ലാവലിന്‍ കേസ്: എല്ലാ ഫയലുകളും ഹാജരാക്കണമെന്ന് കോടതി
കൊച്ചി: ലാവലിന്‍ കരാര്‍ ഇടപാടുമായി ബന്ധപ്പെട്ട എല്ലാ ഫയലുകളും ഹാജരാക്കണമെന്ന് ഹൈക്കോടതി സര്‍ക്കാറിനോടാവാശ്യപ്പെട്ടു.
കരാര്‍ കാര്യത്തില്‍ എല്‍ഡിഎഫിനോ യുഡിഎഫിനോ ഉത്തരവാദിത്തമെന്ന കാര്യത്തില്‍ സര്‍ക്കാരും സിബിഐ ഹര്‍ജിക്കാരനും തമ്മിലുള്ള തര്‍ക്കം മുറുകിയപ്പോഴാണ് ഇതുമായി ബന്ധപ്പെട്ട എല്ലാഫയലുകളും പരിശോധിക്കണമെന്ന് ചീഫ് ജസ്റിസ് വി.കെ ബാലിയും ജസ്റിസ് ജെ.ബി കോശിയും ഉള്‍പ്പെട്ട ഡിവിഷന്‍ ബഞ്ച് ആവശ്യപ്പെട്ടത്.
1995ല്‍ ജി. കാര്‍ത്തികേയന്‍ വൈദ്യുതിമന്ത്രിയായിരുന്നപ്പോഴാണ് ധാരണാപത്രം ഒപ്പുവെച്ചതെന്നും ലാവലില്‍ ഇടപാടിനെക്കുറിച്ച് ആരോപണമുയര്‍ന്ന കാലത്ത് എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലുണ്ടായിരുന്നില്ലെന്നും സര്‍ക്കാറിന് വേണ്ടി ഹാജരായ അഡ്വ. സി.എസ് വൈദ്യനാഥന്‍ കോടതിയെ അറിയിച്ചു.
വിജിലന്‍സ് കേസിലെ ഒന്നുമുതല്‍ എട്ടുവരെയുള്ള പ്രതികള്‍ രാഷ്ട്രീയക്കാരല്ലെന്നും ഉദ്യോഗസ്ഥരാണെന്നും അദ്ദേഹം വ്യക്തമാക്കി. വിജിലന്‍സ് അന്വേഷണം നടന്നത് യുഡിഎഫ് ഭരണകാലത്താണ്. അവര്‍ക്ക് തുടര്‍ന്ന് അന്വേഷണം നടത്താനും കൂടുതല്‍ പ്രതികള്‍ക്കെതിരെ തെളിവുണ്ടെങ്കില്‍ കുറ്റപത്രം നല്‍കാനും സാധ്യമാണ്. ഇതില്‍ രാഷ്ട്രീയ ചായ്വില്ല.
സ്റാറ്റ്യൂട്ടറി സമിതിയായ വൈദ്യുതി ബോര്‍ഡിന് എല്ലാ അധികാരവുമുണ്ടെന്നും ബോര്‍ഡും ലാവലില്‍ കമ്പനിയും നേരിട്ടായിരുന്നു ഇടപാടെന്നും അതിനാല്‍ മറ്റാര്‍ക്കും പങ്കില്ലെന്നും സര്‍ക്കാര്‍ പക്ഷം വാദിച്ചു.
കാറില്‍ ഒപ്പുവെച്ചത് പിണറായി വിജയന്‍ വൈദ്യുതിമന്ത്രിയായിരുന്ന കാലത്താണെന്നും അക്കൗണ്ടന്റ് ജനറലിന്റെ റിപ്പോര്‍ട്ട് മറികടന്നുകൊണ്ടാണ് പിണറായി കരാറില്‍ ഏര്‍പ്പെട്ടതെന്നും സിബിഐ അന്വേഷണ ഹര്‍ജിക്കാരനായ ക്രൈം എഡിറ്റര്‍ നന്ദകുമാറിന് വേണ്ടി ഹാജരായ അഡ്വ. രാംകുമാര്‍ ആരോപിച്ചു.
വിദേശ കമ്പനികള്‍ ഉല്‍പ്പെട്ട പണമിടപാട് സംസ്ഥാന വിജിലന്‍സിന് അന്വേഷിക്കാനാവില്ലെന്നും കോടിയേരി ബാലകൃഷ്ണന്റെ നിയന്ത്രണത്തിലുള്ള വിജിലന്‍സ് പിണറായി വിജയനെതിരെ അന്വേഷണം നടത്തുമെന്ന് കരുതുന്നില്ലെന്നും രാംകുമാര്‍ കോടതിയെ അറിയിച്ചു. ഇതിനെത്തുടര്‍ന്ന് ഫയലുകള്‍ പരിശോധിച്ച് ബോധ്യപ്പെടാമെന്ന് കോടതി ആവര്‍ത്തിക്കുകയായിരുന്നു. കേസ് ബുധനാഴ്ചയും തുടരും.