കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വസതി മോടിപിടിപ്പിക്കല്‍: 5പേരെ സസ്പെന്റ് ചെയ്യാന്‍ ശുപാര്‍ശ

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: രണ്ട് മന്ത്രിമാരുടെയും പ്രതിപക്ഷ നേതാവിന്റെയും വസതികള്‍ മോടിപിടിപ്പിച്ചതില്‍ ക്രമക്കേട് നടന്നിട്ടുണ്ടെന്ന് പൊതുമരാമത്ത് വിജിലന്‍സ് കണ്ടെത്തി.

വിജിലന്‍സ് റിപ്പോര്‍ട്ട് അനുസരിച്ച് എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ അടക്കം അഞ്ച് ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്യാനും സൂപ്രണ്ടിംഗ് എന്‍ജിനീയറെ താക്കീത് ചെയ്യണമെന്നും ശുപാര്‍ശ ചെയ്തിട്ടുണ്ട്.

മന്ത്രിമാരുടെ പേഴ്സണല്‍ സ്റാഫില്‍ നിന്നും രേഖാമൂലം നിര്‍ദ്ദേശിച്ചതു പ്രകാരമാണ് ഭൂരിപക്ഷം മോടിപിടിപ്പിക്കലും നടന്നതെന്ന് വിജിലന്‍സ് ഡപ്യൂട്ടി ചീഫ് എന്‍ജിനീയര്‍ എസ്.മധു സര്‍ക്കാറിന് നല്‍കിയ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.

മന്ത്രിമാരായ കോടിയേരി ബാലകൃഷ്ണന്‍, സി.ദിവാകരന്‍, പ്രതിപക്ഷനേതാവ് ഉമ്മന്‍ ചാണ്ടി എന്നിവരുടെ വസതികള്‍ മോടിപിടിപ്പിച്ചതിലെ ക്രമക്കേടുകളാണ് വിജിലന്‍സ് അന്വേഷിച്ചത്.

എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ അജിത് എ മുഹമ്മദ്, അസിസ്റന്റ് എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ എ.സുരേഷ് കുമാര്‍, ഓവര്‍സിയര്‍മാരായ ജി.രാജന്‍, എന്‍ അമരസിംഹന്‍, എന്നിവരെ ഉടന്‍ സസ്പെന്റ് ചെയ്യണമെന്നാണ് റിപ്പോര്‍ട്ടില്‍ ശുപാര്‍ശ ചെയ്തിരിക്കുന്നത്.

എസ്റ്റിമേറ്റ് തയ്യാറാക്കുന്നതിലും അധികൃതരില്‍ നിന്ന് എസ്റിമേറ്റിന് അനുമതി നേടുന്നതിലും പണിയുടെ അളവ് കണക്കാക്കുന്നതിലും ഇവര്‍ വീഴ്ചവരുത്തിയിട്ടുണ്ട്.

നിര്‍മ്മാണവുമായി ബന്ധപ്പെട്ട് ഒരു നടപടിയും സ്വീകരിക്കാന്‍ സൂപ്രണ്ടിംഗ് എന്‍ജിനീയര്‍ പി.കെ രമേശ് തയ്യാറായില്ല. ഇതിനാണ് അദ്ദേഹത്തെ താക്കീത് ചെയ്യണമെന്നാവശ്യപ്പെട്ടിരിക്കുന്നത്.

സസ്പെന്റ് ചെയ്യപ്പെടുന്ന ഉദ്യോഗസ്ഥര്‍ ഫയലുകള്‍ ഉടന്‍തന്നെ പുതിയ ഉദ്യോഗസ്ഥര്‍ക്ക് കൈമാറണം. ഇവര്‍ ഒരാഴ്ചയ്ക്കകം പണികള്‍ക്ക് ഭരണാനുമതി നേടണം. ടെന്‍ഡര്‍ നടപടികളില്‍ ഇളവുനല്‍കുന്നത് സംബന്ധിച്ച് എന്‍ജിനീയര്‍മാര്‍ക്ക് വ്യക്തമായ നിര്‍ദ്ദേശം നല്‍കണമെന്നും റിപ്പോര്‍ട്ട് ശുപാര്‍ശ ചെയ്യുന്നുണ്ട്.

അന്വേഷണത്തിന്റെ ഭാഗമായി ബന്ധപ്പെട്ട എല്ലാ ഉദ്യോഗസ്ഥരുടെയും മൊഴികള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഇതിനിടെയാണ് മന്ത്രിമാരുടെ പേഴ്സണല്‍ സ്റാഫില്‍പ്പെട്ടവര്‍ നല്‍കിയ കത്തുകള്‍ ഉദ്യോഗസ്ഥര്‍ കൈമാറിയത്.

മന്ത്രി സി. ദിവാകരന്റെ പ്രൈവറ്റ് സെക്രട്ടറി, മന്ത്രി കോടിയേരി ബാലകൃഷ്ണന്റെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി, പഴ്സണല്‍ അസിസ്റന്‍റ് എന്നിവര്‍ നല്‍കിയ കത്തുകളാണ് ഉദ്യോഗസ്ഥര്‍ കൈമാറിയിരിക്കുന്നത്.

കരാറുകാരില്‍ നിന്ന് നിരക്കുകള്‍ പോലും രേഖപ്പെടുത്താതെ വെള്ളക്കടലാസിലാണ് ക്വട്ടേഷന്‍ വാങ്ങിയത്. ടെന്‍ഡര്‍ നടപടികളില്‍ ഇളവു വേണമെന്ന് അസിസ്റന്റ് എന്‍ജിനീയര്‍ മേലധികാരികള്‍ക്കു നല്‍കിയ പ്രാഥമിക റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു.

ഔദ്യോഗിക വസതികളില്‍ സാധാരണ അറ്റകുറ്റപ്പണികള്‍ക്കു പുറമെ പ്രത്യേക നിര്‍മ്മാണ പ്രവൃത്തികള്‍ നടന്നതായും കണ്ടെത്തിയിട്ടുണ്ട്. മൂന്ന് ലക്ഷം രൂപയില്‍ താഴെയുള്ള പലപണികളായി ഇവ ചെയ്തതു ചട്ടവിരുദ്ധമാണ്.

വിലയേറിയ ഫിറ്റിംഗ്സ് നടത്തിയത് എക്സിക്യൂട്ടീവ് എന്‍ജിനീയറുടെ വാക്കാലുള്ള നിര്‍ദ്ദേശപ്രകാരമാണ്. മെഷര്‍മെന്റ് ബുക്ക് ഇതേവരെ ഉദ്യോഗസ്ഥര്‍ ഹാജരാക്കാത്തതിനാല്‍ ക്രമക്കേട് നടന്നുവെന്ന് സംശയിക്കാനിടവരുത്തിയിട്ടുണ്ട്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X