മെഡിക്കല്‍ പ്രവേശനം: മൂന്ന് പേര്‍ പുറത്തായേക്കും
ദില്ലി: സര്‍ക്കാര്‍ സീറ്റില്‍ പ്രവേശനം നടത്തിയ സ്വാശ്രയ മെഡിക്കല്‍ കോളജ് മാനേജ്മെന്റ്് നടപടിയെ സുപ്രിം കോടതി രൂക്ഷമായി വിമര്‍ശിച്ചു. ഇത്തരത്തില്‍ പ്രവേശനം നേടിയ മൂന്ന് പേര്‍ക്ക് സീറ്റ് നഷ്ടപ്പെടുമെന്നും വെള്ളിയാഴ്ച കേസ് പരിഗണിക്കവെ കോടതി സൂചിപ്പിച്ചു.
സര്‍ക്കാര്‍ ക്വാട്ടയിലുള്ള ഏഴ് സീറ്റുകളിലാണ് മൂന്ന് സ്വാശ്രയ മെഡിക്കല്‍ കോളജുകള്‍ സ്വന്തം താല്‍പ്പര്യപ്രകാരം പ്രവേശനം നടത്തിയത്. കരുണാമെഡിക്കല്‍ കോളജ് (പാലക്കാട്), എംഇഎസ് മെഡിക്കല്‍ കോളജ് (പെരിന്തല്‍ മണ്ണ), കോലഞ്ചേരി മലങ്കര മെഡിക്കല്‍ കോളജ് എന്നിവയാണ് സര്‍ക്കാര്‍ സീറ്റില്‍ പ്രവേശനം നല്‍കിയ മെഡിക്കല്‍ കോളജുകള്‍.
സഹകരണ മെഡിക്കല്‍ കോളജില്‍ നാല് സീറ്റ് ഒഴിവുള്ളതിനാല്‍ ആവശ്യമെങ്കില്‍ നാലുപേര്‍ക്ക് അവിടെ പ്രവേശനം നല്‍കാമെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. എന്നാല്‍ ബാക്കി മൂന്ന് പേര്‍ പുറത്തുപോയേ പറ്റുകയുളളുവെന്ന് സര്‍ക്കാര്‍ വാദിച്ചു.
ഇതിനെത്തുടര്‍ന്ന് യോഗ്യതയുടെ അടിസ്ഥാനത്തില്‍ നാല് പേര്‍ക്ക് പ്രവേശനം നല്‍കാന്‍ കോടതി അനുമതി നല്‍കി. ഇതിനകം പ്രവേശനം നേടിയി ബാക്കി മൂന്നുപേരുടെ കാര്യം അനിശ്ചിതത്വത്തിലാകുമെന്നാണ് ഇത് സൂചന നല്‍കുന്നത്.
മെഡിക്കല്‍ കോളജുകളിലെ പ്രവേശനം പൂര്‍ത്തിയാക്കേണ്ട സപ്തംബര്‍ 30നാണ് മൂന്ന് സ്വകാര്യ മെഡിക്കല്‍ കോളജുകള്‍ സര്‍ക്കാര്‍ ക്വാട്ടയില്‍ പ്രവേശനം നടത്തിയത്. സര്‍ക്കാര്‍ ലിസ്റ് നല്‍കാത്തിനാല്‍ സീറ്റ് ഒഴിഞ്ഞുകിടക്കുമെന്ന സാഹചര്യത്തിലാണ് തങ്ങള്‍ പ്രവേശനം നടത്തിയതെന്നാണ് മാനേജ്മെന്റുകളുടെ വിശദീകരണം.
എന്നാല്‍ തിയതി നീട്ടുന്നതിനായി സുപ്രിം കോടതിയെ സമീപിക്കുന്ന കാര്യം എല്ലാ മാനേജ്മെന്റുകളെയും ഫാക്സ് വഴി അറിയിച്ചിരുന്നുവെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. സ്വകാര്യ മെഡിക്കല്‍ കോളജുകള്‍ക്ക് അമ്പത് ശതമാനം സീറ്റില്‍ മാത്രമേ പ്രവേശനം നടത്താന്‍ കഴിയൂ എന്ന് കോടതി ആവര്‍ത്തിച്ചു വ്യക്തമാക്കി. അതിനാല്‍ സര്‍ക്കാര്‍ ക്വാട്ടയില്‍ മാനേജ്മെന്റുകള്‍ക്ക് പ്രവേശനം നടത്താന്‍ ഒരു തരത്തിലും സാധിക്കില്ല. ഇക്കാര്യത്തില്‍ സുപ്രിം കോടതി നേരത്തേ നല്‍കിയ നിര്‍ദ്ദേശം മാനേജ്മെന്റുകള്‍ ലംഘിച്ചിരിക്കുകയാണ്.
ജസ്റിസുമാരായ കെ.ജി ബാലകൃഷ്ണന്‍, ഡി. കെ ജയിന്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബഞ്ചാണ് വെള്ളിയാഴ്ച കേസ് പരിഗണിച്ചത്. കേസ് വീണ്ടും ഡിസംബര്‍ രണ്ടാം വാരം പരിഗണിക്കും.