സിദ്ദുവിന് മൂന്ന് വര്‍ഷം തടവ്
ചണ്ഡിഗഡ്: മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരവും ബിജെപി നേതാവുമായ നവ്ജോത് സിംഗ് സിദ്ദുവിന് പഞ്ചാബ്-ഹരിയാന കോടതി മൂന്ന് വര്‍ഷം തടവുശിക്ഷയും ഒരു ലക്ഷം രൂപ പിഴയും വിധിച്ചു.
ശിക്ഷ നടപ്പാക്കുന്നത് ജനവരി 31വരെ കോടതി തടഞ്ഞുവെച്ചിട്ടുണ്ട്. ഇക്കാലയളവില്‍ സിദ്ദുവിന് സുപ്രിം കോടതിയില്‍ അപ്പീല്‍ നല്‍കാം. ഇപ്പോള്‍ അദ്ദേഹം ജയിലില്‍ പോകേണ്ടിവരില്ല.
ജസ്റിസ് മെഹ്താബ് സിംഗ് ഗില്‍, ജസ്റിസ് ബല്‍ദേവ് സിംഗ് എന്നിവരാണ് വിധി പ്രസ്താവിച്ചത്. കൂട്ടുപ്രതിയായിരുന്ന രൂപീന്ദര്‍ സിംഗിനും ഇതേ ശിക്ഷ തന്നെയാണ് കോടതി വിധിച്ചത്.
1988ല്‍ വാഹനം പാര്‍ക്കുചെയ്യുന്നതിനെച്ചൊല്ലിയുണ്ടായ വഴക്കിനൊടുവില്‍ ഗുര്‍ണം സിംഗ് എന്നയാളെ സിദ്ദു മര്‍ദ്ദിക്കുകയും തുടര്‍ന്ന് ഇയാള്‍ മരിക്കുകയും ചെയ്തുവെന്ന കേസിലാണ് സിദ്ദുവിനെ ശിക്ഷിച്ചിരിക്കുന്നത്.
ഡിസംബര്‍ ഒന്നിന് കേസ് പരിഗണിച്ചപ്പോള്‍ സിദ്ദു കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിരുന്നു. ഇതിനെത്തുടര്‍ന്ന് അമൃത്സറില്‍ നിന്നുള്ള ബിജെപി അംഗമായ സിദ്ദു തന്റെ പാര്‍ലമെന്റ് അംഗത്വം രാജിവെച്ചിരുന്നു. സിദ്ദുവിന് പത്തു വര്‍ഷത്തെ തടവുശിക്ഷ നല്‍കമെന്ന് പ്രോസിക്യൂഷന്‍ വാദിച്ചെങ്കിലും അത് കോടതി തള്ളുകയായിരുന്നു.
സിദ്ദുവിനെ ഇതേകേസില്‍ 1999ല്‍ പട്യാല കോടതി വെറുതെ വിട്ടിരുന്നു. ഇന്ത്യയ്ക്കുവേണ്ടി സിദ്ദു 51 ടെസ്റുകളിലും 136 ഏകദിനങ്ങളിലും കളിച്ചിട്ടുണ്ട്.
അമൃത്സറില്‍ കോണ്‍ഗ്രസ് നേതാവ് ആര്‍.എല്‍ ഭാട്ടിയയെ തോല്‍പ്പിച്ചാണ് സിദ്ദു ലോക്സഭയിലെത്തിയത്. ബിജെപി നേതാവ് അരുണ്‍ ജെയ്റ്റ്ലി, അവിനാശ് ഖന്ന, സത്യപാല്‍ ജെയ്ന്‍ , അകാലി ദള്‍ നേതാവ് ദല്‍ജിത്ത് സിംഗ് ചീമ എന്നിവരും കോടതിയിലെത്തിയിരുന്നു.