മാറാട്: സിപിഎമ്മിനെതിരെ ചെന്നിത്തല
കോഴിക്കോട്: മാറാട് ജുഡീഷ്യല്‍ കമ്മിഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട ഇടതുസര്‍ക്കാര്‍ നടപടിയില്‍ ദുരൂഹതയുണ്ടെന്ന് കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല.
കലാപത്തെക്കുറിച്ച് സി.ബി.ഐ അന്വേഷണം വേണ്ടെന്നായിരുന്നു സിപിഎമ്മിന്റെ ആദ്യ നിലപാട്. അതുകൊണ്ട് തന്നെ ഇപ്പോള്‍ നിലപാട് മാറ്റിയത് സംശയകരമാണെന്നും ചെന്നിത്തല പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേസില്‍ ഉള്‍പ്പെട്ട സിപിഎമ്മുകാരായ പ്രതികളെ രക്ഷിക്കാന്‍ വേണ്ടിയാണ് ഇപ്പോള്‍ അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്. സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ സിബിഐ അന്വേഷണത്തെ ശക്തമായി എതിര്‍ത്തിരുന്നു.
നിലപാടിലെ ദൂരൂഹത മാറ്റണമെന്ന് ചെന്നിത്തല സിപിഎമ്മിനോട് ആവശ്യപ്പെട്ടു. മാറാട് കമ്മിഷന്റെ പല നിലപാടുകളോടും യോജിയ്ക്കാന്‍ കഴിയില്ല. മാറാട് സംഭവവുമായി ബന്ധപ്പെടുത്തി മുസ്ലീം ലീഗിനെ ഒറ്റ തിരിഞ്ഞ് ആക്രമിക്കാനുള്ള ശ്രമത്തെ യു.ഡി.എഫ് ഒറ്റക്കെട്ടായി ചെറുക്കും.
മാറാട് കലാപത്തിന്റെ ധനസ്രോതസ് സംബന്ധിച്ച ഇന്റലിജന്‍സ് റിപ്പോര്‍ട്ട് അന്നത്തെ മുഖ്യമന്ത്രി എന്തുകൊണ്ട് കണ്ടില്ലെന്നത് അന്വേഷിക്കേണ്ട കാര്യമാണ്.
പൊതു ജീവിതത്തില്‍ സത്യസന്ധത പുലര്‍ത്തുന്ന എ.കെ.ആന്റണിയെപ്പോലുള്ള ഒരാള്‍ മുഖ്യമന്ത്രിയായിരുന്ന സമയത്ത് അദ്ദേഹത്തിന് റിപ്പോര്‍ട്ട് കിട്ടിയില്ലായെന്ന് പറഞ്ഞാല്‍ അത് കമ്മിഷന്‍ മുഖവിലയ്ക്കെടുക്കേണ്ടതുമാണ്.
എഫ്എം എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഹിലാല്‍ മുഹമ്മദിനെ കമ്മിഷന്‍ ചോദ്യം ചെയ്യാതിരുന്ന കമ്മിഷന്‍ നടപടിയിലും സംശയമുണ്ട്. കലാപത്തിന് ഹിലാല്‍ മുഹമ്മദ് സാമ്പത്തിക സഹായം നല്‍കിയിരുന്നുവെങ്കില്‍ കമ്മിഷന്‍ ചോദ്യം ചെയ്യേണ്ടതായിരുന്നു.
കമ്മിഷന്‍ റിപ്പോര്‍ട്ട് പരിശോധിച്ചതില്‍ എഫ്എം എന്ന് വിളിക്കുന്ന വ്യക്തിയ ഒരു സന്ദര്‍ഭത്തിലും കമ്മിഷന്‍ ചോദ്യം ചെയ്തതായി കാണുന്നില്ല. കോഴിക്കോട് കളക്ടറായിരുന്ന ടി.ഒ.സൂരജിനെതിരായി നടന്ന സമരം നിന്ദ്യമായ ഒന്നാണെന്നും രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി.
മാറാട് റിപ്പോര്‍ട്ടിന്റെ മറവില്‍ വര്‍ഗ്ഗീയ സംഘര്‍ഷം ഉണ്ടാക്കാനുള്ള ശ്രമമാണ് നടക്കുന്നത്. സിപിഎം ഇക്കാര്യത്തില്‍ രാഷ്ട്രീയ മുതലെടുപ്പ് നടത്തുന്നുവെന്നും കെപിസിസി മതതീവ്രവാദത്തിനെതിരെ പ്രചാരണം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.