സ്മാര്‍ട് സിറ്റി പദ്ധതി യാഥാര്‍ത്ഥ്യമാകുന്നു
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ടുവെച്ച നിബന്ധനകള്‍ ദുബായ് ഇന്റര്‍നെറ്റ് സിറ്റി അധികൃതര്‍ അംഗീകരിച്ചതോടെ നിര്‍ദ്ദിഷ്ട സ്മാര്‍ട്സിറ്റി പദ്ധതി യാഥാര്‍ത്ഥ്യമാകുന്നു.
പദ്ധതി സംബന്ധിച്ച് അവസാന ഘട്ട ചര്‍ച്ചകള്‍ക്കായി ഇന്റര്‍നെറ്റ് സിറ്റി പ്രതിനിധികള്‍ ബുധനാഴ്ച സംസ്ഥാനത്തെത്തും. സംസ്ഥാന സര്‍ക്കാറിന് തുടക്കത്തില്‍ 16 ശതമാനം ഓഹരിയാണ് പദ്ധതിയിലുണ്ടാവുക. പിന്നീട് ഇത് 26 ശതമാനമായി വര്‍ദ്ധിപ്പിയ്ക്കും.
240 ഏക്കര്‍ ഭൂമിയ്ക്ക് വില 104 കോടി, 90000 തൊഴിലവസരങ്ങള്‍, ഉപയോഗിയ്ക്കുന്ന സ്ഥലത്തിന്റെ 70ശതമാനം ഐടി മേഖലയ്ക്ക് തുടങ്ങി സ്മാര്‍ട് സിറ്റി കൊച്ചിയിലെ കാക്കനാട്ട് സ്ഥാപിയ്ക്കുകയെന്നതുള്‍പ്പെടെ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറാകാതിരുന്നു മിക്ക വ്യവസ്ഥകളും ഇന്റര്‍നെറ്റ് സിറ്റി അധികൃതര്‍ അംഗീകരിച്ചിട്ടുണ്ട്.
ഈ നിര്‍ദ്ദേശങ്ങള്‍ അംഗീകരിച്ചുകൊണ്ടുള്ള ഇന്റര്‍നെറ്റ് സിറ്റിയുടെ കരട് കരാര്‍ സംസ്ഥാന സര്‍ക്കാര്‍ പിതിനിധികള്‍ക്ക് ലഭിച്ചിട്ടുണ്ട്. സ്മാര്‍ട് സിറ്റി മാനേജിംഗ് ഡയറക്ടര്‍, ഡയറക്ടര്‍, ഓഡിറ്റര്‍ തുടങ്ങിയ തസ്തികകളിലേയ്ക്കുള്ള നിയമനത്തില്‍ സര്‍ക്കാറിന് വ്യക്തമായ പങ്കുനല്‍കുന്നതാണ് പുതിയ കരാര്‍. ഇതിന് വേണ്ടിയായിരുന്ന 26ശതമാനം ഓഹരിയെന്ന നിലപാടില്‍ മുഖ്യമന്ത്രി ഉറച്ചുനിന്നതും.
11ശതമാനത്തിന് മുകളില്‍ ഓഹരിയുണ്ടെങ്കില്‍ മാത്രമേ സ്ഥലമോ കെട്ടിടങ്ങളോ മറിച്ചുവില്‍ക്കുന്നത് സര്‍ക്കാറിന് തടയാന്‍ സാധിയ്ക്കു. ആ നിലയ്ക്ക് 16 ശതമാനം ഓഹരി നല്‍കാമെന്ന ഇന്‍ര്‍നെറ്റ് സിറ്റി അധികൃതര്‍ സമ്മതിച്ചതോടെയാണ് ചര്‍ച്ചയില്‍ വീണ്ടും പുരോഗതിയുണ്ടായത്. ഇനി 16 ശതമാനം ഓഹരികള്‍ക്കു വേണ്ടുന്ന പണം കണ്ടെത്തുകയെന്നതാണ് സര്‍ക്കാറിന്റെ മുന്നിലുള്ള വെല്ലുവിളി.
ഇന്റര്‍നെറ്റ് സിറ്റി അടച്ചുതീര്‍ത്ത മൂലധനത്തിന്റെ 16 ശതമാനമാണ് സര്‍ക്കാര്‍ നല്‍കേണ്ടത്. ഇത് ഏകദേശം 20 കോടി രൂപയോളം വരും. പദ്ധതി നടപ്പാക്കാനായി 240 ഏക്കറിന് 130 കോടി രൂപയാണ് സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നത്. ആദ്യഘട്ടത്തില്‍ നില്‍കുന്ന 16 ശതമാനം ഓഹരി അഞ്ചുവര്‍ഷത്തിനകമാണ് 26ആയി ഉയര്‍ത്തുക.
ഇന്റര്‍നെറ്റ് സിറ്റി അധികൃതര്‍ അയച്ചുകൊടുത്ത കരട് കരാറിനെക്കുറിച്ച് നിയമോപദേശം തേയിരിക്കുകയാണ് സര്‍ക്കാര്‍. ഇതുലഭിച്ചശേഷം മുഖ്യമന്ത്രിയുമായി അന്തിമഘട്ട ചര്‍ച്ച നടക്കും. അദ്ദേഹം നിര്‍ദ്ദേശിയ്ക്കുന്ന മാറ്റങ്ങള്‍ കൂടി ഉള്‍പ്പെടുത്തിയായിരിക്കും ബുധനാഴ്ച അന്തിമഘട്ട ചര്‍ച്ച നടക്കുക.












Click it and Unblock the Notifications