കേരളത്തില്‍ ആത്മഹത്യാ നിരക്ക് കുറയുന്നു
തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ ജില്ലകളിലെ ജനങ്ങള്‍ക്കിടയില്‍ ആത്മഹത്യാ നിരക്ക് പൊതുവെ കുറഞ്ഞു വരുന്നതായി പുതിയ ഔദ്യോഗിക കണക്കുകള്‍ സൂചിപ്പിക്കുന്നു.
സംസ്ഥാനത്തെ ഇപ്പോഴത്തെ ആത്മഹത്യാ നിരക്ക് ഒരു ലക്ഷം ആളുകളില്‍ 27. 9 എന്നതാണ്. 2004ല്‍ ഇത് 27. 7ആയിരുന്നു. ഇടുക്കി, വയനാട് എന്നീ ജില്ലകളിലാണ് ആത്മഹത്യാ പ്രവണതയില്‍ നേരിയ കുറവുവരുന്നതായി പഠനങ്ങള്‍ കണ്ടെത്തിയത്.
അടുത്ത കാലത്ത് ഏറ്റവുമധികം കര്‍ഷക ആത്മഹത്യകള്‍ റിപ്പോര്‍ട്ട് ചെയ്യപെട്ടതും ഇവിടങ്ങളില്‍ നിന്നാണ്. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ ആളുകള്‍ ആത്മഹത്യചെയ്തതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് ഇടുക്കിയിലായിരുന്നു.
ഒരു ലക്ഷം ജനങ്ങളില്‍ 51 പേര്‍ എന്നനിലയ്ക്കായിരുന്നു 2003ല്‍ ഇടുക്കിയിലെ ആത്മഹത്യാ നിരക്ക്. എന്നാല്‍ 2004ല്‍ ഇത് 42.4ആയി കുറഞ്ഞിരുന്നു. ഇപ്പോള്‍ വീണ്ടും അത് 40. 25 ആയി കുറഞ്ഞിട്ടുണ്ടെന്നാണ് പുതിയ കണക്കുകള്‍ സൂചിപ്പിക്കുന്നത്.
വയനാട്ടില്‍ 2003ല്‍ 45 ആയിരുന്ന ആത്മഹത്യാ നിരക്ക് 2005ല്‍ 38.02ആയി കുറഞ്ഞു. എന്നാല്‍ 1995ല്‍ ഒരു ലക്ഷം ജനങ്ങളില്‍ വെറും 17.2 മാത്രമായിരുന്ന തിരുവനന്തപുരത്തെ നിരക്ക് ഇപ്പോള്‍ 37ആയി വര്‍ദ്ധിച്ചിരിക്കുകയാണ്.
സംസ്ഥാന സര്‍ക്കാറും സാമൂഹ്യ ശാസ്ത്രജ്ഞരും മാനസികാരോഗ്യ വിധഗ്ദ്ധരുമെല്ലാം വളരെ ഗൗരവത്തോടെയാണ് സംസ്ഥാനത്തെ കൂടിവരുന്ന ആത്മഹത്യാ പ്രവണതയെ സമീപിച്ചത്. ഇതിനു പുറകിലെ കാരണങ്ങള്‍ കണ്ടെത്താനായി നടത്തിയ പഠനങ്ങളുടെ ഭാഗമായാണ് പുതിയ നിരക്കുകള്‍ കണ്ടെത്തിയിരിക്കുന്നത്.
ലോകമാനസികാരോഗ്യ ദിനത്തോടനുബന്ധിച്ച് സംസ്ഥാന ആരോഗ്യ വകുപ്പും മാനസികാരോഗ്യ അതോറിറ്റിയും സംയുക്തമായി ചൊവ്വാഴ്ച തിരുവനന്തപുരത്ത് സംഘടിപ്പിച്ച ചടങ്ങിലാണ് പുതിയ നിരക്കുകള്‍ വെളിപ്പെടുത്തിയത്.
ആത്മഹത്യാപ്രവണതയെയും മാനസിക പ്രശ്നങ്ങളെയും തരണം ചെയ്യാനുള്ള അവബോധം നല്‍കുക എന്നതായിരുന്നു ഇത്തവണത്തെ ലോകമാനസികാരോഗ്യ ദിനത്തിന്റെ വിഷയം.
സംസ്ഥാനത്ത് യഥാര്‍ത്ഥത്തിലുള്ള ആത്മഹത്യാനിരക്ക് ഔദ്യോഗിക കണക്കുകളിലുള്ളതിലും കൂടുതലാണെന്ന് മാനസികാരോഗ്യ അതോറിറ്റി സെക്രട്ടറി ഡി. രാജു പറഞ്ഞു.
മിക്കവയും റിപ്പോര്‍ട്ട് ചെയ്യപ്പെടാതെ പോവുകയാണ് . പൊലീസില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത് മാത്രമേ ഔദ്യോഗിക കണക്കുകളില്‍ വരുന്നുള്ളു. അതുപോലെതന്നെ പല ആത്മഹത്യാ ശ്രമങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നില്ല- രാജു പറഞ്ഞു.
കേരളത്തില്‍ മലപ്പുറം ജില്ലയിലെ ജനങ്ങളിലാണ് ആത്മഹത്യാ പ്രവണത ഏറ്റവും കുറവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇക്കാര്യത്തില്‍ മതചിട്ടകള്‍ക്ക് ഏറെപങ്കുണ്ട്. ജമ്മു കാശ്മീരും ഇതിന് ഉത്തമ ഉദാഹരണമാണെന്ന് അദ്ദേഹം ചൂണ്ടിക്കാണിച്ചു. ഒരു ലക്ഷം ജനങ്ങളില്‍ ഒരാള്‍ എന്ന തോതില്‍ മാത്രമാണ് ഇവിടെ ആത്മഹത്യകള്‍ നടക്കുന്നത്. കര്‍ശനമായി മതചിട്ടകളാണ് ഇതിന് കാരണം.
കേരളത്തില്‍ 30വയസിനും 59 വയസിനും ഇടിയിലുള്ളവരിലാണ് ആത്മഹത്യാ പ്രവണത കൂടുതലായി കാണുന്നത്. കുട്ടികളിലും വിവാഹിതകളായ യുവതികളിലും ഈ പ്രവണത ഒട്ടും കുറവല്ല.
ആത്മഹത്യചെയ്യുന്നതില്‍ 21 ശതമാനവും 15നും 29നും ഇടയില്‍ പ്രായമുള്ളവരാണ്. ആത്മഹത്യ ചെയ്യുന്ന യുവതികളായ വീട്ടമ്മമാരുടെ നിരക്ക് 25 ശതമാനമാണ്. എന്നാല്‍ 14 വയസില്‍ താഴെയുള്ളവരുടെ ആത്മഹത്യകള്‍ ഒരു ശതമാനം മാത്രമേയുള്ളു.
ആഗോളതലത്തില്‍ നോക്കുകയാണെങ്കില്‍ വിവാഹതര്‍ക്കിടയിലാണ് കൂടുതലായും ഈ പ്രവണത കണ്ടുവരുന്നത്. കേരളത്തില്‍ ആത്മഹത്യ ചെയ്യുന്നവരില്‍ 75.5ശതമാനവും വിവാഹിതരാണ്.
വിവാഹ ജീവിതത്തിലെ പിരിമുറുക്കങ്ങളും വിട്ടുവീഴ്ചാ മനോഭാവമില്ലാത്തതുമാണ് മിക്കപ്പോഴും ആത്മഹത്യകളിലേയ്ക്ക് നയിക്കുന്നത്. മിക്ക വിവാഹങ്ങളും നടക്കുന്നത് സാമൂഹികമായ കടപ്പാട് എന്നനിലയ്ക്കാണ്. യഥാര്‍ത്ഥത്തില്‍ വിവാഹജീവിതത്തിലേയ്ക്ക് കടക്കുന്നതിനുമുമ്പേ വ്യക്തികള്‍ക്ക് ആവശ്യമായ കൗണ്‍സിലിംഗ് നല്‍കേണ്ടതാണ്- അദ്ദേഹം പറയുന്നു.
സംസ്ഥാന പൊലീസിന്റെ റെക്കോര്‍ഡുകള്‍ പ്രകാരം 2005ലുണ്ടായ ഭൂരിഭാഗം ആത്മഹത്യകളും മാനസിക രോഗങ്ങളെത്തുടര്‍ന്നായിരുന്നു. ഇതില്‍ 28. 7 ശതമാനം കുടുംബപ്രശ്നങ്ങള്‍ കാരണവുമാണ്.
ദുര്‍ബലമായ മാനസിക നിലയാണ് പലരെയും ഇതിലേയ്ക്ക് തള്ളിവിടുന്നത്. സാമൂഹികവും കുടുംബപരവുമായ കാരണങ്ങളും ജീവിതരീതികളുമാണ് ഇത്തരമൊരു ദുരവസ്ഥയിലേയ്ക്ക് വ്യക്തികളെ കൊണ്ടെത്തിക്കുന്നത്- രാജു അഭിപ്രായപ്പെട്ടു.












Click it and Unblock the Notifications