സ്വാശ്രയ മെഡിക്കല്‍ പ്രവേശനം: 25ശതമാനത്തിന് സ്കോളര്‍ഷിപ്പ് നല്‍കും
കൊച്ചി: സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന 25ശതമാനം വിദ്യാര്‍ത്ഥികള്‍ക്ക് സ്കോളര്‍ഷിപ്പ് നല്‍കാന്‍ തയ്യാറാണെന്ന് ശനിയാഴ്ച രാത്രി മന്ത്രിസഭാ ഉപസമിതിയുമായി നടത്തിയ ചര്‍ച്ചയില്‍ സ്വാശ്രയ മെഡിക്കല്‍ മാനേജ്മെന്റുകള്‍ അറിയിച്ചു.
ഫീസായി 3.25 ലക്ഷമെങ്കിലും ഈടാക്കിയേയ്ക്കുമെന്നും വിശ്വാസ യോഗ്യമായ ഏജന്‍സിയെക്കൊണ്ട് പരീക്ഷ നടത്തിച്ച് പ്രവേശന നടപടികള്‍ സുതാര്യമാക്കാമെന്നും മാനേജ്മെന്റുകള്‍ അറിയിച്ചിട്ടുണ്ട്.
ഏറണാകുളം ഗസ്റ് ഹൗസില്‍ ശനിയാഴ്ച രാത്രി ഏറെ വൈകിയാണ് മന്ത്രിസഭാ ഉപസമിതിയംഗങ്ങളും സ്വാശ്രയ മെഡിക്കല്‍ കോളജ് മാനേജ്മെന്റ് പ്രതിനിധികളും തമ്മലുള്ള ചര്‍ച്ച നടന്നത്.
ചര്‍ച്ചയില്‍ മാനേജ്മെന്റുകള്‍ മുന്നോട്ടുവെച്ച കാര്യങ്ങള്‍ രാഷ്ട്രീയ തലത്തില്‍ ചര്‍ച്ച ചെയ്ത് തീരുമാനങ്ങള്‍ അറിയിക്കാമെന്ന് സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. സാമൂഹിക നീതി പുലരണമെന്നും അര്‍ഹതയുടെ അടിസ്ഥാന്തതില്‍ പ്രവേശനം നടത്തണമെന്നുമാണ് സര്‍ക്കാറിന്റെ ആവശ്യം. ഇതിനോട് യോജിയ്ക്കുന്ന നിലപാടാണ് മാനേജ്മെന്റുകള്‍ കൈക്കൊണ്ടത്.
ബിറ്റ്സ് പിലാനി പോലുള്ള സ്ഥാപനങ്ങളില്‍ പ്രവേശനം നടത്തുന്ന ബാംഗ്ലൂരിലെ എഡ്വിക്വിറ്റി ടെക്നോളജീസ് പ്രൈവറ്റ് ലിമിറ്റഡിനെ പ്രവേശന പരീക്ഷയുടെ ചുമതല ഏല്‍പ്പിയ്ക്കും. ഈ യോഗ്യതാ പരീക്ഷയുടെ അടിസ്ഥാനത്തിലായിരിക്കും പ്രവേശനം. പി.എ മുഹമ്മദ്കുട്ടി കമ്മറ്റിയ്ക്ക് ഇതിന്റെ മേല്‍നോട്ടം നിര്‍വ്വഹിയ്ക്കാമെന്നും നിര്‍ദ്ദേശമുണ്ട്. എന്നാല്‍ എന്‍ആര്‍ഐ ക്വാട്ടയിലേയ്ക്കുള്ള പതിനഞ്ച് ശതമാനം വിദ്യാര്‍ത്ഥികളെ ഈ പട്ടികയില്‍ നിന്നാവില്ല എടുക്കുന്നത്.
ചര്‍ച്ചയില്‍ വിദ്യാഭ്യാസ മന്ത്രി എം.എ ബേബി, മന്ത്രി ടി.യു കുരുവിള, മെഡിക്കല്‍ മാനേജ്മെന്റ് അസോസിയേഷന്‍ ഭാരവാഹികളായ ജോര്‍ജ് പോള്‍, ഫാദര്‍ ജോര്‍ജ് പയസ്, ഡേവിസ് സ്കറിയ, കെ.പി ഫ്രാന്‍സിസ് എന്നിവര്‍ പങ്കെടുത്തു.