കൊലക്കുറ്റം: ഷിബു സോറനെ ജീവപര്യന്തം തടവിന് ശിക്ഷിച്ചു
ദില്ലി: പ്രൈവറ്റ് സെക്രട്ടറിയെ കൊലപ്പെടുത്തിയ കേസില്‍ മുന്‍ കേന്ദ്രമന്ത്രിയും ജാര്‍ഖണ്ഡ് മുക്തമോര്‍ച്ച നേതാവുമായ ഷിബു സോറനെ ദില്ലി സെഷന്‍സ് കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചു. തടവുശിക്ഷകൂടാതെ സോറന്‍ അഞ്ച് ലക്ഷം രൂപ പിഴയടയ്ക്കണമെന്നും കോടതി വിധിച്ചു.
ഇദ്ദേഹത്തോടൊപ്പമുണ്ടായിരുന്ന മറ്റ് നാല് പ്രതികള്‍ക്കും ജീവപര്യന്തം ശിക്ഷയാണ് കോടതി വിധിച്ചിരിക്കുന്നത്. എന്നാല്‍ അവര്‍ 15,000രൂപവീതമാണ് പിഴയൊടുക്കിയാല്‍ മതി. നന്ദകിഷോര്‍ മേത്ത, ശൈലേന്ദ്ര ഭട്ടാചാര്യ, പശുപതി നാഥ് മേത്ത, അജയ് കുമാര്‍ മേത്ത എന്നിവരാണ് മറ്റ് പ്രതികള്‍.
സ്വതന്ത്ര ഇന്ത്യയുടെ ചിരത്രത്തില്‍ ഇതാദ്യമായാണ് സിറ്റിംഗ് ലോക്സഭാംഗവും മൂന്ന് തവണ കേന്ദ്രമന്ത്രിയുമായ ഒരു വ്യക്തിയെ ജീവപര്യന്തം തടവിന് ശിക്ഷിക്കുന്നത്. സോറന്‍ ഒടുക്കേണ്ടുന്ന പിഴയായ അഞ്ച് ലക്ഷം രൂപയില്‍ നിന്ന് ഒരു ലക്ഷം രൂപ കൊല്ലപ്പെട്ട പ്രൈവറ്റ് സെക്രട്ടറി ശശിനാഥ് ഝായുടെ മാതാവ് പ്രിയംവദാ ഝായ്ക്കും രണ്ടുലക്ഷം രൂപവീതം രണ്ടു പെണ്‍മക്കള്‍ക്കും നല്‍കണം.
പ്രൈവറ്റ് സെക്രട്ടറിയെ തട്ടിക്കൊണ്ട് പോയി കൊലപ്പെടുത്താന്‍ സോറന്‍ നിര്‍ദ്ദേശം നല്‍കുകയായിരുന്നുവെന്ന് കോടതി കണ്ടെത്തി. പ്രതികള്‍ക്ക് വധശിക്ഷ നല്‍കണമെന്ന് സിബിഐ വാദിച്ചിരുന്നെങ്കിലും അത് അംഗീകരിക്കപ്പെട്ടില്ല.
സോറന്‍ നരസിംഹ റാവു മന്ത്രിസഭയില്‍ അംഗമായിരിക്കുമ്പോഴാണ് സംഭവം നടന്നത്. അന്ന് ന്യൂനപക്ഷ മന്ത്രിസഭയെ പിന്തുണയ്ക്കാന്‍ സോറന്‍ കോടികളുടെ കോഴവാങ്ങിയതായി അരോപണമുണ്ടായിരുന്നു. ഇക്കാര്യം ഝായ്ക്ക് അറിയുമെന്നുള്ളതാണ് കൊലപാതകത്തിന് കാരണം.
മൂന്ന് ദിവസമായി തീഹാര്‍ ജയിലില്‍ കഴിയുന്ന സോറന്‍ വിധികേള്‍ക്കാന്‍ എത്തിയിരുന്നു. വിധിയ്ക്കെതിരെ അപ്പീല്‍ നല്‍കാന്‍ മൂന്നുമാസത്തെ സമയമുണ്ട്. അപ്പീല്‍ നല്‍കിയാല്‍ ലോക്സഭാംഗത്വം രാജിവെയ്ക്കേണ്ടതില്ല. കുറ്റക്കാരനാണെന്ന് കോടതി വിധിച്ച ദിവസം തന്നെ പ്രധാനമന്ത്രി സോറന്റെ രാജി ആവശ്യപ്പെട്ടിരുന്നു.
കോടതി വിധി അന്യായമാണെന്നും മേല്‍ക്കോടതിയില്‍ അപ്പീല്‍ നല്‍കുമെന്നും സോറന്റെ മകന്‍ ഹേമന്ത് സോറന്‍ പറഞ്ഞു. ജാര്‍ഖണ്ഡ് സംസ്ഥാനത്തിന്റെ ശില്‍പിയായ സോറന്റെ കക്ഷിയായ ജെഎംഎം പിന്താങ്ങുന്ന യുപിഎ സര്‍ക്കാറിന് കോടതി വിധി തിരിച്ചടിയാണ്.