കാവേരി: കേരളത്തിന് 30 ടിഎംസി വെള്ളം
ബാംഗ്ലൂര്‍: കാവേരി വെള്ളം പങ്കുവയ്ക്കുന്നതിനെ കുറിച്ച് കാവേരി ട്രിബ്യൂണല്‍ തീരുമാനം പ്രഖ്യാപിച്ചു. ഇതനുസരിച്ച് തമിഴ്നാടിന് 419 ടിഎംസിയും കര്‍ണാടകത്തിന് 270 ടിഎംസിയും വെള്ളം ലഭിക്കും. കേരളത്തിന് 30 ടിഎംസി വെള്ളമാണ് ലഭിക്കുക.
പോണ്ടിച്ചേരിക്ക് ഒമ്പത് ടിഎംസി വെള്ളം ലഭിക്കും. നീണ്ട വര്‍ഷങ്ങളായി നീണ്ടുനില്‍ക്കുന്ന തര്‍ക്കത്തിനൊടുവിലാണ് ട്രിബ്യൂണല്‍ വെള്ളം പങ്കുവയ്ക്കുന്നതു സംബന്ധിച്ച നിര്‍ണായവിധി പ്രഖ്യാപിച്ചിരിക്കുന്നത്.
ട്രിബ്യൂണല്‍ വിധി പ്രഖ്യാപിക്കുന്ന സാഹചര്യത്തില്‍ ബാംഗ്ലൂരില്‍ തിങ്കളാഴ്ച രാവിലെ മുതല്‍ ചിലയിടങ്ങളില്‍ സംഘര്‍ഷത്തിനുള്ള സാധ്യത നിലനിന്നിരുന്നു. ചില സ്ഥലങ്ങളിലെ സ്കൂളുകള്‍ അടച്ചിട്ടു. സംഘര്‍ഷം ഒഴിവാക്കാനായി 15,000 പൊലീസുകാരെയാണ് കര്‍ണാടക സര്‍ക്കാര്‍ വിന്യസിച്ചത്.
കര്‍ണാടക, തമിഴ്നാട്, കേരളം, പോണ്ടിച്ചേരി എന്നീ സംസ്ഥാനങ്ങള്‍ തമ്മില്‍ ദീര്‍ഘകാലമായി കാവേരി പ്രശ്നത്തെ ചൊല്ലി ഭിന്നത നിലനില്‍ക്കുന്നുണ്ട്. തര്‍ക്കത്തിന് കാരണമായ 1892ലെ കരാര്‍ റദ്ദാക്കണമെന്നാണ് കര്‍ണാടക ആവശ്യപ്പെട്ടിരുന്നത്. കാവേരി നദി ഉത്ഭവിക്കുന്നത് കര്‍ണാടകത്തില്‍ നിന്നാണ്.
1974ല്‍ ഈ കരാറിന്റെ കാലാവധി അവസാനിച്ചപ്പോള്‍ തമിഴ്നാട് കരാര്‍ തുടരണമെന്നും കര്‍ണാടക പഴയ കരാറിന് പകരം പുതിയ വ്യവസ്ഥകള്‍ കൊണ്ടുവരണമെന്നും ആവശ്യപ്പെട്ടു. ഇതേ തുടര്‍ന്നാണ് തര്‍ക്കം പരിഹരിക്കാനായി കാവേരി ട്രിബ്യൂണല്‍ രൂപീകരിച്ചത്.