ അഡ്മിനിസ്ട്രേഷന്റെ ചുമതല.
മാരകായുധങ്ങളും മറ്റും കണ്ടെത്തേണ്ട ചുമതല കളക്ടര്‍ക്കില്ല. കളക്ടര്‍ക്ക് ഇത് സംബന്ധിച്ച് എന്തെങ്കിലും വിവരം കിട്ടിയാല്‍ അത് പൊലീസിന് കൈമാറുകയേ ഉള്ളൂവെന്നും സൂരജ് പറഞ്ഞു.
മാറാട് കൂട്ടക്കൊല നടക്കുമ്പോള്‍ ടി.കെ. വിനോദ്കുമാറായിരുന്നു പൊലീസ് കമ്മിഷണര്‍. വിനോദ്കുമാര്‍ അവിടെ പലതവണ പോവുകയും അവിടത്തെ സമുദായ മേധാവികളെ കാണുകയും അവരുമായി സംസാരിക്കുകയും മറ്റും ചെയ്തിരുന്നു.
ഇതിന് ശേഷം അവിടെ ഒരു പ്രശ്നവുമില്ലെന്നും സുരക്ഷിതവുമാണെന്ന മൊഴി കമ്മിഷന് കൊടുക്കുകയുണ്ടായി.ഈ മൊഴി പൂര്‍ണമായും കമ്മിഷന്‍ അംഗീകരിച്ചുകൊണ്ട് ടി.കെ. വിനോദ് കുമാര്‍ കുറ്റക്കാരനല്ലെന്ന് കണ്ടെത്തി.
ഇതേ റിപ്പോര്‍ട്ട് തന്നെയാണ് എനിക്കും കിട്ടിയത്. പൊലീസിന്റെ നിഗമനം അംഗീകരിച്ച ഞാന്‍ കുറ്റക്കാരനും മാറാട് പ്രശ്നമില്ലെന്ന് നിഗമനത്തിലെത്തിയ ഉദ്യോഗസ്ഥന്‍ കുറ്റക്കാരനല്ലാതാവുകയും ചെയ്തിരിക്കുകയാണ്.
അതുകൊണ്ട് ഈ റിപ്പോര്‍ട്ട് എങ്ങനെ വിലിയിരുത്തണമെന്ന് എനിക്കറിയില്ല. എന്നോട് വിശദീകരണം ചോദിക്കുമെന്ന സര്‍ക്കാര്‍ നിലപാടിനെ സ്വാഗതം ചെയ്യുന്നു.
തന്റെ മുന്നില്‍ ധാരാളം തെളിവുകളുണ്ട്. അന്നെടുത്ത മൊഴികളുണ്ട്. ഇതിലൊന്നും തനിക്കെതിരായി ഒരു പരാമര്‍ശവുമില്ല. അതുകൊണ്ട് വിശദീകരണത്തിന് തൃപ്തികരമായി മറുപടി നല്‍കാന്‍ തനിക്ക് കഴിയുമെന്നും സൂരജ് പറഞ്ഞു.