കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എഡിബി പ്രശ്നം: വിജയാനന്ദിനെതിരെ നടപടി പാടില്ലെന്ന് മന്ത്രി

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: എഡിബി വായ്പാ കരാര്‍ പ്രശ്നത്തില്‍ ആരോപണ വിധേയനായ തദ്ദേശഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എസ്.എം വിജയാനന്ദിനെതിരെ ഒരു നടപടിയും എടുക്കരുതെന്ന് സര്‍ക്കാറിന് നിര്‍ദ്ദേശം നല്‍കാന്‍ മന്ത്രി പാലൊളി മുഹമ്മദ് കുട്ടി സിപിഎം നേതൃത്വത്തോട് ആവശ്യപ്പെട്ടു.

നടപടിയെന്തെങ്കിലും എടുക്കുകയാണെങ്കില്‍ തനിയ്ക്കെതിരെയാവാമെന്നും ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കാന്‍ അനുവദിയ്ക്കില്ലെന്നുമാണ് മന്ത്രിയുടെ നിലപാട്. വായ്പാ പ്രശ്നവുമായി ബന്ധപ്പെട്ട് വിജയാനന്ദിനെതിരെ മുഖ്യമന്ത്രി നടപടിയ്ക്കൊരുങ്ങുന്നുവെന്ന സൂചന നിലനില്‍ക്കെയാണ് മന്ത്രിയുടെ ഈ നീക്കം.

എഡിബി കരാര്‍ ഒപ്പുവെച്ചത് സംബന്ധിച്ച് മന്ത്രിമാരായ പാലൊളി മുഹമ്മദ് കുട്ടിയും തോമസ് ഐസക്കും മുഖ്യമന്ത്രിയും നടത്തിയ പരസ്പരവിരുദ്ധമായ പ്രസ്താവനകളെത്തുടര്‍ന്ന് പ്രശ്നം വിവാദമായപ്പോഴാണ് മുഖ്യമന്ത്രി ചീഫ് സെക്രട്ടറിയെ അന്വേഷണത്തിന് നിയോഗിച്ചത്.

നടപടിക്രമങ്ങള്‍ പാലിക്കാതെയാണ് കരാറില്‍ ഒപ്പുവെച്ചതെന്നും ഇതില്‍ വിജയാനന്ദ് കുറ്റക്കാരനായിരുന്നുവെന്നുമാണ് ചീഫ് സെക്രട്ടറി കണ്ടെത്തിയത്. തുടര്‍ന്ന് മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം വിജയാനന്ദിന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി. അതിന് അദ്ദേഹം മറുപടി നല്‍കുകയും ചെയ്തിരുന്നു.

കാലവധി തീരുംമുമ്പ് ഒപ്പുവെച്ചില്ലെങ്കില്‍ വായ്പ നഷ്ടപ്പെടുമെന്ന സാഹചര്യമുണ്ടായതിനെത്തുടര്‍ന്നാണ് ബന്ധപ്പെട്ട എല്ലാവരുമായും ചര്‍ച്ച ചെയ്ത് നടപടി സ്വീകരിച്ചതെന്നായിരുന്നു അദ്ദേഹത്തിന്റെ വിശദീകരണം. ഇക്കാര്യത്തില്‍ തീരുമാനമെടുക്കാനും മുഖ്യമന്ത്രി ചീഫ് സെക്രട്ടറിയെ നിയോഗിച്ചു.

ഈ സാഹചര്യത്തിലാണ് പാലൊളി തന്റെ വകുപ്പിലെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയ്ക്കെതിരെ നടപടിപാടില്ലെന്ന് മുഖ്യമന്ത്രിയടക്കമുള്ളവരോട് ആവശ്യപ്പെട്ടിരിക്കുന്നത്. കരാര്‍ ഒപ്പിട്ടത് തന്റെ നിര്‍ദ്ദേശപ്രകാരമാണെന്നും അതില്‍ ഉദ്യോഗസ്ഥര്‍ തെറ്റുകാരല്ലെന്നും സെക്രട്ടേറിയറ്റ് യോഗത്തില്‍ അദ്ദേഹം വ്യക്തമാക്കിയിരുന്നു.

പാലൊളിയുടെ നിലപാടിനൊപ്പമാണ് പാര്‍ട്ടിയിലെ ഔദ്യോഗിക പക്ഷം. എഡിബി പ്രശ്നം സംബന്ധിച്ച് ഇനിയും അന്തിമതീരുമാനമായിട്ടില്ല. മാര്‍ച്ച് എട്ടിന് മുമ്പ് സംസ്ഥാന സര്‍ക്കാരിന്റെ അന്തിമ തീരുമാനമറിയിക്കണമെന്നാണ് എഡിബി നിര്‍ദ്ദേശിച്ചിരിക്കുന്നത്. ഇതുസംബന്ധിച്ചുള്ള അടുത്ത എല്‍ഡിഎഫ് ചര്‍ച്ച 22ന് നടക്കും.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X