വിജയത്തിന്റെ പുതിയ കഥയുമായി കണ്ണന്‍ദേവന്‍ കമ്പനി
മൂന്നാര്‍: പ്രതിസന്ധികളുടെയും നഷ്ടത്തിന്റെയും അടച്ചുപൂട്ടലിന്റെയും കഥമാത്രം പറയാനുള്ള ഇന്ത്യയിലെ പ്ലാന്റേഷന്‍ മേഖലയില്‍ നിന്ന് തീര്‍ത്തും വ്യസ്തമായ ഒരു വിജയകഥയാണ് മൂന്നാറിലെ കണ്ണന്‍ ദേവന്‍ ഹില്‍സ് പ്ലാന്റേഷന്‍ കമ്പനിയ്ക് (കെഡിഎച്ചപി)യ്ക്ക് പറയാനുള്ളത്.
ടാറ്റാ ടീയുടെ ഉടമസ്ഥതയിലുള്ള സൗത്ത് ഇന്ത്യന്‍ പ്ലാന്റേഷന്‍ ഓപ്പറേഷനില്‍ നിന്ന് തൊഴിലാളികള്‍ ഏറ്റെടുത്തതോടെയാണ് കണ്ണന്‍ദേവന്‍ പ്ലാന്റേഷന്‍ വീണ്ടും സജീവമായത്.
ഇപ്പോള്‍ കമ്പനിയുടെ എഴുപത് ശതമാനം ഓഹരികളും 13,000ത്തോളം വരുന്ന തോട്ടം ജീവനക്കാരുടെ കയ്യിലാണ്. 2005ല്‍ കമ്പനി അടച്ചുപൂട്ടാനുള്ള ടാറ്റാ ടീ മാനേജ്മെന്റിന്റെ തീരുമാനത്തെത്തുടര്‍ന്നാണ് ഏപ്രില്‍ 1ന് തൊഴിലാളികള്‍ ഒത്തുചേര്‍ന്ന് കമ്പനി ഏറ്റെടുത്തത്.
ഒരു വര്‍ഷത്തെ ചെറിയ കാലയളവുകൊണ്ട് നൂറു കോടിയുടെ നഷ്ടം നികത്തുക എന്നത് പുതിയ കമ്പനിയെ സംബന്ധിച്ച് സാധിയ്ക്കാത്ത ഒരു ലക്ഷ്യമായിരുന്നു. എന്നാല്‍ 2006 മാര്‍ച്ച് ആയപ്പോഴേയ്ക്കും 14 ശതമാനം തുക ഓഹരി ഉടമകള്‍ക്ക് നല്‍കാന്‍ പ്രാപ്തമായ രീതിയില്‍ പതിയ കമ്പനി വളരുകയായിരുന്നു.
2006- 07 പകുതിയായപ്പോഴേയ്ക്കും നികുതിനല്‍കുന്നതിന് മുമ്പുള്ള ലാഭമായി 5.3കോടി രൂപഉണ്ടാക്കിയെടുക്കാന്‍ കമ്പനിയ്ക്ക് കഴിഞ്ഞു. കഴിഞ്ഞ ഈ കാലഘട്ടത്തില്‍ 1.3കോടി മാത്രമായിരുന്ന കമ്പനിയുടെ ലാഭം. ഇത് വീണ്ടും 8.3കോടിയാക്കി ഉയര്‍ത്താന്‍ കഴിയുമെന്ന വിശ്വാസത്തിലാണ് ഓഹരിയുടമകളായ തൊഴിലാളികള്‍.
ഇന്ത്യയിലെ പ്ലാന്റേഷന്‍ രംഗം മൊത്തത്തിലെടുത്താല്‍ത്തന്നെ ഇത്തരമൊരു സംഭവം ഇതാദ്യമായിരിക്കുമെന്ന് കമ്പനി ചെയര്‍മാന്‍ ജോയ് ജോസഫ് പറയുന്നു. കമ്പനിയ പൂട്ടിയാല്‍ ജീവിതം വഴിമുട്ടുമെന്ന ഒരു തിരിച്ചറിവില്‍ നിന്നാണ് തൊഴിലാളികള്‍ എല്ലാവരും കൂടി കമ്പനിയ ഏറ്റെടുക്കന്‍ തയ്യാറായത്. ആ തീരുമാനം തെറ്റിയില്ലെന്നതാണ് ഇപ്പോഴത്തെ കണക്കുകള്‍ സൂചിപ്പിക്കുന്നത്- ജോയ് പറയുന്നു.
പഴയ മാനേജ്മെന്റിന്റെ കാലത്ത് പ്രതിദിനം 25 കിലോ വരെ മാത്രം തേയില മാത്രമേ തൊഴിലാളികള്‍ നുള്ളിയിരുന്നുവെങ്കില്‍ ഇപ്പോഴത് നാല്‍പത് കിലോവരെയായിട്ടുണ്ട്. ഇത് തൊഴിലാളികളുടെ പങ്കാളിത്തത്തിന്റെയും സ്വന്തം സ്ഥാപനമാണെന്ന ബോധത്തിന്റെയും അടിസ്ഥാനത്തിലുണ്ടായ വര്‍ദ്ധനവാണ്. കൂടുതല്‍ അദ്ധ്വാനിക്കാന്‍ തയ്യാറാവുമ്പോള്‍ അതിന്റെ ലാഭം തങ്ങള്‍ക്കു തന്നെയുണ്ടാകുമെന്ന തിരിച്ചറിവിലാണ് തൊഴിലാളികളിപ്പോള്‍- കമ്പനിയുടെ മാനേജിംഗ് ഡയറക്ടര്‍ ടി. വി അലക്സാണ്ടര്‍ പറഞ്ഞു.
കമ്പനിയുടെ ഡയറക്ടര്‍ ബോര്‍ഡിലേക്ക് തൊഴിലാളികളുടെ പ്രിതിനിധിയായ നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട ചന്ദ്ര ഈ അഭിപ്രായത്തെ ശരിവയ്ക്കുന്നു. തേയിലനുള്ളല്‍ തൊഴിലാളിയായ ചന്ദ്ര കഴിഞ്ഞ പതിനേഴ് വര്‍ഷമായി ഇവിടെ ജോലിചെയ്യുകയാണ്.
മുമ്പ് കമ്പനിയ്ക്ക് ലാഭമാണോ നഷ്ടമാണോ എന്നുള്ള കാര്യങ്ങളെക്കുറിച്ചുള്ള ബോധമൊന്നും തൊഴിലാളികള്‍ക്കുണ്ടായിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ സ്ഥിതി വ്യത്യസ്തമാണ്. ഇത്തരം കാര്യങ്ങളെക്കുറിച്ച് ഓരോ തൊഴിലാളിയും ബോധവാന്മാരാണ്. മാത്രമല്ല ബോര്‍ഡില്‍ അംഗമായതുകൊണ്ട് തൊഴിലാളികള്‍ക്ക് എന്തുപ്രശ്നമുണ്ടെങ്കിലും അത് ചൂണ്ടിക്കാണിയ്ക്കാനും ശ്രദ്ധയില്‍പ്പെടുത്താനും എനിയ്ക്കും സാധിയ്ക്കുന്നുണ്ട്-ചന്ദ്ര വിശദീകരിച്ചു.
ടാറ്റാ ടീയ്ക്ക് ഇപ്പോള്‍ കണ്ണന്‍ ദേവന്‍ കമ്പനിയില്‍ 15 ശതമാനം ഓഹരികള്‍ മാത്രമാണുള്ളത് . എങ്കിലും പുതിയ കമ്പനിയ്ക്ക് വേണ്ടിയുള്ള എല്ലാ സഹായങ്ങളും അവരുടെ ഭാഗത്തുനിന്നുമുണ്ടായിരുന്നു. തോട്ടം തൊഴിലാളികള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കുമായുള്ള ക്ഷേമ പ്രവര്‍ത്തനങ്ങളുമായി ടാറ്റാ ടീ ഇപ്പോഴും ഇവര്‍ക്കൊപ്പമുണ്ട്.
അംഗവൈകല്യം ബാധിച്ച കുട്ടികള്‍ക്കായുള്ള സ്പെഷ്യല്‍ സ്കൂളും പേപ്പര്‍ നിര്‍മ്മാണം, സ്ട്രോബറി സംസ്കരണം എന്നിവയ്ക്കായുള്ള കേന്ദ്രങ്ങളും ടാറ്റാ ടീ നടത്തുന്നുണ്ട്. ട്രേഡ് യൂണിയനുകളും പുതിയ കമ്പനിയുടെ പ്രവര്‍ത്തനങ്ങളോട് പൂര്‍ണമായും സഹകരിച്ചിട്ടുണ്ടെന്ന് അലക്സാണ്ടര്‍ പറയുന്നു.
ഓര്‍ഗാനിക് ടീ, ഫ്ലേവേഡ് ടീ എന്നുതുടങ്ങി തേയിലയില്‍ പുതിയ പരീക്ഷണങ്ങളുമായി കമ്പനി പുതിയ മേഖലകളിലേയ്ക്കും ചുവടുവെച്ചുതുടങ്ങിയിട്ടുണ്ട്. ഇവയെല്ലാം കയറ്റുമതി ചെയ്യുന്നത് കിലോഗ്രാമിന് 1,500 മുതല്‍ 2,000 രൂപ വരെയുള്ള നിരക്കുകളിലാണ്.
ഇതുമാത്രമല്ല മൊത്തം എസ്റേറ്റിന്റെ രണ്ടു ശതമാനം ഭാഗത്ത് പ്രതിവര്‍ഷം പുതിയ തേയിലത്തൈകള്‍ നട്ടുപിടിപ്പിക്കുന്നുമുണ്ട്. അടുത്തവര്‍ഷത്തെയ്ക്കുള്ള പ്രത്യേക തരം തേയിലയ്ക്കായി പത്ത് ഹെക്ടര്‍ ഭൂമിയിലെ തേയിലയാണ് മാറ്റിവെച്ചിരിക്കുന്നത്. ഇതുകൂടാതെ പ്ലാന്റേഷന്‍ ടൂറിസം എന്ന നൂതനാശയത്തിലൂന്നിക്കൊണ്ട് ഔഷധച്ചെടികള്‍ ഉല്‍പാദിപ്പിക്കാനും നട്ടുവളര്‍ത്താനും കമ്പനി പദ്ധതിയിടുന്നുണ്ട്.












Click it and Unblock the Notifications