തന്ത്രി കേസ്: ബച്ചു റഹ്മാന്‍ കുറ്റം സമ്മതിച്ചു
കൊച്ചി: പണത്തിനുവേണ്ടി ശോഭാ ജോണിന്റെ ആവശ്യപ്രകാരമാണ് ശബരിമലതന്ത്രി കണ്ഠരര് മോഹനരെ അക്രമിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതെന്ന് കേസിലെ മുഖ്യപ്രതി ബച്ചു റഹ്മാന്‍ സമ്മതിച്ചതായി പൊലീസ് അറിയിച്ചു.
വ്യാഴാഴ്ചയാണ് ചോദ്യം ചെയ്യലിനിടയില്‍ ഇയാള്‍ കുറ്റസമ്മതം നടത്തിയത്. തന്ത്രിയില്‍ നിന്നും പിടിച്ചെടുത്ത സ്വര്‍ണമാല കാസര്‍കോട്ട് വിറ്റതായി അറിയിച്ചതിനെത്തുടര്‍ന്ന് ഇയാളെയും കൊണ്ട് പൊലീസ് കാസര്‍കോട്ടെത്തി തെളിവെടുത്തു.
ലിങ്ക് ലക്ഷ്മണ്‍ ഫ്ലാറ്റിലുണ്ടായ സംഭവത്തിന് 15ദിവസം മുമ്പാണ് ബ്ലാക്ക് മെയില്‍ നടത്തുന്നതിന് ശോഭാ ജോണ്‍ തന്നോട് സഹായം ആവശ്യപ്പെട്ടതെന്ന് ബച്ചു പറഞ്ഞതായി പൊലീസ് വൃത്തങ്ങള്‍ സൂചിപ്പിച്ചു.
കാസര്‍കോട്ടുള്ള മജീദ് എന്ന സുഹൃത്താണ് ഗുണ്ടകളെ സംഘടിപ്പിക്കാന്‍ ഇയാളെ സഹായിച്ചത്. മജീദ് ഗള്‍ഫിലേയ്ക്ക് കടന്നുവെന്നാണ് വിവരം. മജീദിനെയും മറ്റൊരു ഗുണ്ടയെയുമാണ് തന്ത്രികേസില്‍ ഇനി പിടികിട്ടാനുള്ളത്.
തന്ത്രിയെ ഫ്ലാറ്റിലെത്തിക്കുന്ന കാര്യം താന്‍ ഏറ്റെന്നും മറ്റുള്ള കാര്യങ്ങള്‍ക്ക് സഹായിക്കണമെന്നുമാണ് ശോഭ ബച്ചുവിനോട് ആവശ്യപ്പെട്ടിരുന്നത്.
ബച്ചുവിന്റെ കുറ്റസമ്മതം പൊലീസ് വീഡിയോയില്‍ പകര്‍ത്തിയിട്ടുണ്ട്. ചാനലുകള്‍ക്ക് നല്‍കിയ അഭിമുഖങ്ങളിലൂടെ പ്രസ്താവന നടത്തി തെറ്റിദ്ധിരിപ്പിക്കുകയായിരുന്നെന്നും ഇയാള്‍ സമ്മതിച്ചിട്ടുണ്ട്.
സംഭവത്തിനുശേഷം 42ദിവസം കാസര്‍ക്കോട്ടുണ്ടായിരുന്നുവെന്ന വെളിപ്പെടുത്തലും തെറ്റാണെന്ന് പൊലീസ് പറഞ്ഞു. ഹൈദരാബാദിലാണ് ആ സമയത്ത് ബച്ചു ഒളിച്ചുകഴിഞ്ഞത്. അവിടെനിന്നും ബാംഗ്ലൂരിലെത്തി ക്രെഡിറ്റ്കാര്‍ഡ് ഉപയോഗിച്ച് പണമെടുത്തിരുന്നുവെന്നും ബച്ചു സമ്മതിച്ചിട്ടുണ്ട്.
പണം എന്ന ഒറ്റലക്ഷ്യത്തിനുവേണ്ടിയാണ് ഇത്രയും ചെയ്തുകൂട്ടിയതെന്ന് ഇയാള്‍ പറയുന്നുണ്ടെങ്കിലും ഇതിന് പിന്നില്‍ മറ്റാര്‍ക്കെങ്കിലും പങ്കുണ്ടോയെന്നറിയാന്‍ ഇനിയും ചോദ്യം ചെയ്യല്‍ വേണമെന്ന നിലപാടിലാണ് പൊലീസ്.
അതിനായി ബ്രെയിന്‍മാപ്പിംഗ് നുണപരിശോധന എന്നിവ നടത്താന്‍ കോടതിയുടെ അനുമതി തേടും. ബ്രെയിന്‍ മാപ്പിംഗിന് സൗകര്യം നല്‍കണമെന്നാവശ്യപ്പെട്ട് ബാംഗ്ലൂര്‍ ഫോറന്‍സിക് ലാബിന് കത്തെഴിതിയിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.